ഒല്ലൂർ : ഊട്ടി കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഇന്ത്യയുടെ ജൂനിയർ വാറന്റ് ഓഫീസറും പൊന്നൂക്കര സ്വദേശിയുമായ എ. പ്രദീപിന് നാടിന്റെ അശ്രുപൂജ. മൃതദേഹം ഇന്നലെ വൈകീട്ട് നാട്ടിലെത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും ഡി.എൻ.എ ടെസ്റ്റ് ഉൾപ്പെടെയുള്ള പരിശോധനകൾക്ക് ശേഷമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കിട്ടുകയുള്ളൂ.
രണ്ട് ദിവസത്തിന് ശേഷമേ പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തൂവെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. പ്രദീപിന്റെ വിയോഗ വാർത്തയറിഞ്ഞ് നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ളവർ വീട്ടിലെത്തി പ്രദീപിന്റെ കുടുംബാംഗങ്ങളെ ആശ്വാസിപ്പിച്ചു. ഔദ്യോഗികമായി ഇന്ത്യയിലെവിടെയായിരുന്നാലും എന്നും മാതാപിതാക്കളുമായും ഏക സഹോദരൻ പ്രസാദുമായും സംസാരിക്കുമായിരുന്നു. മകൻ ദശ്വിൻ ദേവിന്റെ പിറന്നാളാഘോഷവും പിതാവ് രാമകൃഷ്ണന്റെ ചികിത്സയുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയ പ്രദീപ് 4 ദിവസം മുമ്പാണ് തിരികെ പോയത്. കഴിഞ്ഞ രണ്ട് വർഷമായി പൂർണ്ണമായും കിടപ്പ് രോഗിയായ പിതാവ് രാധാകൃഷ്ണന്റെ കാര്യത്തിൽ കാര്യമായ ഉത്കണ്ഠയുണ്ടായിരുന്നു. മകന്റെ മരണ വാർത്ത കിടപ്പ് രോഗിയായ ഭർത്താവിനെ അറിയിക്കാതിരിക്കുകയാണ് മാതാവ് കുമാരി. മകൻ ഉയർന്ന പട്ടാള ഉദ്യോഗസ്ഥനായിട്ടും മാതാവ് കുമാരി തൊഴിലുറപ്പ് തൊഴിലാളിയായി പോകുന്നുണ്ട്. ഏക സഹോദരൻ പ്രസാദ് തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനാണ്.
ആശ്വസിപ്പിക്കാൻ മന്ത്രിയെത്തി
മന്ത്രി കെ. രാജൻ പ്രദീപിന്റെ പൊന്നൂക്കരയിലുള്ള വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. സംസ്ഥാനത്ത് 2018 ലുണ്ടായ പ്രളയ സമയത്ത് കോയമ്പത്തൂർ വ്യോമസേനാ താവളത്തിൽ നിന്ന് രക്ഷാപ്രവർത്തനങ്ങൾക്കായി പുറപ്പെട്ട ഹെലികോപ്റ്റർ സംഘത്തിൽ എയർ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് സ്തുത്യർഹമായ സേവനമാണ് ഇദ്ദേഹം കാഴ്ച വെച്ചതെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി കുടുംബത്തെ വിളിച്ച് വിവരം തിരക്കിയെന്നും മന്ത്രി പറഞ്ഞു. പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, കളക്ടർ ഹരിത വി. കുമാർ, ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. ജോസഫ് ടാജറ്റ്, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, സി.പിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, സുനിൽ അന്തിക്കാട്, ബി.ജെ.പി നേതാക്കളായ ബി. ഗോപാലകൃഷ്ണൻ, എ. നാഗേഷ് എന്നിവർ വീട്ടിലെത്തി അനുശോചനം അറിയിച്ചു.
പ്രണാമം അർപ്പിച്ച് തൃശൂർ പൗരാവലി
ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച രാജ്യത്തിന്റെ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന് പ്രണാമം അർപ്പിച്ച് തൃശൂർ പൗരാവലി. അയ്യന്തോൾ അമർ ജവാൻ സ്മാരകത്തിൽ ബിപിൻ റാവത്തിനും ഒപ്പം കൊല്ലപ്പെട്ടവർക്കും പുഷ്പചക്രവും പുഷ്പാർച്ചനയും അർപ്പിച്ചു. മേയർ എം.കെ വർഗീസ്, കളക്ടർ ഹരിത വി. കുമാർ, ജില്ലാ സൈനിക ക്ഷേമ ഓഫീസർ മേജർ ഷിജു ഷരീഫ്, കൗൺസിലർ പ്രസാദ്, സൈനിക പൂർവ സൈനികർക്കായി റിട്ട. കേണൽ എച്ച്. പത്മനാഭൻ എന്നിവർ പുഷ്പചക്രം അർപ്പിച്ചു. കേരളാ എക്‌സ് സർവീസസ് ലീഗ് സംസ്ഥാന പ്രസിഡന്റ് ഗോപിനാഥൻ നായർ, എൻ.സി.സി ഉദ്യോഗസ്ഥർ, എൻ.സി.സി കേഡറ്റുകൾ തുടങ്ങിയവരും ആദരാഞ്ജലി അർപ്പിച്ചു. കഴിഞ്ഞ ദിവസം ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ബി.ജെ.പി ജില്ലാ കമ്മിറ്റി അദ്ദേഹത്തിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി അനുശോചന യോഗം സംഘടിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |