തൃശൂർ: കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികൻ എ. പ്രദീപിന്റെ ഭൗതീക ശരീരം വഹിച്ചുള്ള വിലാപയാത്രയ്ക്ക് ദേശീയ പതാക വീശിയും 'അമർ രഹേ...' മുദ്രവാക്യം മുഴക്കിയും പുഷ്പവൃഷ്ടി നടത്തിയും അന്ത്യോപചാരം.
ഇന്നലെ രാവിലെ 11.05 നാണ് ഡൽഹിയിൽ നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കോയമ്പത്തൂർ സുലൂർ വിമാനത്താവളത്തിൽ എത്തിച്ചത്. കേന്ദ്ര മന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലായിരുന്നു എത്തിച്ചത്. തുടർന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കി പുറത്തിറക്കി. ഈ സമയം ടി.എൻ. പ്രതാപൻ എം.പി ആദാര്ഞ്ജലി അർപ്പിച്ചു. അവിടെ നിന്നാണ് വിലാപയാത്രയ്ക്ക് തുടക്കമായത്.
സംസ്ഥാന അതിർത്തിയായ വാളയാർ മുതൽ ജന്മനാടായ പുത്തൂർ വരെ വാഹനവ്യൂഹത്തിന് മീതെ പുഷ്പവൃഷ്ടി നടത്തി ജനങ്ങൾ അന്ത്യോപചാരം അർപ്പിച്ചു. സംസ്ഥാന സർക്കാരിനായി മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, അഡ്വ. കെ. രാജൻ, കെ. രാധകൃഷ്ണൻ എന്നിവർ ചേർന്നാണ് ഏറ്റുവാങ്ങിയത്. അവിടെ നിന്ന് വിലാപയാത്ര ആരംഭിച്ചപ്പോൾ നൂറുക്കണക്കിന് വാഹനങ്ങൾ അകമ്പടിയായി.
ജില്ലാ അതിർത്തിയായ വാളയാറിൽ എത്തിയപ്പോഴേക്കും വിലാപയാത്രയ്ക്കൊപ്പം നൂറുക്കണക്കിന് പേർ അണിനിരന്നു. വാണിയാമ്പാറയിൽ നിന്ന് കളക്ടർ ഹരിത വി. കുമാർ വിലാപയാത്രയ്ക്കൊപ്പം അനുഗമിച്ചു. ബി.ജെ.പി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ദേശീയപാതയിൽ വിലാപയാത്രയ്ക്ക് പുഷ്പാർച്ചന നടത്തി. കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഛായചിത്രത്തിന് മുന്നിലും വിലാപയാത്രയിലും പുഷ്പാർച്ചന നടത്തി. മൃതദേഹം പുത്തൂർ സ്‌കൂളുലെത്തിയപ്പോഴേക്കും ആയിരക്കണക്കിന് പേർ പ്രിയസൈനികന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
ജനങ്ങളെ നിയന്ത്രിക്കുന്നതിന് സിറ്റി പൊലീസ് കമ്മിഷണർ പി. ആദിത്യ, എ.സി.പിമാരായ വി.കെ. രാജു, പി. വാഹിദ്, എം.കെ. ഗോപാലകൃഷ്ണൻ, കെ.സി. സേതു, ഒല്ലൂർ സി.ഐ: ബെന്നി ജേക്കബ്ബ് എന്നിവരുടെ നേതൃത്വത്തിൽ നിരവധി പൊലീസുകാരും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |