തൃശൂർ : ചേർപ്പ് പാടശേഖരങ്ങളിൽ വൈറസ് ബാധിച്ചത് മൂലം കൃഷിനശിച്ച കർഷകരുടെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. നെല്ലുകളിൽ ബാക്ടീരിയ ബാധിച്ച കോൾപ്പാടങ്ങൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
500 ഏക്കറിൽ 300 ഏക്കറിലും കൊയ്ത്തിന് തയ്യാറെടുക്കുന്ന പാറളം, ചാഴൂർ സംയുക്ത കോൾപ്പടവിലും മറ്റ് കോൾപ്പടവുകളിലും മന്ത്രി കെ. രാജൻ, സി. സി മുകുന്ദൻ എം.എൽ.എ, കളക്ടർ ഹരിത വി. കുമാർ എന്നിവർക്കൊപ്പം മന്ത്രി സന്ദർശിച്ചു. മേഖലയിൽ കൃഷിനാശം സംഭവിച്ച കാര്യം സി.സി. മുകുന്ദൻ എം.എൽ.എ., ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ, ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഇന്ദുലാൽ, പാറളം പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ എന്നിവർ മന്ത്രിമാരെ നേരിൽക്കണ്ട് അറിയിച്ചിരുന്നു. തുടർന്ന് രോഗം ബാധിച്ച പടവുകളിൽ കൃഷിവകുപ്പ് നിർദേശിച്ചപ്രകാരമുള്ള മരുന്ന് പ്രയോഗവും തുടങ്ങിയെന്നും മന്ത്രിയെ ധരിപ്പിച്ചു. എല്ലാ കർഷകരെയും കൂട്ടിച്ചേർത്ത് ജില്ലാ കൃഷി പ്രിൻസിപ്പൽ, കാർഷിക സർവകലാശാല മേധാവികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ഡിസംബർ 13 ന് ഓൺലൈൻ പരിശീലനം നടത്തും. കൂടാതെ പാടശേഖരങ്ങളിൽ നെല്ലിന് കേടു സംഭവിക്കാതിരിക്കാനുള്ള പ്രത്യേക മാർഗനിർദ്ദേശവും നൽകിക്കഴിഞ്ഞതായും കൃഷിമന്ത്രി അറിയിച്ചു. കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ ശ്രമം ഊർജിതപ്പെടുത്തുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു.
നെൽക്കർഷകർക്ക് സർവ പിന്തുണയും
തൃശൂർ : പാടശേഖരങ്ങളിൽ വൈറസ് ബാധയേറ്റ് നാശനഷ്ടമുണ്ടായ സാഹചര്യത്തിൽ ജില്ലയിലെ നെൽക്കർഷകർക്ക് ആവശ്യമായ എല്ലാ പിന്തുണയും സഹായ സഹകരണങ്ങളും ലഭ്യമാക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് . വെള്ളാനിക്കര സെൻട്രൽ ആഡിറ്റോറിയത്തിൽ കേരള കാർഷിക സർവകലാശാല ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കാർഷിക പ്രതിസന്ധി നേരിടുമ്പോൾ കർഷകന് താങ്ങായും തണലായും നിൽക്കുക എന്നതാണ് വകുപ്പ് മന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്തം. ഇത്തരം സാഹചര്യത്തിൽ കർഷകന്റെ അടുത്ത് നേരിട്ടെത്തി അവർക്ക് മാനസികമായ പിൻബലവും സംരക്ഷണവും നൽകുമെന്നും മന്ത്രി പറഞ്ഞു.
വിവിധ വിഷയങ്ങളിൽ പഠനം പൂർത്തിയാക്കിയ 796 പേരാണ് ബിരുദം സ്വീകരിച്ചത്. യു.ജി കോഴ്സുകൾ പൂർത്തിയാക്കിയ 426 വിദ്യാർത്ഥികൾ, പി.ജിയിൽ 264, ഗവേഷണ ബിരുദത്തിൽ 31, ഡിപ്ലോമയിൽ 74 പേരുമാണ് ഇതിൽ ഉൾപ്പെടുന്നത്. മന്ത്രി കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.എ.ആർ ഡയറക്ടർ ജനറൽ ത്രിലോചൻ മൊഹാപത്ര മുഖ്യപ്രഭാഷണം നടത്തി. വൈസ് ചാൻസലർ ഡോ.ആർ. ചന്ദ്രബാബു, രജിസ്ട്രാർ ഡോ. സക്കിർ ഹുസൈൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |