തൃശൂർ: പാമ്പുകടിയേറ്റാൽ തെറ്റായ പ്രതിരോധമുറകൾ സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ഡോക്ടർമാർ. കടിയേറ്റയാളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുന്നതിനാണ് പ്രാധാന്യം.
കടിച്ച ഭാഗത്ത് ബ്‌ളേഡ് കൊണ്ട് വരഞ്ഞ് ചോര കളഞ്ഞാൽ വിഷം പോകുമെന്നത് തെറ്റിദ്ധാരണയാണ്. മുറിവിന്റെ സ്വഭാവം എളുപ്പം അറിയാൻ ഇത് തടസമാകും. ചുണ്ടുകൾ കൊണ്ട് രക്തം വലിച്ചെടുക്കുന്നതും അപകടമാണ്. വലിച്ചെടുക്കുന്നയാളുടെ ഉള്ളിൽ വിഷാംശം ചെല്ലാം. സോപ്പും വെള്ളവും ഉപയോഗിച്ച് മുറിവ് നന്നായി കഴുകുക. കടിച്ച പാമ്പിനെ കൊണ്ടുപോയാൽ ഡോക്ടർമാർക്ക് വേഗം തിരിച്ചറിയാനാകും. തല്ലിച്ചതച്ചാൽ പ്രയാസമാകും. ജീവനോടെ കൊണ്ടുപോകരുത്. കാഷ്വാലിറ്റിയിൽ വച്ച് പാമ്പ് ചാടിപ്പോയ അനുഭവങ്ങളുമുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. പരിഭ്രമിച്ച് ഓടിയാൽ ശരീരത്തിൽ വേഗം വിഷം പടരും. വാഹനത്തിൽ ഉടൻ ആശുപത്രിയിലെത്തിക്കുകയാണ് വേണ്ടത്.
വേണ്ടതും വേണ്ടാത്തതും
കടിച്ച പാമ്പിനായി വ്യാപക തെരച്ചിൽ വേണ്ട. കടിച്ച സ്ഥലത്ത് നിന്നല്ലെങ്കിൽ പിടിക്കപ്പെടുന്നത് മറ്റേതെങ്കിലും പാമ്പായിരിക്കാം.
കടിച്ച ഭാഗത്ത് രക്തസഞ്ചാരം നിലയ്ക്കും വിധം മുറുക്കിക്കെട്ടരുത്. കുറച്ച് മുകളിൽ ഒന്നോ രണ്ടോ വിരൽ കടത്താനുള്ള അയവോടെ കെട്ടണം.
വിഷം മാത്രമല്ല, മണ്ണിലെ ടെറ്റനസും പാമ്പിലൂടെ മുറിവിൽ പടരാം. മുറിവിൽ മഞ്ഞൾ പുരട്ടിയാൽ സൂക്ഷ്മ പരിശോധന പ്രയാസമാകും.
സ്‌കൂൾ പരിസരം വൃത്തിയാക്കണം. ചെറിയ കുട്ടികൾക്ക് കടിച്ചത് എന്താണെന്ന് അറിയാനിടയില്ല. അവരെ ബോധവത്കരിക്കണം.
ഡോ. രാധികാ സജീവ്
ഗവ. മെഡിക്കൽ കോളേജ്, തൃശൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |