ഇരിങ്ങാലക്കുട : ഉമി ചാരം (ഉമിക്കരി) ഫൈൻ അഗ്ര ഗേറ്റുകളിൽ ഒന്നായി ഉപയോഗിച്ച് കോൺക്രീറ്റിംഗിന്റെ കരുത്ത് വർദ്ധിപ്പിക്കുക എന്ന ആശയത്തിന് ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജിന് ഗവേഷണ ഗ്രാൻഡ് ലഭിച്ചു. സാങ്കേതിക സർവകലാശാലയ്ക്കായി നടത്തുന്ന ഗവേഷണത്തിന് കാലടി റൈസ് മില്ലേഴ്‌സ് കൺസോർഷ്യമാണ് (കെ.ആർ.എം.സി) ഫണ്ട് നൽകുക. അരി നിർമ്മാണ വ്യവസായത്തിലെ പ്രധാന അവശിഷ്ട വസ്തുവായ ഉമിക്കരി (ഉമി ചാരം) ഉപകാരപ്രദമായി എങ്ങനെ വിനിയോഗിക്കമെന്ന വിഷയത്തിൽ സാങ്കേതിക സർവകലാശാല നടത്തിയ ഇന്നവേഷൻ ചലഞ്ചിലാണ് ഡോ.എം.ജി കൃഷ്ണപ്രിയ, ഡോ.ജിനോ ജോൺ, വിനീത ഷാരോൺ എന്നിവരടങ്ങിയ സംഘം സമർപ്പിച്ച ആശയത്തിന് അംഗീകാരം ലഭിച്ചത്. ഗവേഷണം വിജയമായാൽ കോൺക്രീറ്റിംഗിൽ എം.സാൻഡിന്റെയും മണലിന്റെയും ഉപയോഗം കുറയ്ക്കാനും ഉമിക്കരി സംസ്‌കരണത്തിന് ശാശ്വത പരിഹാരം കാണാനും കഴിയും. തിരുവനന്തപുരത്ത് വ്യവസായ മന്ത്രി പി.രാജീവിന്റെ ചേമ്പറിൽ നടന്ന ചടങ്ങിൽ സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.എം.എസ് രാജശ്രീയിൽ നിന്ന് ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജിനായി ഡോ.ജിനോ ജോൺ ആദ്യ ഗഡു ഏറ്റു വാങ്ങി. നാട്പാക്, പൊതുമരാമത്ത്, ജലവിഭവ വകുപ്പുകൾ, തദ്ദേശ ഭരണ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങി വിവിധ ഏജൻസികൾക്കായി കൺസൾട്ടൻസി പ്രോജക്ടുകൾ വിജയകരമായി പൂർത്തീകരിച്ച് മുൻപും ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജ് സിവിൽ എൻജിനീയറിംഗ് വിഭാഗം മികവ് കാട്ടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |