ചാലക്കുടി: യുക്രെയിനിൽ നിന്നും മകൾ വീട്ടിൽ തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് വടക്കെ കൂടപ്പുഴയിലെ മാനിങ്കര മനോഹരനും കുടുംബവും. മകൾ ലക്ഷ്മി നന്ദനയാണ് ലിവീവിൽ നിന്നും വന്നത്. കൊച്ചിയിൽ വിമാനമിറങ്ങിയ ലക്ഷ്മി നന്ദന വീട്ടിൽ വന്നു കയറുമ്പോൾ അമ്മ ചന്ദ്രിക അവളെ ചേർത്തുനിറുത്തി വിതുമ്പി. കഴിഞ്ഞ ഒരാഴ്ചയായി ഊണും ഉറക്കവുമില്ലാതെ മകളുടെ ഫോൺ വിളികൾക്കായി കാത്തിരുന്ന ഇവരുടെ മനസിന്റെ ഭാരം സന്തോഷത്തിന് വഴിമാറി. കഴിഞ്ഞ ഡിസംബറിലായിരുന്നു ബി.എസ്.സി നേഴ്സിംഗ് പഠനത്തിനായി യുക്രെയ്നിലേക്ക് പോയത്. ഏഴു മലയാളികൾ മാത്രമായിരുന്നു ഹോസ്റ്റലിലുണ്ടായിരുന്നതെന്ന് ലക്ഷ്മി നന്ദന പറഞ്ഞു. ഇന്ത്യയിലേക്ക് തിരിക്കുന്നതിന് പോളണ്ട് അതിർത്തി വരെ 28 കിലോ മീറ്റർ ദൂരം പിന്നിട്ടതും അവിടെ ആരുമില്ലാതായപ്പോൾ തിരിച്ചു നടന്നതും വിദ്യാർത്ഥിനി വിവരിച്ചു. ഇവർക്ക് ആശ്വാസവും സഹായഹസ്തവുമായി അയൽവാസിയും എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറിയുമായ കെ.എ.ഉണ്ണിക്കൃഷ്ണനുമുണ്ടായിരുന്നു. സന്തോഷത്തിൽ പങ്കുചേർന്ന് ഉണ്ണിക്കൃഷ്ണൻ, ലക്ഷ്മി നന്ദനയ്ക്ക് മധുരവും നൽകി.
രണ്ടര മാസത്തെ യുക്രെയിൻ വാസം : ഭീതിയൊഴിയാതെ ഡെന
പുതുക്കാട് : സ്നേഹപുരം കൂനൻ വീട്ടിൽ ഡേവിസിന്റെ മകൾ ഡെന വെള്ളിയാഴ്ച പുലർച്ചെയെത്തിയപ്പോഴാണ് വീട്ടുകാരുടെ ശ്വാസം നേരെ വീണത്. ഒരാഴ്ചയായുള്ള മനോവിഷമം എത്രയാണെന്ന് അറിയില്ലായിരുന്നെന്നാണ് ഡേവിസ് പറയുന്നത്.
ഉക്രെയിനിലെ ബിനിറ്റിഫിയിൽ ഫിറാഗോ നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ് ഡെന. നാട്ടിലേക്ക് മടങ്ങാനുള്ള എംബസിയുടെ അറിയിപ്പ് വന്നെങ്കിലും യൂണിവേഴ്സിറ്റി അനുമതി നൽകിയിരുന്നില്ല. ഒന്നാം സെമസ്റ്റർ പരീക്ഷയും അടുത്ത് നടക്കുമായിരുന്നു. ഒടുവിൽ കുറെ വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 25 ന് ഫ്ളൈറ്റ് ടിക്കറ്റ് ഒ.കെ ആയതായിരുന്നു. അപ്പോഴേക്കും സർവീസുകൾ നിലച്ചു. യുദ്ധം തുടങ്ങിയതോടെ രണ്ടാഴ്ച്ചയ്ക്ക് യൂണിവേഴ്സിറ്റിയിൽ ക്ലാസുകൾ നിറുത്തി ഹോസ്റ്റലിലായി താമസം. സിഗ്നൽ ലഭിച്ചതോടെ ബങ്കറിലായി. ഭീതിയുടെ ദിവസങ്ങൾ. ഉറങ്ങാൻ പറ്റാത്ത രാത്രികൾ. എന്ത് സംഭവിക്കുമെന്നറിയാത്ത ദിനരാത്രങ്ങൾ. ഭക്ഷണവും വെള്ളവും തീർന്നതോടെ ഇനി എന്ത് എന്ന അനിശ്ചിതത്വം. ഒടുവിൽ അഞ്ച് മണിക്കൂർ നീണ്ട ബസ് യാത്ര കഴിഞ്ഞ് ക്രോപ്പ് എന്ന സ്ഥലത്തെത്തി. അവിടെ നിന്നും ആറ് മണിക്കൂർ നീണ്ട ട്രെയിൻ യാത്രയിൽ ഹംഗറിയുടെ ബോർഡറിലെത്തി. ക്രോപ്പിൽ റെയിൽവേ സ്റ്റേഷനിൽ രണ്ട് ദിവസം തങ്ങേണ്ടിവന്നു. പട്ടാളക്കാരാണ് സ്റ്റേഷനിലേക്ക് കടത്തിവിടുന്നത്. ആദ്യം പെൺകുട്ടികളെ കടത്തി വിട്ടു. ആൺകുട്ടികളെ തടഞ്ഞു. വീണ്ടും മണിക്കൂറുകൾ കാത്തിരുന്നാണ് ആൺകുട്ടികളെ കടത്തിവിട്ടത്. ഹംഗറിയിലെത്തിയപ്പോഴാണ് ശ്വാസം നേരെവീണതെന്ന് ഡെന പറയുന്നു. ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസവും ഭക്ഷണവും. എംബസി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിചരണം. പിന്നെ ഹംഗറിയിൽ നിന്നും ഡൽഹിയിലേക്ക്, പിന്നെ നെടുമ്പാശേരിയിൽ. വീട്ടുകാരെ കണ്ടപ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ലെന്നാണ് ഡെന പറയുന്നത്. നാട്ടുകാരുടെയും ബന്ധുക്കളുടെയും ഒക്കെ പ്രാർത്ഥനയും കേന്ദ്ര സർക്കാരിന്റെ ഇടപെടലും മൂലമാണ് യുദ്ധമുഖത്ത് നിന്നും നാട്ടിലെത്താനായതെന്നാണ് ഡെനയുടെ വിശ്വാസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |