SignIn
Kerala Kaumudi Online
Friday, 26 April 2024 2.42 PM IST

വീട്ടമ്മയുടെ ആഴ്ചച്ചന്തയ്ക്ക് കൈക്കുടന്ന നിറയെ കർഷകലാഭം

sheena

തൃശൂർ: വരാൽ മത്സ്യം മുതൽ മുരിങ്ങയില വരെയുള്ള വിഭവങ്ങളുമായി കർഷകർ ഈ വീട്ടമ്മയുടെ ആഴ്ചച്ചന്തയിലെത്തും. പരമാവധി വില കർഷകർക്ക് നൽകും. നേരിയ മാർജിൻ മാത്രം എടുത്ത് എല്ലാം വിറ്റഴിക്കും. ഒറ്റദിവസത്തെ വിറ്റുവരവ് അമ്പതിനായിരം രൂപ. രണ്ട് ജീവനക്കാർക്ക് ശമ്പളത്തിനുള്ളത് നീക്കിവച്ച് ബാക്കിയുളള തുകയ്ക്ക് വീണ്ടും കർഷകരിൽ നിന്ന് വിഷരഹിതപച്ചക്കറി വാങ്ങും. കർഷകർക്കുവേണ്ടി ഷീന ചന്ദ്രൻ സേവനമനസോടെ നടത്തുന്ന കണിസമർപ്പണമാണിത്, ലാഭക്കണ്ണില്ലാത്ത കച്ചവടം!

സ്വന്തം കൃഷിയിടത്തിൽ നെല്ലും വാഴയും പച്ചക്കറിയുമെല്ലാം വിളയിച്ച് ശ്രദ്ധേയയായ ഷീന, കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് ഗുരുവായൂരിനടുത്ത് തമ്പുരാൻപടി ജംഗ്ഷനിൽ ആഴ്ചച്ചന്തയുടെ നേതൃത്വം ഏറ്റെടുത്തത്. 40,000 രൂപയുടെ പശ്ചാത്തലസൗകര്യങ്ങൾ കൃഷിവകുപ്പ് ലഭ്യമാക്കി. കോട്ടപ്പടി സർവീസ് സഹകരണ ബാങ്കിന്റെ മുന്നിൽ താത്കാലിക ഷെഡിൽ രണ്ട് സഹായികളുമായി എല്ലാ വ്യാഴാഴ്ചയും ചന്ത നടത്തി. കുടുംബശ്രീ പ്രവർത്തകരും കൃഷിവകുപ്പ് ജീവനക്കാരും ഒപ്പം നിന്നു. ഹോർട്ടികോർപ് അടക്കമുള്ള സർക്കാർ സംവിധാനങ്ങളിൽ നിന്ന് പണം കിട്ടാനുളള കാലതാമസവും മതിയായ വില കിട്ടാത്തതും കാരണം ദൂരസ്ഥലങ്ങളിൽ നിന്നുപോലും കർഷകർ കൂടുതൽ വിളവുകളുമായി ചന്തയിലെത്തി. നല്ല വില ലഭ്യമാക്കിയും ഉടൻ പണം കൊടുത്തും ചന്ത സജീവമായപ്പോൾ വാങ്ങാനെത്തുന്നവരും ഏറെയായി. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെയും ഭക്ഷ്യസുരക്ഷാവകുപ്പിന്റെയും ദേശീയ പുരസ്‌കാരങ്ങൾ നേടിയ ഉണ്ണിക്കൃഷ്ണൻ വടക്കുഞ്ചേരി അടക്കമുള്ള കർഷകരുടെ വിഭവങ്ങൾ ഇവിടെ വിൽക്കുന്നുണ്ട്. വിത്തുകളും നടീൽ വസ്തുക്കളും ഗ്രാമീണഭക്ഷ്യഉത്പന്നങ്ങളുമെല്ലാം വിൽപ്പനയ്ക്കുണ്ട്.

  • കർഷകകുടുംബം

പ്ലസ്ടു വിദ്യാർത്ഥിയായ ഷീനയുടെ മകൻ ഷരുൺ രണ്ടുതവണ ജില്ലാതലത്തിൽ മികച്ച വിദ്യാർത്ഥി കർഷകനായി. അമ്മയോടൊപ്പം കൃഷി ചെയ്യാനും ചന്ത നടത്താനും പ്ലസ്ടു വിദ്യാർത്ഥിയായ മകൻ എപ്പോഴുമുണ്ട്. ഭർത്താവ് ചന്ദ്രൻ ഷാർജയിലാണ്. മകൾ ദന്തഡോക്ടറായ ശരണ്യ, വിവാഹശേഷം സ്വിറ്റ്‌സർലൻഡിലാണ്. ഷീനയുടെ കാർഷികജീവിതത്തിൽ അവർ താങ്ങും തണലുമാകുന്നു.

ചന്ത ഒരിക്കലും ലാഭത്തിനു വേണ്ടിയല്ല, സേവനം മാത്രമാണ് ലക്ഷ്യം. കർഷകർ പറയുന്ന വില പരമാവധി നൽകും. പച്ചക്കറി ഇവിടെ എത്തിക്കാനുളള ചെലവും അസൗകര്യങ്ങളും മാത്രമാണ് കർഷകർ നേരിടുന്ന പ്രശ്‌നം.

- ഷീന ചന്ദ്രൻ

എല്ലാ പഞ്ചായത്തുകളിലും ഇതുപോലുള്ള ചന്തകൾ നടത്താൻ വീട്ടമ്മമാർ അടക്കമുള്ളവർ തയ്യാറായാൽ കർഷകർക്ക് ഏറെ സഹായകരമാകും. കൃഷിവകുപ്പിനോടൊപ്പം തദ്ദേശസ്ഥാപനങ്ങളും കുടുംബശ്രീയും സഹകരണസംഘങ്ങളുമെല്ലാം സംയുക്തമായി സഹായം ലഭ്യമാക്കിയാൽ കാർഷികമേഖല സ്വയംപര്യാപ്തമാകും.

- കെ. ഗംഗാദത്തൻ, പൂക്കോട് കൃഷി ഓഫീസർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, FARMER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.