തൃശൂർ: സംസ്ഥാനത്ത് അഞ്ച് ജില്ലകളിലായി 165 കുടുംബങ്ങളുടെ സ്വപ്‌നം യാഥാർത്ഥ്യമാകുന്നു. കാലങ്ങളായി ഒരു ഭിത്തിക്ക് അപ്പുറവും ഇപ്പുറവുമായി കഴിഞ്ഞിരുന്ന ലക്ഷംവീട് കോളനി കുടുംബങ്ങൾക്കാണ് എം.എൻ ഭവന നിർമ്മാണ പദ്ധതിയിലൂടെ പുതിയമുഖം കൈവരുന്നത്. പദ്ധതി പ്രകാരം ജില്ലയിൽ 99 ഒറ്റവീടുകളാണ് പുനർനിർമ്മിക്കുന്നത്. കയ്പ്പമംഗലം നിയോജക മണ്ഡലത്തിലെ എടവിലങ്ങ് പഞ്ചായത്തിലെ 19 "ലക്ഷം വീടുകൾ", ഒല്ലൂർ നിയോജക മണ്ഡലത്തിലെ പുത്തൂർ പഞ്ചായത്തിലെ മരത്താക്കര, പൊന്നുക്കര ലക്ഷം വീട് കോളനിയിലെ യഥാക്രമം 39, 11 വീടുകൾ, മാടക്കത്തറ പഞ്ചായത്തിലെ ലക്ഷംവീട് കോളനിയിലെ 30 വീടുകളുമാണ് ഒറ്റവീടുകളാക്കി പുതുക്കി പണിയുന്നത്.
കാലപ്പഴക്കവും അസൗകര്യവും കൊണ്ട് ദുരിതത്തിലായ കുടുംബങ്ങൾക്കാണ് ഒറ്റവീട് പദ്ധതി ആശ്വാസമാകുന്നത്. ജില്ലാ അടിസ്ഥാനത്തിൽ കാസർകോട് 16, കണ്ണൂർ 26, മലപ്പുറം 10, പത്തനംതിട്ട 14 ഒറ്റവീടുകളാണ് നിർമ്മിക്കുന്നത്. ഏറ്റവും കൂടുതൽ വീടുകൾ പുനർനിർമ്മിക്കുന്നത് തൃശൂർ ജില്ലയില്ലാണ്. സംസ്ഥാന ഭവന നിർമ്മാണ ബോർഡ് സ്‌പെഷ്യൽ ബംബർ ലോട്ടറി നടത്തി സമാഹരിച്ച 6,16,63,260 കോടി വിനിയോഗിച്ചാണ് പദ്ധതിയിൽപെട്ട വീടുകളുടെ പുനർനിർമ്മാണവും ഇരട്ടവീടുകൾ ഒറ്റവീടാക്കുന്ന പദ്ധതിയും നടപ്പിലാക്കുന്നത്. ഗുണഭോക്താക്കൾക്ക് നാല് ഗഡുക്കളായി 4 ലക്ഷം രൂപ വീതം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |