തൃശൂർ: തൊഴിലില്ലായ്മ പരിഹരിക്കാനായി 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ കേരള നോളജ് ഇക്കോണമി മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, കില എന്നിവയും സംയുക്തമായി നടപ്പിലാക്കുന്ന എന്റെ തൊഴിൽ എന്റെ അഭിമാനം കാമ്പയിന്റെ രണ്ടാം ഘട്ടം ജില്ലയിൽ ആരംഭിച്ചു.
പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി അംബാസിഡർമാർക്കും മാസ്റ്റർ റിസോഴ്‌സ് പേഴ്‌സൺമാർക്കുമായി നടത്തിയ പരിശീലനം കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ.പി.എസ്.ശ്രീകല ഉദ്ഘാടനം ചെയ്തു. നോളജ് മിഷൻ സംസ്ഥാന പ്രോഗ്രാം മാനേജർ ഡോ.സി.മധുസൂദനൻ കാമ്പയിന്റെ ലക്ഷ്യങ്ങളും തുടർപ്രവർത്തനങ്ങളും വിശദീകരിച്ചു. കെ.കെ.ഇ.എം പ്രോഗ്രാം മാനേജർമാരായ സുമാദേവി, സുമി എന്നിവർ ക്‌ളാസുകൾ കൈകാര്യം ചെയ്തു. കുടുംബശ്രീ പ്രോഗ്രാം മാനേജർ നിർമൽ സ്വാഗതം പറഞ്ഞു. ആദ്യഘട്ടമായി മേയ് 8 മുതൽ 15 വരെ നടത്തിയ സർവേയിലൂടെ തൊഴിൽ രഹിതരായ 53 ലക്ഷം തൊഴിൽ അന്വേഷകരെ കണ്ടെത്തുകയും ഇവരുടെ പ്രാഥമിക വിവരം മൊബൈൽ ആപ്പിൽ രേഖപ്പെടുത്തുകയുമാണ് ചെയ്തത്.
ഇതിന്റെ തുടർപ്രവർത്തനമായി തൊഴിൽ അന്വേഷകരിൽ 21നും 40 നും ഇടയിൽ പ്രായമുള്ള ഐ.ടി.ഐ, ഡിഗ്രി, ഡിപ്ലോമ തുടങ്ങിയ അടിസ്ഥാന യോഗ്യതയുള്ളവരെ ഡി.ഡബ്ള്യു.എം.എസ് എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ചേർക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. വിദ്യാഭ്യാസ യോഗ്യതയ്ക്കും അഭിരുചിക്കും ഇണങ്ങുന്ന തൊഴിൽ ദാതാക്കളെ കണ്ടെത്തുക എന്നതിനൊപ്പം മികച്ച ജോലി ലഭിക്കുന്നതിന് ആവശ്യമായ പരിശീലനവും ഈ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കും. ജൂലായ് 18 മുതൽ 31 വരെ തൊഴിലന്വേഷകർക്കായി പഞ്ചായത്ത്/മുനിസിപ്പൽ പരിധിയിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും. വാർഡ് തല എന്യൂമറേറ്റർമാരുടെ സഹായത്തോടെ തൊഴിലന്വേഷകർക്ക് അവരുടെ മൊബൈലിൽ കണക്ട് ഡി.ഡബ്ള്യു.എം.എസ് എന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്‌ട്രേഷൻ നടപടി പൂർത്തീകരിക്കാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |