തൃശൂർ: എവറസ്റ്റ് ബേസ് ക്യാമ്പിനെക്കാൾ ഉയരം കൂടിയ ലഡാക്കിലെ ഉംലിംഗ് ലാ പാസും കീഴടക്കി, മുഹമ്മദ് അഷ്‌റഫ് സ്വദേശമായ തൃശൂരിലേക്ക് മടങ്ങുന്നു. സമുദ്രനിരപ്പിൽ നിന്ന് 19,300 അടി ഉയരമുള്ള ഇവിടേക്ക് വ്യാഴാഴ്ച മൂന്നിനാണ് ആറ് മണിക്കൂറെടുത്ത് വടക്കാഞ്ചേരി പത്താംകല്ല് തെക്കെപ്പുറത്തു വളപ്പിൽ അഷ്‌റഫ് (35) സൈക്കിൾ ചവിട്ടിക്കയറിയത്. ഉംലിംഗ് ലാ കീഴടക്കുന്ന ശാരീരിക വൈകല്യമുള്ള ലോകത്തിലെ ആദ്യവ്യക്തിയാണ് താനെന്ന് മുഹമ്മദ് അഷ്‌റഫ് കേരളകൗമുദിയോട് പറഞ്ഞു.
അപകടത്തിൽ ചതഞ്ഞ വലതു കാൽപ്പത്തിയുമായി, 18,600 അടി ഉയരത്തിലുള്ള കെല പാസ് നേരത്തെ കീഴടക്കിയിരുന്നു. ഏറെ യാതനകളും വെല്ലുവിളികളും നേരിട്ടാണ് അഷ്‌റഫ് ഉയരങ്ങൾ കീഴടക്കിയത്. 2017ൽ ബൈക്കിടിച്ച് വലതുകാൽപ്പത്തി ചതഞ്ഞിരുന്നു. ശസ്ത്രക്രിയകൾ നടത്തിയിട്ടും ചലനശേഷി കിട്ടാതായതോടെ സൈക്കിൾ സവാരിയിൽ ഹരം കണ്ടെത്തി. പട്ടാളത്തിന്റെ അനുമതി വാങ്ങിയാണ് ഉംലിംഗ് ലായിലേക്ക് സൈക്കിൾ ചവിട്ടിക്കയറിയത്. ലോകത്തെ അപകടം നിറഞ്ഞ റോഡായ ക്‌ളിഫ്ഹാംഗറിൽ സൈക്കിളോടിക്കാൻ ആഗ്രഹമുണ്ടെങ്കിലും മോശം ശാരീരികസ്ഥിതി കാരണം നാട്ടിലേക്ക് തിരിക്കുകയാണ്. ആസ്ത് മ രോഗി കൂടിയായ അഷ്‌റഫ് ഓക്‌സിജന്റെയും ഇൻഹേലറിന്റെയും സഹായത്തോടെയാണ് ഉയരങ്ങൾ കീഴടക്കിയത്.
ശാരീരികാവസ്ഥ മോശമായതിനാൽ വിമാനമാർഗം നാട്ടിലേക്ക് തിരിക്കുകയാണ്. കൈയിൽ പണമില്ല. ഒരു സ്‌പോൺസറെ അന്വേഷിക്കുകയാണ്. കാലിന് ഉടൻ ശസ്ത്രക്രിയ വേണം. ഇത്രയും ദൂരം സൈക്കിൾ ചവിട്ടിയതിനാൽ ചതഞ്ഞ വലതുകാൽപ്പത്തിയിലെ അസ്ഥി തള്ളി നിൽക്കുകയാണ്
മുഹമ്മദ് അഷ്‌റഫ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |