തൃശൂർ: കൊവിഡ് മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തി ഉത്സവം നടത്തുന്നതും കാത്ത് കഴിയുകയാണ് നാട്ടു കലാകാരന്മാർ. കൊവിഡിന് ശേഷം ഉത്സവാഘോഷം നിലച്ചതോടെ തൊഴിലും വരുമാനവുമില്ലാതെ വലയുകയാണിവർ. ശിങ്കാരി മേളം, ബാൻഡ് വാദ്യം, തകിൽ, നാഗസ്വരം, കാവടി, നാടൻ പാട്ട് കലാകാരന്മാരാണ് പ്രതിസന്ധിയിലായത്.
മറ്റ് മേളക്കാരുടെയും ലൈറ്റ് ആൻഡ് സൗണ്ട് പോലെ ഉത്സവവുമായി ബന്ധപ്പെട്ടവരുടെയും തൊഴിൽ അനിശ്ചിതത്വത്തിലായി. തങ്ങളുടെ പ്രശ്‌നങ്ങൾ മന്ത്രിമാർ ഉൾപ്പെടെയുള്ളവരെ അറിയിക്കാൻ തിരുവനന്തപുരത്ത് പോകാനുള്ള തയ്യാറെടുപ്പിലാണ് നാട്ടു കലാകാരന്മാരുടെ കൂട്ടായ്മ. സംസ്ഥാനത്ത് 50,000 ഓളം കുടുംബങ്ങൾ ഇത് മൂലം പ്രതിസന്ധിയിലാണെന്ന് അവർ പറയുന്നു. നവംബർ മുതൽ മേയ് വരെയുള്ള ഉത്സവ കാലത്തെ വരുമാനം കൊണ്ട് ജീവിക്കുന്നവരാണ് കൂടുതലുമുള്ളത്. വാദ്യങ്ങളുമായി പോകുന്നവരെ പൊലീസ് പിടികൂടുന്ന സാഹചര്യവുമുണ്ട്.
ആനകളെ എഴുന്നെള്ളിക്കുന്ന കാര്യത്തിൽ കഴിഞ്ഞ ദിവസം നേരിയ ഇളവ് കൊണ്ടുവന്നിട്ടുണ്ട്. കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന മോണിറ്ററിംഗ് കമ്മിറ്റി, തൃപ്രയാർ ഏകാദശിക്ക് 11 ആനകളെ എഴുന്നള്ളിക്കാമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തെ അഞ്ച് ആനകൾക്കാണ് അനുമതിയുണ്ടായിരുന്നത്. എങ്കിലും പുറത്തെഴുന്നള്ളിപ്പില്ല. അതും മാനദണ്ഡങ്ങൾക്ക് വിധേയമായി നടത്തിയെങ്കിലേ ഉത്സവങ്ങളുമായി ബന്ധപ്പെട്ട് ജീവിക്കുന്നവർക്ക് തൊഴിൽ ലഭിക്കൂ.
ഉത്സവ നടത്തിപ്പിനായി എത്രയും പെട്ടെന്ന് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കണം. തൊഴിലില്ലാതെ കഷ്ടപ്പെടുന്ന ഒട്ടേറെ കുടുംബങ്ങളുണ്ട്. അവരുടെ പ്രശ്‌നങ്ങൾ അധികൃതർ കണ്ടില്ലെന്ന് നടിക്കരുത്.
ബൈജു കൈമുക്ക്
ചെയർമാൻ
നാട്ടുവാദ്യ കലാകാര കൂട്ടായ്മ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |