വടക്കാഞ്ചേരി: പാലക്കാട് അകത്തേത്തറയിൽ ആൾ താമസമില്ലാത്ത വീട്ടിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ രണ്ടു പുലിക്കുട്ടികളിൽ ഒന്നിനെ കഴിഞ്ഞദിവസം രാത്രി വടക്കാഞ്ചേരി അകമലയിലെ വെറ്ററിനറി ക്ലിനിക്കിലെത്തിച്ചു. മുലപ്പാൽ കുടിക്കാതെയും തള്ളപ്പുലിയുടെ ചൂടേൽക്കാതെയും ആരോഗ്യനില മോശമായതിനെത്തുടർന്നാണ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഉത്തരവുപ്രകാരം അകമലയിലെ വെറ്ററിനറി ക്ലിനിക്കിൽ എത്തിച്ചത്.
ഡോ. ഡേവീസ് അബ്രഹാമിന്റെ മേൽനോട്ടത്തിലാണ് പുലിക്കുട്ടിയെ ചികിത്സിക്കുന്നതു്. പൂച്ചകൾക്കും മറ്റും കൊടുക്കന്ന മിൽക്ക് ടോണിക്കാണ് പുലിക്കുട്ടിക്ക് കൊടുക്കുന്നത്. വേണ്ടുവോളം പാൽ കിട്ടിയപ്പോൾ പുലിക്കുട്ടി മുഴുവൻ സമയവും ഉറക്കത്തിലാണ്. പ്രത്യേക കൂടിൽ തണുപ്പ് തട്ടാതിരിക്കാൻ വേണ്ട സജ്ജീകരണത്തോടെയാണ് പുലിക്കുട്ടിയെ സംരക്ഷിക്കുന്നത്.
രണ്ട് പുലിക്കുട്ടികളിൽ ഒന്നിനെ അമ്മപ്പുലി കൊണ്ടുപോയി. രണ്ടാമത്തെ പുലിക്കുട്ടിയെ തേടി അമ്മപ്പുലി എത്തുമെന്നായിരുന്നു വനപാലകരുടെ പ്രതീക്ഷ. എന്നാൽ കുഞ്ഞിനെ എടുക്കാൻ തള്ളപ്പുലി എത്തിയില്ല. രണ്ടു ദിവസമായി തള്ളപ്പുലിയെ കാണാതെ പുലിക്കുട്ടി കരച്ചിലായിരുന്നു. ഇതിനിടെ പുലിക്കുട്ടിയുടെ ആരോഗ്യനില മോശമായി. ഇതേത്തുടർന്നാന്ന് അകമലയിലെ വെറ്ററിനറി ക്ലിനിക്കിൽ എത്തിച്ചത്.
പുലിക്കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ചയോളം നിരീക്ഷണം വേണ്ടിവരും. ചെറിയ കുട്ടിയായതിനാൻ നല്ല പരിചരണം വേണം.
- ഡോ. ഡേവീസ് അബ്രഹാം
തൃശൂർ മൃഗശാലയിലെ പുള്ളിപ്പുലി ചത്തു
തൃശൂർ: മൃഗശാലയിൽ പുള്ളിപ്പുലി ചത്തു. 26 വയസുള്ള അപ്പു എന്ന പുള്ളിപ്പുലിയാണ് ചത്തത്. പ്രായാധിക്യത്താൽ ഏറെ നാളായി അവശനിലയിലായിരുന്ന പുലിയെ വെള്ളിയാഴ്ച രാവിലെയാണ് ചത്ത നിലയിൽ കണ്ടത്.
സാധാരണ നിലയിൽ 20 വയസാണ് പുള്ളിപ്പുലിയുടെ ആയുസ്. എന്നാൽ അപ്പു 26 വയസ് വരെ ജീവിച്ചിരുന്നു. പരിക്കേറ്റ നിലയിൽ 2007ലാണ് മുകുന്ദപുരം താലൂക്കിൽ നിന്നും പുലിയെ മൃഗശാലയിലെത്തിച്ചത്. വായിൽ ഒരുവശത്തെ പല്ലുകൾ ഉണ്ടായിരുന്നില്ല.
തലേന്ന് വരെ ഭക്ഷണം കഴിച്ചിരുന്നതായി മൃഗശാലയിലെ വെറ്ററിനറി ഡോക്ടർ ധന്യ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |