തൃശൂർ: കൂർക്കഞ്ചേരി കണ്ണങ്കുളങ്ങര കൊല്ലാറ വീട്ടിൽ യതീന്ദ്രൻ്റെ അക്ഷര ശ്ളോക സദസിൽ കുട്ടികൾ മാത്രമല്ല, മുതിർന്നവരും അംഗങ്ങളാണ്. പാലക്കാട് മെഡിക്കൽ കോളേജിലെ ഡോ. മോഹൻദാസ്, തൃശൂർ ജൂബിലി മിഷനിലെ ഡോ. ഗോവിന്ദനുണ്ണി, ഡോ. രവീന്ദ്രവർമ്മ തുടങ്ങിയവർ അവരിൽ ചിലർ. അക്ഷരശുദ്ധി, താളബോധം, ഓർമ്മശക്തി എന്നിവയ്ക്ക് അക്ഷരശ്ളോകം തുണയാണെന്ന് യതീന്ദ്ര സാക്ഷ്യം. ചില അദ്ധ്യാപകരും മക്കളെ യതീന്ദ്രൻ്റെ സദസിലെത്തിച്ചു. കൊവിഡ് മൂലമുള്ള ഇടവേളയ്ക്കു ശേഷം സദസിനെ സജീവമാക്കാനൊരുങ്ങുകയാണ് 62 കാരനായ യതീന്ദ്രൻ. പത്ത് വർഷമായി, ഉള്ളൂർ, വള്ളത്തോൾ, ശ്രീനാരായണ ഗുരു, കുമാരനാശാൻ, വെെലോപ്പിള്ളി തുടങ്ങിയവരുടെ ശ്ളോകങ്ങൾ ചൊല്ലിയും ചർച്ച ചെയ്തും ഈ കൂട്ടായ്മ മുന്നോട്ട് പോകുന്നു. വീട്ടിൽ വച്ച് കുട്ടികളെ സംസ്കൃതവും ഇംഗ്ളീഷും പഠിപ്പിക്കുന്നു. പണ്ഡിതരത്നം കെ.പി നാരായണ പിഷാരടിയുടെ പക്കൽ നിന്നും 14 കൊല്ലം സംസ്കൃതം പഠിച്ചു. കുണ്ടൂർ അക്ഷരശ്ളോക സദസിൽ പങ്കെടുത്തപ്പോഴാണ് അതിനോട് താല്പര്യം തോന്നിയത്. സഹോദര പുത്രനായ ശ്രീചന്ദിനെ മൂന്ന് വയസ് മുതൽ അക്ഷരശ്ളോകം പഠിപ്പിക്കാൻ തുടങ്ങി. ഇതിനായി യതീന്ദ്രൻ കൂടുതൽ പഠിച്ചു.
സ്വയം പഠനം, റാങ്ക് നേട്ടം
പ്രെെവറ്റായി പഠിച്ച് ബി.എ മലയാളത്തിൽ രണ്ടാം റാങ്ക് നേടി. എം.എ ഇംഗ്ളീഷും സ്വയം പഠിച്ചു. കൂർക്കഞ്ചേരി എസ്.എൻ കോളേജിൽ ഇംഗ്ളീഷ് അദ്ധ്യാപകനായിരുന്നു. വെെലോപ്പിള്ളിയുടെ ശ്ളോകങ്ങൾ, ആറുമണിപ്പൂക്കൾ (സുഭാഷിത സമാഹാരം) എന്നിവയ്ക്കു പുറമെ മാധവൻ അയ്യപ്പത്തുമായി ചേർന്ന് അഞ്ച് ഉപനിഷത്തുകൾ, കുമാരസംഭവം, രഘുവംശം, അശ്വഘോഷൻ്റെ മഹാകാവ്യങ്ങൾ, ബുദ്ധചരിതം, ശാകുന്തളോപാഖ്യാനം, യയാത്യുപാഖ്യാനം, നളോപാഖ്യാനം തുടങ്ങിയവ രചിച്ചു. എം.എൻ കാരശേരിയുടെ നബിയുടെ തിരുവചനങ്ങൾ 'നബിരുവാച' എന്ന പേരിൽ സംസ്കൃതത്തിലേക്ക് തർജ്ജമ ചെയ്തു.
സമർപ്പണത്തിന് അംഗീകാരം
സംസ്‌കൃതത്തിന്റെയും അക്ഷരശ്ലോക കലയുടെയും പരോഗതിക്കായുള്ള സമർപ്പിത സേവനത്തിന് 11,111 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന എം. കൃഷ്ണൻകുട്ടി സ്മാരക അവാർഡ് ലഭിച്ചു. 27ന് വൈകിട്ട് അഞ്ചിന് തിരുവമ്പാടി ക്ഷേത്രത്തിന് മുമ്പിലുള്ള ശ്രീപദ്മം മണ്ഡപത്തിൽ ഡോ. എസ്.കെ വസന്തൻ സമ്മാനിക്കും. സമിതി പ്രസിഡന്റ് തേറമ്പിൽ രാമകൃഷ്ണൻ അദ്ധ്യക്ഷനാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |