ഇരിങ്ങാലക്കുട: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് വിഷയത്തിൽ നേതൃത്വത്തെ കടന്നാക്രമിച്ചും രൂക്ഷ വിമർശനമുയർത്തിയും ഇരിങ്ങാലക്കുട ഏരിയാ സമ്മേളനത്തിൽ പ്രതിനിധികളുടെ ചർച്ച. ഇടപെടാൻ വൈകിയതിനാലാണ് ബാങ്ക് തട്ടിപ്പിന് ഇത്ര ആക്കം കൂടിയതും ഇത്രമേൽ ജനങ്ങൾക്കിടയിൽ മോശം പ്രതിച്ഛായ ഉണ്ടായതുമെന്നും പ്രതിനിധികൾ പറഞ്ഞു.
വൈകിയെങ്കിലും ജില്ലാ നേതൃത്വം എടുത്ത കടുത്ത നടപടികളെ അംഗീകരിക്കുന്നു. എന്നാൽ പലർക്കുമെതിരെയെടുത്ത നടപടികൾ കുറഞ്ഞുവെന്നും വിമർശനമുയർന്നു. തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തുവെങ്കിലും നിലവിൽ ബാങ്ക് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ഇടപെടൽ സർക്കാരിൽ നിന്നുമുണ്ടാകണം. ഇത് പാർട്ടി ഉറപ്പ് വരുത്തണം. അല്ലെങ്കിൽ മറ്റ് ബാങ്കുകളുടെ പ്രവർത്തനത്തെയും ബാധിക്കും. നിലവിൽ സർക്കാർ ഇടപെടലുണ്ടാവുമെന്ന് ആശ്വസിപ്പിച്ച് നിറുത്തിയിരിക്കുന്ന നിക്ഷേപകരെയും പിടിച്ചു നിറുത്താനാവില്ല. വിഷയം ഗൗരവത്തിൽ കാണണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് വിഷയം പ്രവർത്തന റിപ്പോർട്ടിലും ഉൾപ്പെടുത്തിയിരുന്നു. ഭരണസമിതിയംഗങ്ങൾക്കെതിരെ നടപടിയെടുത്തത് ഉൾപ്പെടുത്തിയാണ് റിപ്പോർട്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയവും റിപ്പോർട്ടിൽ ഉൾപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |