കുന്നംകുളം: കെ - റെയിൽ പദ്ധതി നിർവഹണത്തിൽ എൽ.ഡി.എഫ് സർക്കാരിന്റേത് ബുൾഡോസർ നയമല്ലന്ന് എ.സി. മൊയ്തീൻ എം.എൽ.എ. കുന്നംകുളം പ്രസ് ക്ലബ്ബിൽ എം.എൽ.എയോടൊപ്പം എന്ന പരിപാടിയിൽ പങ്കെടുത്ത് മാദ്ധ്യമ പ്രവർത്തകരുമായി ആശയവിനിമയം നടത്തുകയായിരുന്നു എ.സി. മൊയ്തീൻ. സംവാദം കൊണ്ട് വികസന പ്രവർത്തനങ്ങൾ നടപ്പിലാകില്ല. സിൽവർലൈൻ ഈ സർക്കാരിന്റെ മാത്രം പദ്ധതിയായിരുന്നില്ല. ഭൂമി നഷ്ടപ്പെടുന്നവർക്ക് പ്രയാസമുണ്ടെങ്കിലും അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് എം.എൽ.എ വ്യക്തമാക്കി.
സാധാരണക്കാരുടെ ആശങ്കകൾ പരിഹരിക്കും. കെ - റെയിൽ കടന്നുപോകുന്ന കുന്നംകുളം നിയോജക മണ്ഡലത്തിലെ ചില പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്കയകറ്റാൻ ഇടപെടുമെന്നും എം.എൽ.എ സൂചിപ്പിച്ചു. പെരുമ്പിലാവ് കേന്ദ്രമായി പുതിയ പൊലീസ് സ്റ്റേഷൻ വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും കുന്നംകുളം നിയോജക മണ്ഡലത്തിൽ ആറര കോടി രൂപ വിതരണം ചെയ്തതായും അദ്ദേഹം പറഞ്ഞു.
എം.എൽ.എയോടൊപ്പം ആശയ സംവാദ പരിപാടിയിൽ പ്രസ് ക്ലബ് പ്രസിഡന്റ് സി.എഫ്. ബെന്നി അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ജോസ് മാളിയേക്കൽ സ്വാഗതവും ട്രഷറർ രവീന്ദ്രനാഥ് കൂനത്ത് നന്ദിയും പറഞ്ഞു.
കെ - റെയിൽ പദ്ധതിയെ രാഷ്ട്രീയമായി എതിർക്കുമ്പോൾ രാഷ്ട്രീയപരമായി തന്നെ മറുപടി പറയേണ്ടിവരും. സ്വകാര്യനിക്ഷേപം കുന്നംകുളത്ത് എത്തിക്കുകയെന്നതാണ് ലക്ഷ്യം.
- എ.സി. മൊയ്തീൻ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |