തൃശൂർ: അമ്മയുടെ സ്ഥാനത്ത് മഹിളാമന്ദിരം സൂപ്രണ്ട്, പിന്നെ എം.എൽ.എ, മേയർ, കളക്ടർ... തൃശൂർ മഹിളാമന്ദിരം സാക്ഷ്യം വഹിച്ച വിവാഹച്ചടങ്ങ് അങ്ങനെയായിരുന്നു. രാമവർമപുരം മഹിളാമന്ദിരത്തിലെ അന്തേവാസിയായ പാർവതിയാണ് സ്‌നേഹലാളനകൾ ഏറ്റുവാങ്ങി വിവാഹജീവിതം ആരംഭിച്ചത്. ലാലൂർ മനയ്ക്കപ്പറമ്പിൽ റോയ്‌സൺ ആണ് പാർവതിയെ ജീവിത സഖിയാക്കിയത്. രാമവർമപുരം മഹിളാ മന്ദിരത്തിന്റെ മുറ്റത്തൊരുങ്ങിയ അലങ്കാരപ്പന്തലിലായിരുന്നു വിവാഹം.
ജനപ്രതിനിധികൾ, കളക്ടർ ഹരിത വി. കുമാർ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ 11നും 12നും ഇടയിലുള്ള ശുഭമുഹൂർത്തത്തിലായിരുന്നു വിവാഹം. വിവാഹ മോതിരം കൈമാറി മേയർ എം.കെ. വർഗീസും വരണമാല്യം എടുത്ത് നൽകി പി. ബാലചന്ദ്രൻ എം.എൽ.എയും കോർപറേഷൻ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലാലി ജയിംസും നവദമ്പതികളെ അനുഗ്രഹിച്ചു.
അമ്മയുടെ സ്ഥാനത്ത് മഹിളാ മന്ദിരം സൂപ്രണ്ട് പി.എസ്. ഉഷയെ സാക്ഷിയാക്കി കളക്ടർ വധുവിനെ കൈ പിടിച്ച് നൽകി. ബൊക്കെ കൈമാറി ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ നവദമ്പതികൾക്ക് ആശംസ നേർന്നു. വനിതാ സംരക്ഷണ ഓഫീസർ എസ്. ലേഖയും, വനിതാശിശു വികസന ജില്ലാ ഓഫീസർ പി. മീരയും ചേർന്ന് കൈമാറിയ സിന്തൂരം റോയ്‌സൺ പാർവതിയുടെ നെറുകയിൽ ചാർത്തി. യുവ എഴുത്തുകാരി ദീപജയരാജ് എഴുതിയ മാംസ നിബദ്ധമല്ല രാഗം എന്ന നോവൽ വധുവരൻമാർക്ക് കൈമാറി പ്രകാശനം ചെയ്തു. ജില്ലാ രജിസ്ട്രാർ ഓഫീസിൽ വിവാഹരജിസ്‌ട്രേഷൻ കഴിഞ്ഞു.
വനിതാശിശു വികസന ജില്ലാ ഓഫീസർ പി. മീരയുടെയും കോർപറേഷൻ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലാലി ജയിംസിന്റെയും നേതൃത്വത്തിലാണ് വിവാഹ ഒരുക്കങ്ങൾ നടന്നത്. വനിത, ശിശുവികസന വകുപ്പിന്റെയും തൃശൂർ കോർപറേഷന്റെയും കീഴിലുള്ള രാമവർമപുരം മഹിളാമന്ദിരത്തിൽ രണ്ട് വർഷം മുമ്പാണ് പാർവതി അന്തേവാസിയായി എത്തുന്നത്. എൽ.ആൻഡ്.ടി കൺസ്ട്രഷൻ കമ്പനിയിലെ ജീവനക്കാരനാണ് റോയ്‌സൺ.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി. അബ്ദുൾ കരീം, പ്ലാനിംഗ് ഓഫീസർ എൻ.കെ. ശ്രീലത, ജില്ലാ ശിശു സംരക്ഷണ ഓഫീസർ പി.ജി. മഞ്ജു, മുൻ മേയർ അജിത വിജയൻ, കോർപറേഷൻ കൗൺസിൽ അംഗങ്ങൾ, അംഗൻവാടി പ്രതിനിധികൾ, ചിൽഡ്രൻസ് ഹോം അടക്കം വിവിധ സാമൂഹിക ക്ഷേമ ഹോമുകളിലെ അംഗങ്ങളടക്കം നവദമ്പതികൾക്ക് വിവാഹ സത്കാരത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |