തൃശൂർ: ജൈവക്കൃഷിയും കർഷകരുമായി ബന്ധപ്പെട്ട സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പിന്റെ നേതൃത്വത്തിൽ സർവേ നടത്തുന്നു. തുടർന്ന് പഠനങ്ങളിലൂടെ ജൈവക്കൃഷിക്കും കർഷകർക്കും പിന്തുണ നൽകുകയാണ് ലക്ഷ്യം.
കൃഷി ചെയ്യുന്ന ജൈവക്കൃഷി വിളകൾ, ഉത്പാദനം, കൃഷിയിടത്തിന്റെ വിസ്തീർണം, ജൈവ വളങ്ങളുടെ വിവരം, വിപണന സാദ്ധ്യതകൾ, സംഭരണ സൗകര്യം, കർഷകരുടെ പ്രയാസം തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് സർവേ നടത്തുക. കൃഷി വകുപ്പിൽ രജിസ്റ്റർ ചെയ്ത ജൈവക്കർഷകരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 192 കർഷകരിലാണ് സർവേ നടത്തുക. സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിലെ പ്രത്യേകം പരിശീലനം ലഭിച്ച 13 സ്റ്റാറ്റിസ്റ്റിക്കൽ ഇൻവസ്റ്റിഗേറ്റർമാരാകും ഫീൽഡ് സർവേയ്ക്ക് നേതൃത്വം നൽകുക. ജൈവക്കർഷകരുടെ അടുത്തെത്തി വിവരം ശേഖരിക്കും. ലഭിക്കുന്ന വിവരങ്ങൾ ഉൾപ്പെടുന്ന കൃഷിരീതികളെപ്പറ്റിയുള്ള സമഗ്ര റിപ്പോർട്ട് സർക്കാരിലേക്ക് നൽകും. ജൈവക്കൃഷിയും വിപണനവും സംബന്ധിച്ച സർവേയുടെ ഭാഗമായി ജില്ലാതല ഉദ്ഘാടനം കാര്യാട്ടുകരയിൽ കളക്ടർ ഹരിത വി. കുമാർ നിർവഹിച്ചു. കാര്യാട്ടുകരയിലെ ജൈവക്കർഷകനായ ഒടയാട്ടിൽ രാധാകൃഷ്ണന്റെ വീടിനോട് ചേർന്നാണ് ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചത്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ.പി. ഷോജൻ അദ്ധ്യക്ഷനായി. കൗൺസിലർ ലാലി ജയിംസ്, റിസർച്ച് ഓഫീസർമാരായ എൻ.ആർ. മിനിമോൾ, പി.എൻ. രതീഷ് എന്നിവർ പങ്കെടുത്തു.
ജൈവക്കൃഷി സർവേ
സർവേ നടത്തുന്നത് - സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ്
രജിസ്റ്റർ ചെയ്ത ജൈവക്കർഷകരുടെ എണ്ണം - 192
ഫീൽഡ് സർവേ നടത്തുന്നത് - 13 ഇൻവെസ്റ്റിഗേറ്റർമാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |