തൃശൂർ: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്‌കരിക്കപ്പെട്ടവരുടെ മരണസംഖ്യ ഒന്നരവർഷത്തിനിടെ മൂവായിരം കവിഞ്ഞതോടെ, പോസ്റ്റ്‌മോർട്ടം നടത്തി, മൃതദേഹം വിട്ടുകൊടുക്കുന്ന നടപടികളിലെ അപാകതകൾ പരിഹരിക്കാൻ പുതിയ നയരേഖയുമായി അലുമ്‌നി അസോസിയേഷൻ. ജനപ്രതിനിധികളുമായും ജനങ്ങളുമായി നേരിട്ട് ഇടപെഴകുന്ന മറ്റ് വിഭാഗങ്ങളുമായും കൂടുതൽ ചർച്ചകളും കൂടിയാലോചനകളും നടത്തിയ ശേഷമാകും ആരോഗ്യമന്ത്രിക്ക് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കുക. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള പരാതികൾ, കേട്ടറിഞ്ഞ് സമീപനരേഖ പുതുക്കും. ഈ ദിവസങ്ങളിൽ ആരോഗ്യമന്ത്രി, മെഡിക്കൽ കോളേജ് സന്ദർശിക്കാനിരുന്നതായിരുന്നു. എന്നാൽ പി.ജി. ഡോക്ടർമാരുടെ സമരം കാരണം സന്ദർശനം മാറ്റി. മന്ത്രി ഇനി സന്ദർശനം നടത്തുന്നതിന്റെ മുന്നോടിയായി വിപുലമായ വിലയിരുത്തൽ യോഗം വിളിച്ച് ചർച്ച നടത്തും. മഹാമാരികളും സമരവും മറ്റും കാരണമാണ് മെഡിക്കൽ കോളേജിന്റെ വികസനം സംബന്ധിച്ച പ്രവർത്തനങ്ങളിലേക്കുള്ള ശ്രദ്ധ നഷ്ടപ്പെടുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
മരണക്കണക്ക് ഇങ്ങനെ
കൊവിഡ് മരണം: 3,006
2020 ജൂൺ 8 മുതൽ 2021 ഡിസംബർ 11 വരെ
ഒരു ദിവസം നടന്ന കൂടുതൽ മരണം 37
രാപ്പകലില്ലാതെ...
രാവും പകലുമില്ലാതെ, വിശേഷ ദിവസങ്ങൾ ഒന്നൊഴിയാതെ, ജീവനക്കാർ ജോലി ചെയ്താണ് മൃതദേഹം വിട്ടുകൊടുക്കുന്നത് സംബന്ധിച്ച പ്രശ്‌നം പരിഹരിച്ചത്. മാലിദ്വീപിൽ അദ്ധ്യാപകനായിരുന്ന 48 വയസുള്ള ചാലക്കുടി സ്വദേശിയുടേതായിരുന്നു ആദ്യ കൊവിഡ് മരണം. കഴിഞ്ഞവർഷം ജൂൺ 8ന് ഉച്ചയോടെ മരിച്ച ഇദ്ദേഹത്തിന്റെ മൃതദേഹം വിട്ടു കൊടുക്കാനുള്ള നടപടി വളരെ വേഗം പൂർത്തിയാക്കി. മൃതദേഹം വിട്ടു കൊടുക്കാൻ ഡി.എം.ഒയുടെ കത്തിന് പുറമേ കളക്ടറുടെ റിലീസ് ഓർഡർ കൂടി വേണ്ടിയിരുന്നു. കൊവിഡ് ബാധിച്ചു മരിച്ചവർ, കൊവിഡ് പിടിപെട്ടു സുഖം പ്രാപിച്ചെങ്കിലും പ്രോട്ടോകോൾ പാലിക്കാൻ മെഡിക്കൽ ബോർഡ് നിർദ്ദേശം നൽകിയ കേസുകൾ, ആദ്യ ഘട്ടത്തിലെ സംശയാസ്പദ മരണങ്ങളെല്ലാം കരുതലോടെയാണ് ജീവനക്കാർ കൈകാര്യം ചെയ്തത്. അതേസമയത്തും പരാതികളും പ്രതിഷേധങ്ങളും ഉയർന്നു. ഇത്രയും മരണം നടന്നിട്ടും മൃതദേഹം പരസ്പരം മാറിക്കൊണ്ടു പോകലോ, മറ്റു വിധത്തിൽ സംസ്‌കരിക്കലോ തുടങ്ങിയവയില്ലാതെ കൈകാര്യം ചെയ്യാനായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |