തൃശൂർ: കൊവിഡ് കാലത്തെ ഡിജിറ്റൽ വിദ്യാഭ്യാസം കാരണം കുട്ടികളിലെ കാഴ്ചക്കുറവും മറ്റ് നേത്രരോഗങ്ങളും കൂടിയതോടെ, ഭാരതീയ ചികിത്സാ വകുപ്പ് തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, മലപ്പുറം ജില്ലകളിൽ നടപ്പിലാക്കുന്ന നേത്ര ചികിത്സയ്ക്കെത്തിയത് ആയിരക്കണക്കിന് വിദ്യാർത്ഥികൾ.
'കുട്ടികളുടെ കാഴ്ചക്കുറവിന് ആയുർവേദ പരിഹാരം' എന്ന സന്ദേശമുയർത്തിയാണ് സംസ്ഥാനത്ത് ഗവൺമെന്റ് ആയുർവേദ സ്ഥാപനങ്ങൾ വഴി മികച്ച നേത്രചികിത്സാ സൗകര്യം ഒരുക്കിയത്. എല്ലാ ജില്ലകളിലും നാഷണൽ ആയുഷ് മിഷന്റെ ഭാഗമായി സ്‌പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർമാർ പ്രവർത്തിച്ചിരുന്നു. ക്യാമ്പുകൾ നടത്തി അന്ധതയ്ക്ക് സാദ്ധ്യതയുള്ളവരെ മുൻകൂട്ടി കണ്ടുപിടിക്കുന്ന പദ്ധതിയും നാഷണൽ ആയുഷ് മിഷൻ തൃശൂർ, ഇടുക്കി, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ നടപ്പാക്കുന്നുണ്ട്. പ്രമേഹം, അന്ധത, ഗ്ലൂക്കോമ എന്നിവ മുൻകൂട്ടി കണ്ടുപിടിക്കുന്നതിൽ ഈ പദ്ധതിക്ക് ഏറെ സ്വീകാര്യത ലഭിക്കുന്നുണ്ട്. സർക്കാർ മേഖലയിലെ ആയുർവേദ ആശുപത്രികളിൽ കഴിഞ്ഞ എട്ട് വർഷം നടത്തിയ നേത്രചികിത്സകളിൽ രോഗികൾക്ക് 25 ശതമാനം കാഴ്ചശക്തി കൂടിയതായാണ് നേത്രവിദഗ്ദ്ധർ അവകാശപ്പെടുന്നത്. ചെറിയ കാഴ്ചക്കുറവുള്ളവർക്ക് കണ്ണട ഒഴിവാക്കാനുമായി.
സംസ്ഥാനത്ത് ആയുർവേദ ചികിത്സയിൽ മികച്ചതും ആധുനികവുമായ പരിശോധനാ സൗകര്യങ്ങളാണ് തൃശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിലുള്ളത്. മുൻ മന്ത്രി വി.എസ് സുനിൽകുമാറിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ഈ സൗകര്യം ഒരുക്കിയത്. ജില്ലാ പഞ്ചായത്ത് പ്രമേഹ അനുബന്ധ സ്‌പെഷ്യൽ ഒ.പി വഴി മരുന്ന് ലഭ്യമാക്കുന്നു.
പ്രമേഹം, അന്ധത, ഗ്ലൂക്കോമ എന്നിവയ്ക്ക് മികച്ച ചികിത്സാ പരിശോധന സംവിധാനങ്ങളുമുണ്ട്. ആധുനിക കണ്ണാശുപത്രികളിൽ പ്രാഥമികമായി ചെയ്യുന്ന എല്ലാ പരിശോധനകളും ഇവിടെ ചുരുങ്ങിയ ചെലവിൽ ലഭിക്കും. സ്‌പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. പി.കെ. നേത്രദാസിന്റെ നേതൃത്വത്തിലാണ് ചികിത്സ. ഇരിങ്ങാലക്കുട എ.വി.എം ഗവൺമെന്റ് ആയുർവേദ ആശുപത്രിയിലും നേത്രചികിത്സാ സൗകര്യമുണ്ട്. ചാലക്കുടിയിൽ വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാടിന്റെ സ്മരണാർത്ഥം സർക്കാർ തുടങ്ങുന്ന ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രിയിൽ നേത്രചികിത്സയ്ക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്.
കൊവിഡ് കാലത്ത് ആയുർവേദം നിരവധി പേരുടെ കണ്ണുകൾക്കാണ് വെളിച്ചമാകുന്നത്. അന്ധത എന്നത് സമൂഹത്തിന്റെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്നതാണ്. അന്ധതയെ തടയുന്നതിനുള്ള പ്രവർത്തനത്തിൽ ആയുർവേദത്തെ ചേർത്ത് നിറുത്തിയാൽ അത് മികച്ച മാതൃകയാകും.
-ഡോ. പി.ആർ. സലജകുമാരി, ജില്ലാ മെഡിക്കൽ ഓഫീസർ, ഭാരതീയ ചികിത്സാവകുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |