കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രാഥമിക കുറ്റപത്രം സമർപ്പിച്ച് സിബിഐ. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിലെ പ്രതികൾക്ക് ജാമ്യം ലഭിക്കാതിരിക്കാനാണ് സിബിഐ വേഗത്തിൽ കുറ്റപത്രം സമർപ്പിച്ചത്. ആഴ്ചകൾ നീണ്ട റാഗിംഗും ആൾക്കൂട്ട വിചാരണയും ക്രൂരമായ മർദ്ദനവും മൂലമാണ് ഫെബ്രുവരി 18ന് സിദ്ധാർത്ഥ് മരിക്കുന്നത്.
കേസിലെ സിബിഐ അന്വേഷണം തുടങ്ങിയത് ഈ മാസം ആറിനാണ്. എസ്‌പിഎം സുന്ദർവേലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വയനാട് ജില്ലാ പൊലീസ് മേധാവി ടി. നാരായണന്റെ മേൽനോട്ടത്തിൽ കൽപ്പറ്റ ഡിവൈ.എസ്.പി ടി.എൻ. സജീവിനാണ് കേസിന്റെ അന്വേഷണ ചുമതല. എന്നാൽ സിദ്ധാർത്ഥിന്റെ കുടുംബത്തിന്റെ ആവശ്യത്തിന് പിന്നാലെ കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു.
സിദ്ധാർത്ഥിന്റെ മരണം ഗുരുതര സംഭവമാണെന്ന് ഇന്ന് ഹെെക്കോടതി നിരീക്ഷിച്ചിരുന്നു. മനുഷ്യത്വരഹിതമായ ആക്രമണമാണ് നിരവധി കുട്ടികൾക്ക് മുന്നിൽ വിദ്യാർത്ഥി നേരിടേണ്ടിവന്നതെന്നും ആക്രമണം തടയാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്നും ഹെെക്കോടതി വ്യക്തമാക്കി. സിദ്ധാർഥ് മരണപ്പെട്ടതിനെ തുടർന്ന് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോക്ടർ എം. ആർ. ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി ശരിവച്ചുള്ള ഉത്തരവിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ പരാമർശം.വിസിക്കെതിരെ നടപടിയെടുക്കാൻ ചാൻസലറായ ഗവർണർക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |