തൃശൂർ : പാലക്കാട് ദേശീയപാതയിലെ പന്നിയങ്കര ടോൾ ബൂത്തിൽ ദേശീയ പാത കുതിരാൻ തുരങ്കത്തിനുള്ള ടോൾ കൂടി പിരിക്കുന്നുണ്ടെന്ന് വിവരാവകാശരേഖ. കാറുകൾക്ക് തുരങ്കത്തിന് 65 രൂപയും റോഡിന് 35 രൂപയുമാണ് നിരക്ക്. മൊത്തം നൂറ് രൂപ. മടക്കയാത്രയ്ക്ക് തുരങ്കത്തിന് നൂറ് രൂപയും റോഡിന് അമ്പത് രൂപയും. മൊത്തം 150 രൂപ. തുരങ്കത്തിൽ മിനി ബസിന് നൂറ് രൂപയും ബസിനും ട്രക്കിനും 200 രൂപയും ഭാരവാഹനങ്ങൾക്ക് 295 രൂപയുമാണ് ഒറ്റത്തവണത്തെ ടോൾ നിരക്ക്.
റോഡിനുള്ള ടോൾ നിരക്ക് മിനി ബസുകൾക്ക് 55, ബസ്, ട്രക്ക് എന്നിവയ്ക്ക് 115, ഭാരവാഹനങ്ങൾക്ക് 185 എന്നിങ്ങനെയാണ്. കെ.പി.സി.സി സെക്രട്ടറി അഡ്വ.ഷാജി ജെ.കോടങ്കണ്ടത്തിന് ലഭിച്ച വിവരാവകാശ രേഖയിലാണ് ദേശീയപാത അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. കോൺക്രീറ്റ് ലൈനിംഗ്, തുരങ്കത്തിന് മുകളിലെ സ്ലാബുകളിലെ പണികൾ, ഇടമുറിച്ച് കടക്കാനുള്ള സംവിധാനം എന്നീ പണികൾ ശേഷിക്കേയാണ് ടോൾ പിരിക്കുന്നതെന്നും വിവരാവകാശ രേഖയിൽ പറയുന്നു.
തുരങ്ക നിർമാണത്തിന് 230.77 കോടിയാണ് ചെലവാക്കിയത്. എന്നാൽ ആറ് വരിപ്പാതയ്ക്ക് 1553.61 കോടി രൂപ ചെലവായി. സർക്കാർ ഗ്രാന്റായി 243.90 കോടി നൽകി. 2032 സെപ്തംബർ 14 വരെ ടോൾ പിരിക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നതെന്നും അഡ്വ.ഷാജി ജെ.കോടങ്കണ്ടത്തിന് നൽകിയ വിവരാവകാശ രേഖയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |