ഗുരുവായൂർ: പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി നാളെ. ഗുരുവായൂർ ക്ഷേത്രത്തിൽ ദശമി, ഏകാദശി, ദ്വാദശി ദിവസങ്ങളിൽ ഭക്തജനങ്ങൾക്ക് ക്ഷേത്ര ദർശനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം അധികൃതർ അറിയിച്ചു. ഗജരാജൻ കേശവൻ അനുസ്മരണം, നാരായണീയ ദിനാഘോഷം, ചെമ്പൈ സംഗീതോത്സവം സമാപനം തുടങ്ങിയ ചടങ്ങുകളുടെ വിജയകരമായ നടത്തിപ്പിനുള്ള തയ്യാറെടുപ്പും പൂർത്തിയായി.
ദശമി ദിനമായ തിങ്കളാഴ്ച പുലർച്ചെ 3ന് ക്ഷേത്ര നട തുറന്നാൽ ദ്വാദശി ദിനമായ ബുധനാഴ്ച രാവിലെ 9 വരെ തുറന്നിരിക്കും. പതിവ് പൂജ, ദീപാരാധന ചടങ്ങുകൾക്ക് മാത്രമാകും നട അടക്കുക. ഏകാദശി ദിവസം രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 മണി വരെ വി.ഐ.പികൾ ഉൾപ്പെടെ ആർക്കും പ്രത്യേക ദർശനം അനുവദിക്കില്ല. ഓൺലൈൻ ബുക്കിംഗ് നടത്തിയവർക്ക് നെയ് വിളക്ക് ശീട്ടാക്കിയവർക്കും മാത്രമാകും ഈ സമയത്ത് ദർശനം. വൈകിട്ട് രണ്ടിന് ശേഷം വെർച്വൽ ക്യൂവിൽ ഉള്ളവർക്ക് മുൻഗണന നൽകി മറ്റുള്ളവർക്കും ദർശനം അനുവദിക്കും. ഡ്യൂട്ടി നിർവഹിക്കുന്ന പൊലീസ്, സുരക്ഷാ ഉദ്യോഗസ്ഥർ, ക്ഷേത്രം ജീവനക്കാർ എന്നിവർക്കും, ദേവസ്വം അതിഥികൾക്കും അന്ന ലക്ഷ്മി ഹാളിനോട് ചേർന്ന് നിർമ്മിച്ച പന്തലിൽ പ്രസാദ ഊട്ടിന് ക്രമീകരണം ഒരുക്കും.
ഏകാദശി ദിവസം ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് പ്രസാദ ഊട്ടിനായി കൂടുതൽ സൗകര്യം ഏർപ്പെടുത്തി. അന്ന ലക്ഷ്മി ഹാൾ കൂടാതെ തെക്കേ നടപ്പന്തലിന് പടിഞ്ഞാറ് ഭാഗത്ത് നിർമ്മിച്ച പുതിയ പന്തലിലും പ്രസാദ ഊട്ട് നൽകും. രാവിലെ 9 മണി മുതൽ പ്രസാദ ഊട്ട് ആരംഭിക്കും. ഏകാദശി തിരക്ക് പ്രമാണിച്ച് ദേവസ്വം ഇന്നർറിംഗ് റോഡിൽ ഇരുചക്ര വാഹനം ഉൾപ്പെടെ പാർക്കിംഗ് അനുവദിക്കില്ലെന്നും ദേവസ്വം അറിയിച്ചു.
ഇരുചക്ര വാഹനങ്ങൾക്ക് പാർക്കിംഗിന് ക്രമീകരണം ഏർപ്പെടുത്താൻ ഗുരുവായൂർ ടെമ്പിൾ പൊലീസിനെയും ദേവസ്വം ഹെൽത്ത് വിഭാഗത്തെയും ചുമതലപ്പെടുത്തി. ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അദ്ധ്യക്ഷനായി. എ.സി.പി കെ.ജി. സുരേഷ്, ടെമ്പിൾ സി.ഐ സി. പ്രേമാനന്ദകൃഷ്ണൻ, ദേവസ്വം ഭരണ സമിതി അംഗങ്ങളായ കെ. അജിത്, കെ.വി. ഷാജി, അഡ്മിനിസ്‌ടേറ്റർ കെ.പി. വിനയൻ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |