തൃശൂർ: രാജ്യത്തെ പൊതുഗതാഗത മേഖലയിലെ നാഴികക്കല്ലാവുന്ന, സംസ്ഥാനത്തെ ആദ്യത്തെ ആറുവരി തുരങ്കപാത കുതിരാനിൽ തുറക്കാനിരിക്കുമ്പോൾ ഒഴിയാതെ അനിശ്ചിതത്വവും ആശയക്കുഴപ്പവും. രണ്ടാമത്തെ ടണൽ പണി പൂർത്തീകരിച്ച് തുറക്കാൻ സജ്ജമാണെന്ന് കാണിച്ച് നിർമ്മാണക്കമ്പനി ജില്ലാഭരണകൂടത്തിന് കത്ത് നൽകി രണ്ട് ദിവസമായിട്ടും എന്ന് തുറക്കാൻ കഴിയുമെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ജനുവരി അവസാനം രണ്ടാമത്തെ ടണൽ പൂർത്തീകരിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും രണ്ടാഴ്ച മുമ്പുതന്നെ പൂർത്തിയാക്കിയിരുന്നു. മുഴുവൻ സുരക്ഷാപരിശോധനകൾ പൂർത്തിയാക്കിയാൽ ടണൽ തുറന്നുകൊടുക്കാൻ കേന്ദ്രസർക്കാർ ദേശീയപാത അതോറിറ്റിക്ക് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, സുരക്ഷാ കാര്യങ്ങൾ വിശദമായി പരിശോധിച്ച ശേഷം തുറന്നാൽ മതിയെന്ന് സർക്കാർ കമ്പനിയെ അറിയിച്ചതായാണ് വിവരം. ഒന്നാമത്തതിൽ നിന്ന് വ്യത്യസ്തമായി രണ്ടാം ടണൽ പൂർണമായും ഉരുക്കുപാളികൾ കമാനാകൃതിയിൽ ഘടിപ്പിച്ച് കോൺക്രീറ്റിട്ട് ബന്ധിപ്പിച്ചിട്ടുണ്ട്.
തുരങ്കത്തിലേക്കുള്ള റോഡ് നിർമ്മിക്കുന്നതിന്റെ ഭാഗമായുള്ള പാറ പൊട്ടിക്കൽ പൂർത്തിയാകുന്ന മുറയ്ക്ക് വീണ്ടും ഗതാഗതപരിഷ്‌കരണമുണ്ടാകും.
മുന്നൊരുക്കമില്ലാതെ തുറക്കാൻ ശ്രമിക്കകയാണെന്ന ആരോപണവും ഉയരുന്നുണ്ട്. ടോൾ പിരിവ് തുടങ്ങാൻ വേണ്ടിയാണിതെന്നാണ് പരാതി. എല്ലാ പരിശോധനകളും പൂർത്തിയാക്കാതെ പെട്ടെന്ന് ടണൽ തുറക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് പൊലീസും ചൂണ്ടിക്കാട്ടിയിരുന്നു. സൂചനാ ബോർഡുകൾ ഉൾപ്പെടെ കമ്പനി തയാറാക്കിയിട്ടുണ്ട്. ഒന്നാമത്തെ ടണൽ തുറക്കുന്നതിന് മുൻപും ആശയക്കുഴപ്പമുണ്ടായിരുന്നു. ഒടുവിൽ കേന്ദ്രമന്ത്രിയുടെ നിർദ്ദേശപ്രകാരം പെട്ടെന്ന് ടണൽ തുറക്കുകയായിരുന്നു.
രണ്ടാം ടണലിന്റെ പരിശോധനയുമായി ബന്ധപ്പെട്ട് പൊലീസിന് നിർദ്ദേശങ്ങൾ ലഭിച്ചിട്ടില്ല. അതിനാൽ തന്നെ ഗതാഗതം സംബന്ധിച്ച പരിശോധനകൾ ട്രാഫിക് പൊലീസ് നടത്തിയിട്ടുമില്ല. ടണൽ തുറക്കാൻ പൊലീസ് അടക്കമുള്ള വിവിധ വിഭാഗങ്ങളുടെ സഹായം വേണ്ടതിനാൽ കമ്പനി സർക്കാരിനെ അറിയിക്കണമെന്ന് നിബന്ധനയുണ്ട്. അതുകൊണ്ടാണ് കമ്പനി കത്ത് നൽകിയതും. വാഹനം രണ്ട് ടണലിലേക്കുമായി കടത്തി വിടുന്നത് പരിശോധിച്ച ശേഷം തുറന്നാൽ മതിയെന്നാണ് പൊലീസ് നിലപാടെന്നാണ് വിവരം.
ദൈർഘ്യം
ഒന്നാം ടണൽ : 992 മീ.
രണ്ടാം ടണൽ: 972 മീ.
വീതി: 14 മീ.
ഉയരം: 10 മീ.
രണ്ടാം ടണൽ തുറക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും നിർദ്ദേശങ്ങളോ തീരുമാനങ്ങളോ ലഭിച്ചിട്ടില്ല.
- ആർ.ആദിത്യ, സിറ്റി പൊലീസ് കമ്മിഷണർ
ടണലിന്റെ നിർമ്മാണം പൂർത്തിയാക്കിയ ഉടൻ ഭരണകൂടത്തിന് കത്ത് സമർപ്പിച്ചിരുന്നു. മറ്റ് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.- നിർമ്മാണകമ്പനി വക്താവ്
ടോൾ പ്ലാസയ്ക്കു മുന്നിൽ പ്രതിഷേധം
തൃശൂർ: ടോൾ പിരിക്കുന്നതിന് മുൻപ് സർവീസ് റോഡ് നിർമാണം പൂർത്തിയാക്കുക, 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവാസികൾക്ക് സൗജന്യ പാസ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വടക്കഞ്ചേരി ദേശീയപാത സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പന്നിയങ്കര ടോൾ പ്ലാസയ്ക്ക് മുൻപിൽ പ്രതിഷേധ സമരം നടത്തി. രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ ബോബൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. സമരസമിതി പ്രസിഡന്റ് പി.ജെ. ജോസ്, ജനകീയവേദി ജനറൽ കൺവീനർ ജിജോ അറയ്ക്കൽ, പഞ്ചായത്ത് അംഗങ്ങളായ കെ. ദേവദാസ്, ദേവി സഹദേവൻ, കെ. ശേഖരൻ, ജനകീയവേദി വൈസ് ചെയർമാൻ സുരേഷ് വേലായുധൻ,ഡോ. കെ. വാസുദേവൻ പിള്ള, പാളയം പ്രദീപ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി പി. ബാലമുരളി, അവറാച്ചൻ, മോഹനൻ പള്ളിക്കാട്, സലിം തണ്ട ലോട്, സിൽവിൻ ജോസഫ്, സഹദേവൻ ചുവട്ടുപടം, എം.എൽ. തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |