തൃശൂർ: കഞ്ചാവ്, എം.ഡി.എം.എ., എൽ.എസ്.ഡി തുടങ്ങിയ ലഹരിവസ്തുക്കളുടെ വിപണനത്തിലൂടെ പണംവാരി ഗുണ്ടാസംഘങ്ങൾ അഴിഞ്ഞാടുന്നത് തടയിടാൻ പൊലീസിനൊപ്പം എക്‌സൈസും പിടിമുറുക്കും. 24 മണിക്കൂറും ജാഗ്രത പുലർത്തുന്ന എക്‌സൈസ് പരിശോധനാ സംഘങ്ങൾ അന്വേഷണം വ്യാപിപ്പിക്കും. കൺട്രോൾ റൂമും പ്രവർത്തനസജ്ജമാക്കും. തൃശൂർ പൂരത്തിന് മുന്നോടിയായി വ്യാപകപരിശോധനകൾ ഇതിനകം തുടങ്ങി. പൂരം ദിവസങ്ങളിൽ മദ്യവിൽപ്പന കേന്ദ്രങ്ങൾ അടച്ചിടും. നഗരങ്ങൾ കേന്ദ്രീകരിച്ചും ലഹരിവിപണനം കൂടുതലുള്ള മേഖലകളിലും നടപടികൾ ശക്തമാക്കും.
മദ്യത്തേക്കാൾ കഞ്ചാവും മറ്റ് മയക്കുമരുന്നുകളും യുവാക്കളെ വലയിലാക്കുന്നുണ്ട്. ഗുണ്ടാ അക്രമസംഭവങ്ങളിൽ ഭൂരിഭാഗവും മയക്കുമരുന്നിന്റെ പശ്ചാത്തലത്തിൽ നിന്നാണ് രൂപംകൊള്ളുന്നത്. ചേർപ്പിനടുത്ത് വെങ്ങിണിശ്ശേരിയിൽ പിടിയിലായ ക്വട്ടേഷൻ സംഘമാണ് ഇക്കൂട്ടത്തിൽ അവസാനത്തേത്. ഒരുകിലോ കഞ്ചാവ് ആന്ധ്ര, ഒഡീഷ എന്നിവിടങ്ങളിൽ നിന്ന് കിലോഗ്രാമിന് 10,000 രൂപയ്ക്ക് വാങ്ങി കേരളത്തിലെത്തിച്ച് ഒരു ലക്ഷത്തോളം രൂപയ്ക്കാണ് വിറ്റഴിക്കുന്നത്. വിതരണവും വിൽപ്പനയും സംബന്ധിച്ച തർക്കങ്ങളാണ് അക്രമങ്ങളിൽ എത്തിച്ചേരുന്നത്. പൊലീസും എക്‌സൈസും പ്രതികളെ പിടികൂടുന്നുണ്ടെങ്കിലും കുറ്റപത്രം സമർപ്പിക്കുന്നതിൽ വീഴ്ചയുണ്ടാകുന്നുണ്ടെന്നാണ് പരാതി.
ക്രിമിനൽ കേസുകളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ 91-ാം ദിവസം ജാമ്യം കിട്ടും. പ്രതി പുറത്തിറങ്ങിയ ശേഷമാണ് കുറ്റപത്രം കോടതിയിൽ എത്തുന്നതെങ്കിൽ അത് വിചാരണയ്‌ക്കെത്താൻ സമയമെടുക്കും. കുറ്റപത്രസമർപ്പണവും വിചാരണയും വേഗം നടത്തിയാൽ മാത്രമേ കുറ്റവാളികളെ ഒതുക്കാനാകൂവെന്നാണ് നിയമവിദഗ്ദ്ധരുടെ പക്ഷം.
മയക്കുമരുന്ന് ഉപയോഗിച്ചശേഷമുള്ള അക്രമം അതിക്രൂരമാകും. ലഹരിയുടെ ആവേശത്തിൽ പൊലീസിനെപ്പോലും ആക്രമിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. പണത്തിന് കുറവുണ്ടായാൽ കവർച്ചയ്ക്കും പദ്ധതികളിടും. ചേർപ്പിൽ പൊലീസ് ജീപ്പിൽ ഇടിച്ചുതകർന്ന ഗുണ്ടാസംഘത്തിന്റെ കാറിനുള്ളിൽ കഞ്ചാവ് തൂക്കിവിൽക്കുന്നതിന് ഇലക്ട്രോണിക് ത്രാസും സ്വർണവളകളും കണ്ടെടുത്തിരുന്നു. ബലപ്രയോഗത്തിനിടെ ഒരു പ്രതി കൈയ്യിൽ ഒളിപ്പിച്ചിരുന്ന സ്വർണവളകൾ റോഡരികിൽ മണ്ണിൽ പൂഴ്ത്തിവച്ചതും കണ്ടെടുത്തിരുന്നു. വെങ്ങിണിശേരി സ്വദേശിയെ കൊല്ലാൻ ക്വട്ടേഷനുമായെത്തിയ ഗുണ്ടാസംഘം പെരിഞ്ചേരിയിൽ പൂട്ടിക്കിടന്ന വീടിനുള്ളിൽ കവർച്ച നടത്തിയിരുന്നു.
ക്വട്ടേഷൻ സംഘത്തിന്റെ കാർ അപകടത്തിൽപെട്ടില്ലായിരുന്നെങ്കിൽ ഒരു ജീവൻ നഷ്ടപ്പെടുമായിരുന്നു. അത് ഒഴിവാക്കാൻ കഴിഞ്ഞ ആശ്വാസത്തിലാണ് പൊലീസ്.
തൃശൂർ പൂരത്തിന് മുന്നോടിയായി വ്യാപകമായ സ്‌പെഷ്യൽ ഡ്രൈവ് ഉണ്ടാകും. കഞ്ചാവ് മയക്കുമരുന്ന് സംഘങ്ങളെ പ്രത്യേകമായി നിരീക്ഷിച്ച് പിടികൂടും.
- കെ. പ്രേംകൃഷ്ണ, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ
വടക്കെക്കാട് വീണ്ടും ലഹരി വേട്ട; ചങ്ങരംകുളം സ്വദേശികളായ ആറുപേർ പിടിയിൽ
വടക്കെക്കാട്: കടൽതീരത്ത് രാത്രിയിൽ ലഹരിവസ്തുക്കൾ ഉപയോഗിക്കുകയായിരുന്ന ചങ്ങരംകുളം സ്വദേശികളായ ആറുപേരെ വടക്കെക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങരംകുളം ആലങ്കോട് പൂണത്ത് വീട്ടിൽ ദിനേശ് (24), ചങ്ങരംകുളം ആലംകോട് ചിയ്യാത്തിൽ പടി വീട്ടിൽ പ്രവീൺ (24), കോക്കൂർ അരിയിക്കൽ വീട്ടിൽ ആൽബിൻ അഗസ്റ്റിൻ (22), ചങ്ങരംകുളം മാന്തടം പേരാത്ത് പറമ്പിൽ അബിൻ (25), ആലംകോട് കോടായിക്കൽ വിപിൻദാസ് (26), മാന്തടം പേരാത്ത് പറമ്പിൽ നിഖിൽ (23) എന്നിവരെയാണ് വടക്കെക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ അമൃതരംഗന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കടൽത്തീരങ്ങൾ കേന്ദ്രീകരിച്ച് കർശന പരിശോധന നടത്തണമെന്ന് ജില്ലാ പൊലീസ് മേധാവി ആർ. ആദിത്യയുടെ നിർദ്ദേശപ്രകാരം വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെ വടക്കെക്കാട് മന്നലാംകുന്ന് ബീച്ച് പരിസരത്ത് പൊലീസ് പരിശോധന നടത്തിവരുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. പിടികൂടിയ പ്രതികളിൽ അബിൻ ലഹരിവസ്തുക്കളുമായി പൊലീസിന്റെയും ദിനേശ് എക്സൈസിന്റെയും പിടിയിലായിട്ടുണ്ട്. അഡീഷണൽ എസ്.ഐ: സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സവിൻ കുമാർ, വുമൺ സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിന്ദു, സിവിൽ പൊലീസ് ഓഫീസർമാരായ പ്രേം ദീപ്, അനീഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വിൽപ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എ യുമായി രണ്ടുപേർ പിടിയിൽ
തൃശൂർ: ബംഗളുരുവിൽ നിന്നും വിൽപ്പനക്കായി കൊണ്ടുവന്ന സിന്തറ്റിക്ക് മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. പുല്ലഴി ഇല്ലിക്കൽ വീട്ടിൽ വിനോദ് (25), ഒളരി കടവാരം ആദംപുള്ളി വീട്ടിൽ അഭിരാഗ് (23), എന്നിവരാണ് വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. ഒളരിയിൽ പട്രോളിംഗ് നടത്തിയിരുന്ന വെസ്റ്റ് പെലീസ് സബ് ഇൻസ്പെക്ടർ ബൈജു. കെ.സി റോഡിൽ വച്ച് സംശയാസ്പദമായ രീതിയിൽ കണ്ട ഇവരെ ചോദ്യം ചെയ്തതോടെയാണ് എം.ഡി.എം.എ പിടികൂടാനായത്. സിവിൽ പൊലീസ് ഓഫീസർമാരായ അഭീഷ് ആന്റണി, അനിൽ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |