തൃശൂർ: ഒമിക്രോൺ സ്ഥിരീകരിച്ച ശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന 49 കാരിയായ വീട്ടമ്മയെ ഞായറാഴ്ച മുളങ്കുന്നത്തുകാവിലെ നെഞ്ചുരോഗാശുപത്രിയിൽ സജ്ജീകരിക്കപ്പെട്ട പ്രത്യേക ഐസൊലേഷൻ റൂമിലേക്ക് മാറ്റിയേക്കും. ഇതിനുള്ള ഒരുക്കം നെഞ്ചുരോഗാശുപത്രിയിൽ നടന്നുവരികയാണ്. ഡിസംബർ 11നാണ് ഇവർ വിമാനമാർഗം കെനിയയിൽ നിന്ന് ഷാർജയിലേക്കും അവിടെനിന്ന് കൊച്ചിയിലേക്കുമെത്തിയത്. 13ന് പരിശോധിച്ചപ്പോൾ കൊവിഡ് പോസിറ്റീവായി. ഇവരുടെ മാതാവ് മാത്രമാണ് പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളത്. മാതാവും കൊവിഡ് പോസറ്റീവാണ്. സമ്പർക്കപ്പട്ടികയിൽ കൂടുതൽ പേരില്ലാത്തതിനാൽ ആശങ്ക വേണ്ടെന്ന നിലപാടിലാണ് ആരോഗ്യവകുപ്പ്.
മലക്കപ്പാറയിൽ വാഹനം തടഞ്ഞ് തമിഴ്നാട്
ചാലക്കുടി: ഒമിക്രോൺ ജാഗ്രതയുടെ ഭാഗമായി തമിഴ്നാട് ആരോഗ്യ വകുപ്പ് മലക്കപ്പാറയിൽ കേരളത്തിലെ വിനോദ സഞ്ചാരികളുടെ വാഹനം തടഞ്ഞിട്ടു. അപ്രതീക്ഷിതമായുണ്ടായ നടപടിയിൽ നിരവധി വിനോദ സഞ്ചാരികൾ സംസ്ഥാന അതിർത്തിയിൽ കുടുങ്ങി. വാൽപ്പാറയിലേക്കും മറ്റും പോയ വാഹനങ്ങൾ പലതും തിരിച്ച് വന്നു. എന്നാൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളെ തടഞ്ഞില്ല. ഉച്ചയോടെ കോയമ്പത്തൂർ ജില്ലാ കളക്ടർ ഇടപെട്ടതോടെയാണ് വാഹനങ്ങളുടെ വിലക്ക് നീക്കിയത്. അതിർത്തികളിലെ റിസോർട്ട് ഉടമകളാണ് പ്രശ്നം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തമിഴ്നാട് ഉദ്യോഗസ്ഥരുടെ നടപടികൾ പലതും തന്നിഷ്ട പ്രകാരമാണെന്ന് ആരോപണമുണ്ട്. വനപാലകർ, പൊലീസ് വിഭാഗങ്ങളും ഇത്തരത്തിൽ വിനോദ സഞ്ചാരികളെ പീഡിക്കുന്നുണ്ടെന്ന്്് ആക്ഷേപമുണ്ട്. കൈമടക്ക് ലക്ഷ്യമാക്കിയാണ് ഇത്തരം പ്രഹസനമെന്നാണ് ആക്ഷേപം. കൊവിഡ് പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി ആരോഗ്യ വകുപ്പും യാത്രക്കാരെ പീഡിപ്പിക്കുന്നതിൽ മുൻപന്തിയിലാണ്. എന്നാൽ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് വരുന്ന വാഹനങ്ങൾക്ക്്് യാതൊരു പ്രതിസന്ധിയും ഉണ്ടാകാറില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |