തൃശൂർ : പി.ജി ഡോക്ടർമാർ, ഹൗസ് സർജന്മാർ, അസി. പ്രൊഫസർമാർ എന്നിവരുടെ സമരത്തിൽ, മെഡിക്കൽ കോളേജിലെത്തിയ നൂറുക്കണക്കിന് രോഗികളും കിടപ്പു രോഗികളും നട്ടം തിരിഞ്ഞു. പി.ജി. ഡോക്ടർമാരുടെ സമരത്തെ തുടർന്ന് കഴിഞ്ഞ കുറെ ദിവസമായി മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയ ഉൾപ്പെടെ മുടങ്ങിയിരുന്നു. ഇതിനിടെ ജോലിഭാരത്തെ തുടർന്ന് ഹൗസ് സർജൻമാരും, ആലപ്പുഴയിൽ വനിതാ ഡോക്ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം അസി. പ്രൊഫസർമാരും സമര രംഗത്തേക്ക് ഇറങ്ങുകയായിരുന്നു.
പി.ജി ഡോക്ടർമാരുടെ സമരത്തെ തുടർന്ന് ഒ.പികളിൽ മുതിർന്ന ഡോക്ടർമാർക്ക് സഹായവുമായെത്തിയിരുന്നത് ഹൗസ് സർജന്മാരായിരുന്നു. ഇവർ കൂടി ഇന്നലെ രാവിലെ മുതൽ 24 മണിക്കൂർ പണിമുടക്കി. എല്ലാ തിങ്കളാഴ്ചകളിലും 3500 ലേറെ പേർ ഒ.പിയിലെത്താറുണ്ടായിരുന്നു. ഒ.പി ബഹിഷ്‌കരണ സമരം സംബന്ധിച്ച വാർത്ത അറിഞ്ഞിരുന്നതിനാൽ തിരക്കിന് അൽപ്പം കുറവുണ്ടായിരുന്നു. ഇത് അറിയാതെയെത്തിയവരാണ് കുടുങ്ങിയത്. പതിനൊന്ന് മണി വരെയായിരുന്നു കെ.ജി.പി.ടി.എം.ടി.എയുടെ ഒ.പി ബഹിഷ്‌കരണം. ഓർത്തോ, യൂറോ, കാർഡിയോളജി വിഭാഗങ്ങളിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. മണിക്കൂറുകളോളം കാത്തു നിന്ന ശേഷമാണ് പലർക്കും ഡോക്ടർമാരെ കാണാനായത്. ഹൗസ് സർജൻമാരുടെ പണിമുടക്ക് സാരമായി ബാധിച്ചത് കിടപ്പു രോഗികളെയാണ്. ദൈനം ദിന ഡോക്ടർമാരുടെ സന്ദർശനം പല വാർഡിലും നടന്നില്ല.
ഐ.സി.യു കിടക്കകൾ ഇല്ല
മെഡിക്കൽ കോളേജിൽ ഐ.സി.യു കട്ടിലുകളുടെ കുറവ് ദുരിതമാകുന്നു. ഐ.സി.യുവിൽ കിടത്തേണ്ട രോഗികളെ വരെ വാർഡിൽ കിടത്തി ചികിത്സിക്കേണ്ട അവസ്ഥയാണ്. ഗുരുതര രോഗമുള്ള പലരും നിലത്താണ് കിടക്കുന്നത്. വാർഡുകളിൽ പലയിടത്തും ഗ്ലൂക്കോസ് ഘടിപ്പിക്കുന്ന സ്റ്റാൻഡ് പോലും ആവശ്യത്തിന് ഇല്ലായെന്ന പരാതിയുമുണ്ട്.
ഒ.പി ബഹിഷ്‌കരണം
ആലപ്പുഴയിൽ വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ചും മെഡിക്കൽ കോളേജിൽ പി.ജി ഡോക്ടർമാരുടെ സമരത്തെ തുടർന്ന് അധികമുള്ള ജോലികൾ അസി. പ്രൊഫസർമാർ മാത്രം ചെയ്താൽ മതിയെന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും കെ.ജി.പി.ടി.എം.ടി.എ ഇന്നലെ മൂന്ന് മണിക്കൂർ ഒ.പി. ബഹിഷ്‌കരിച്ചു. രാവിലെ എട്ട് മുതൽ പതിനൊന്ന് വരെയാണ് ഇവർ പ്രതിഷേധത്തിന്റെ ഭാഗമായി ഒ.പി ബഹിഷ്‌കരിച്ചത്.
കെ.ജി.എം.സി.ടി.എ പ്രതിഷേധിച്ചു
ആലപ്പുഴ മെഡിക്കൽ കോളേജിൽ വനിതാ ഹൗസ് സർജനെ അകാരണമായി പൊലീസ് ഉദ്യോഗസ്ഥൻ മർദ്ദിച്ച നടപടിയിൽ കെ.ജി.എം.സി.ടി.എ പ്രതിഷേധിച്ചു. പ്രതി ഒരു മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനാണെന്നുള്ളത് അതീവ ഗൗരവകരവും, ദു:ഖകരവുമാണെന്നും കുറ്റവാളിക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കണമെന്നും കെ.ജി.എം.സി.ടി.എ ആവശ്യപ്പെട്ടു. മെഡിക്കൽ പി.ജി. വിദ്യാർത്ഥികളുടെ സമരം നടക്കുന്ന വേളയിൽ അമിതജോലി ചെയ്യേണ്ടിവരുന്ന ഹൗസ് സർജൻമാരെ കൂടെ സമരത്തിലേക്ക് തള്ളിവിടാനേ ഇത്തരം പ്രകോപനം സഹായിക്കൂവെന്നും സംഘടന മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |