SignIn
Kerala Kaumudi Online
Saturday, 27 April 2024 3.53 AM IST

മയക്കുമരുന്ന് വലയിൽ പ്രൊഫഷണൽ വിദ്യാർത്ഥികൾ ; ഹോസ്റ്റലുകൾ കേന്ദ്രങ്ങൾ

mdma

തൃശൂർ: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി എൻജിനീയറിംഗ് വിദ്യാർത്ഥിക്ക് പിന്നാലെ ഡോക്ടർ പിടിയിലാകുകയും ഗവ.മെഡിക്കൽ കോളേജിലെ 15 ഡോക്ടർമാർ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന വിവരം പുറത്തുവരികയും ചെയ്തതതിന്റെ ഞെട്ടലിലാണ് പൊലീസും രോഗികളുമെല്ലാം.
മെഡിക്കൽ കോളേജ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലിൽ നിന്ന് പിടിയിലായ ഡോക്ടർ അക്വിൽ മുഹമ്മദാണ്, 15 ഡോക്ടർമാർ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരെന്ന് മൊഴി നൽകിയത്. തന്റെ റൂമിൽ വന്നാണ് ഇവ ഉപയോഗിക്കാറുള്ളതെന്നും പൊലീസിന് വിവരം നൽകി. ഇതോടെ മെഡിക്കൽ കോളേജ് പരിസരങ്ങളിലും ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ കേന്ദ്രീകരിച്ചും വ്യാപക പരിശോധനകളും കൗൺസലിംഗുകളും ബോധവത്കരണ പരിപാടികളും വ്യാപകമാക്കുകയാണ് പൊലീസ്. കേരളത്തിൽ നിന്നുള്ള ഇടനിലക്കാർ ബംഗളൂരുവിലെത്തി ആവശ്യമുള്ള മയക്കുമരുന്ന് സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതായാണ് വിവരം.

അന്തർസംസ്ഥാന വോൾവോ ബസുകളിലാണ് മയക്കുമരുന്നിന്റെ കടത്ത്. കുറഞ്ഞഅളവിന് പോലും വൻ വില ലഭിക്കുന്നതിനാൽ കടത്താനും എളുപ്പം. സാധാരണ ഉപയോഗിക്കുന്ന ബാഗുകളിൽ മറ്റാർക്കും സംശയം തോന്നാത്ത വിധം പൊതികളാക്കി ഒളിപ്പിക്കും. നാട്ടിലെത്തിയാൽ ചില്ലറ വിൽപ്പനക്കാരിലേക്കെത്തിക്കാൻ കമ്മിഷൻ പറഞ്ഞുറപ്പിച്ച് യുവാക്കളെയാണ് നിയോഗിക്കുക. പിടിയിലായാലും മുഖ്യകണ്ണികളിലേക്ക് അന്വേഷണമെത്തില്ല. മയക്കുമരുന്ന് നാട്ടിലെത്തിച്ചാൽ നിശ്ചയിച്ച കമ്മിഷൻ ലഭിക്കും.
കഴിഞ്ഞദിവസം തൃപ്രയാറിൽ എം.ഡി.എം.എയുമായി കെമിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥി പിടിയിലായിരുന്നു. പഴുവിൽ എടക്കാട്ടുതറ വീട്ടിൽ ഷംസുദ്ദീന്റെ മകൻ മുഹമ്മദ് ഷഹീൻ ഷായെയാണ് (22 ) പിടികൂടിയത്. ഒരു ഗ്രാമിന് ഏഴായിരത്തോളം രൂപയ്ക്ക് ചില്ലറവിൽപ്പന നടത്തുന്ന മയക്കു മരുന്നാണ് പിടികൂടിയത്. പ്രതിയുടെ ഉപഭോക്താക്കളിൽ ഏറെയും വിദ്യാർത്ഥികളായിരുന്നു. സ്‌കൂൾ, കോളേജ് പരിസരങ്ങളിലാണ് വിൽപ്പന കൂടുതൽ.

കൗമാരവും കാരിയർ

മയക്കുമരുന്നിന്റെ ലഹരിയിലേക്ക് കൗമാരക്കാർ കൂടുതലെത്തുന്നുണ്ട്. ലഹരി ഉപയോഗിച്ചശേഷമുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവെന്ന് കണക്കുകളും വ്യക്തമാക്കുന്നു. മയക്കുമരുന്നിന്റെ ലഹരി അറിഞ്ഞവരാണ് പിന്നീട് കാരിയർമാരായി മാറുന്നത്. ഒരേസമയം പണവും ലഹരിയും ലഭിക്കുന്നതാണ് കൗമാരക്കാർക്കുള്ള ആകർഷണം. വിതരണ ശൃംഖലയിൽ ചേർന്ന് കാരിയറായി പിടിയിലായവർ കൂടുകയാണ്. പെൺകുട്ടികളും കാരിയർമാരാകുന്നുണ്ട്. ഡാൻസ് പാർട്ടികൾ, മറ്റ് ആഘോഷങ്ങൾ എന്നിവയ്ക്കിടയിലെല്ലാം ആവശ്യക്കാരെ തേടി കാരിയർമാരുണ്ടാകും.

മയക്കുമരുന്നിലെ ബൂസ്റ്റർ ഡോസ്

എം.ഡി.എം.എ (മിഥലിൻ ഡയോക്‌സി മെത്താഫിറ്റമിൻ) മയക്കുമരുന്നുകളിലെ 'ബൂസ്റ്റർ ഡോസ് '
എക്‌സ്, മോളി, എക്സ്റ്റസി എന്നീ പേരുകളിലും അറിയപ്പെടുന്ന എം.ഡി.എം.എ നാട്ടിൻപുറങ്ങളിലും ലഭ്യം
വീര്യം കൂടിയതിനും കുറഞ്ഞതിനും വിലയിലും ഏറ്റക്കുറച്ചിൽ. ക്യാപ്‌സ്യൂൾ, ക്രിസ്റ്റൽ, പൊടി രൂപങ്ങളിൽ കിട്ടും
വാഹനമോടിക്കുമ്പോൾ പൊലീസ് പിടിച്ചാലും പരിശോധനയിൽ കുടുങ്ങില്ല, ഗന്ധമോ മറ്റോ പ്രകടമാവില്ല

മാരകമാകുന്നത് ഇങ്ങനെ

വളരെ ചെറിയ അളവിൽ എം.ഡി.എം.എ ഉപയോഗിച്ചാൽ പോലും ആറ് മണിക്കൂർ വരെ ലഹരി.
വിഷാദ രോഗം, ഓർമ്മക്കുറവ്, കാഴ്ച ശക്തി നഷ്ടമാകൽ, ഹൃദ്രോഗം, നാഡികളുടെ തളർച്ച എന്നിവയ്ക്ക് കാരണമാകും.
തുടർച്ചയായ ഉപയോഗം വളരെപ്പെട്ടെന്ന് മറ്റ് മാരകരോഗങ്ങളിലേക്കും മരണത്തിലേക്കും വഴിതുറക്കും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, NARCOTIC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.