തൃശൂർ : ഇരുപത് മാസത്തെ അടച്ചിടലിന് ശേഷം സ്‌കൂളുകളിൽ കളി ചിരി ആരവം ഉയർന്നു. കിണുങ്ങിയും ചിരിച്ചും കുട്ടികൾ സ്‌കൂളുകളിലെത്തിയതോടെ അതിജീവനത്തിന്റെ മറ്റൊരു അദ്ധ്യയനത്തിന് തുടക്കമായി. മഴ മാറിനിന്ന ദിനത്തിൽ ഉത്സവാന്തരീക്ഷത്തിൽ 1,208 സ്‌കൂളുകളിൽ പ്രവേശനോത്സവം നടന്നു. ഒന്നരമാസം മുമ്പേ സ്‌കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്കം ആരംഭിച്ചിരുന്നു.
ജില്ലാതല ഉദ്ഘാടനം അമ്മാടം സെന്റ് ആന്റണീസ് ഹയർ സെക്കൻഡറിയിൽ മന്ത്രി ആർ. ബിന്ദു നിർവഹിച്ചു. ഒന്ന് മുതൽ ഏഴ് വരെയും പത്ത്, പന്ത്രണ്ട് ക്ലാസുകാർക്കുമാണ് ഇന്നലെ മുതൽ ക്ലാസാരംഭിച്ചത്. ഒരു ക്ലാസിൽ പരമാവധി ഇരുപത് കുട്ടികളെയേ ഇരുത്തൂ. ആഴ്ചയിൽ മൂന്ന് ദിവസമായിരിക്കും ഒരു കുട്ടിക്ക് സ്‌കൂളിൽ വന്ന് പഠിക്കാൻ അവസരം നൽകുക. ബാക്കിയുള്ള ദിവസങ്ങളിൽ ഓൺലൈനിലാകും പഠനം. ഈ വർഷം 3,24,303 കുട്ടികളാണുണ്ടാകുക. ഇതിൽ പകുതി പേരാണ് ഒരു ദിവസമെത്തുക. എന്നാൽ അത്രയും കുട്ടികൾ ഇന്ന് ഹാജരായിട്ടില്ല. ഉച്ചഭക്ഷണ പദ്ധതി പൂർണ്ണസമയം ക്ലാസ് തുടങ്ങിയാലേ നടപ്പിലാക്കുകയുള്ളൂ. അതേ സമയം ചില സ്‌കൂളുകളിൽ ആദ്യദിനത്തിൽ തന്നെ ഉച്ചഭക്ഷണം വീടുകളിലേക്ക് കൊടുത്തുവിട്ടു.
ഒന്നാം ക്ലാസുകാരെ പോലെ
രണ്ടാം ക്ലാസുകാരും
ഇത്തവണ ആദ്യമായി അക്ഷരമുറ്റത്തെത്തിയവരിൽ ഒന്നാം ക്ലാസുകാർക്കൊപ്പം രണ്ടാം ക്ലാസുകാരും ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം ഒന്നാം ക്ലാസിൽ ചേർത്തിരുന്നെങ്കിലും ഇതുവരെയും സ്‌കൂളിലെത്താൻ ഇവർക്കായിരുന്നില്ല. ഓൺലൈൻ ക്ലാസിലൂടെയായിരുന്നു പഠനം. ഒന്നാം ക്ലാസുകാരും അദ്ധ്യയനം ആരംഭിച്ച് അഞ്ച് മാസത്തിന് ശേഷമാണ് സ്‌കൂളിലെത്തുന്നത്. ആദ്യ ദിനം അങ്കലാപ്പിലായിരുന്നു കുട്ടികൾ. രക്ഷിതാക്കൾക്ക് സ്‌കൂളുകളിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ഒരു ബഞ്ചിൽ രണ്ട് അറ്റത്താണ് കുട്ടികളെ ഇരുത്തിയത്.
മാസ്‌ക് ' പൊല്ലാപ്പായി '
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിർബന്ധമാക്കിയ മാസ്‌ക് അദ്ധ്യയന വർഷത്തിന്റെ ആരംഭത്തിൽ പലർക്കും പൊല്ലാപ്പായി. അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ ഓൺലൈൻ ക്ലാസിലൂടെയുള്ള മുഖപരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്നലെ മാസ്‌ക് വച്ച് വന്നതോടെ പരസ്പരം തിരിച്ചറിയാൻ പോലും ഏറെ പാടുപെട്ടു. മാസ്‌കുമായെത്തിയ സഹപാഠികളും പരസ്പരം മനസിലാക്കാനേറെ ബുദ്ധിമുട്ടി.
സാനിറ്റൈസറുമായി അദ്ധ്യാപകർ
മുൻകാലങ്ങളിൽ ബലൂണും പൂച്ചെണ്ടുമായിട്ടായിരുന്നു അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും വിദ്യാർത്ഥികളെ വരവേറ്റതെങ്കിൽ ഇത്തവണ പ്രധാനമായും സാനിറ്റൈസർ കുപ്പികളും കൊവിഡ് പ്രതിരോധ മുന്നറിയിപ്പുകളുമായിട്ടായിരുന്നു. ക്ലാസ് മുറികളിലേക്ക് കയറി വന്ന കുട്ടികളെ, സാനിറ്റൈസർ നൽകിയും മാസ്‌ക് ശരിയായി വയ്‌ക്കേണ്ട രീതി പറഞ്ഞ് മനസിലാക്കിയുമാണ് ഇപ്രാവശ്യം കയറ്റിവിട്ടത്.
പൊലീസും ആരോഗ്യ പ്രവർത്തകരും
പ്രവേശനോത്സവത്തോടനുബന്ധിച്ച് സുരക്ഷാ കാര്യങ്ങൾ നിർദ്ദേശിക്കാനും ബോധവത്കരണ പോസ്റ്ററുകൾ നൽകാനും എല്ലാ സ്‌കൂളിലും ഒരോ സിവിൽ പൊലീസ് ഓഫീസർമാരെയും ആരോഗ്യ വകുപ്പ് ജീവനക്കാരെയും നിയോഗിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |