തൃശൂർ: ജൂലായ് ഒന്നു മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്‌ളാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്തുന്നതിനിടെ, ആവശ്യത്തിന് ജീവനക്കാരില്ലാതെ തപ്പിത്തടയുകയാണ് മലിനീകരണ നിയന്ത്രണ ബോർഡ്. പൊതുവെയുള്ള ജോലിഭാരത്തിന് പുറമെയാണ് നിരോധനം ഉറപ്പാക്കേണ്ടതുൾപ്പെടെയുള്ള പുതിയ ഉത്തരവാദിത്വമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ജില്ലാ ഓഫീസുകളിൽ പരാതികളും അപേക്ഷകളും കെട്ടിക്കിടക്കുന്നു. സ്ഥാപനം തുടങ്ങുമ്പോൾ ബോർഡിന്റെ സർട്ടിഫിക്കറ്റ് വേണം. മലിനീകരണം സംബന്ധിച്ച പരാതികൾ അന്വേഷിക്കണം. 80 മുതൽ 100 വരെ പഞ്ചായത്തുകളുള്ള ജില്ലകളിലും ഒരു ഓഫീസ് മാത്രമാണുള്ളത്. കൊച്ചിയിലെ സെൻട്രൽ ലാബ് ഉൾപ്പെടെ 16 ലാബുകളിൽ ഉള്ളത് അഞ്ച് സ്ഥിരം ജീവനക്കാർ. നിലവിലുള്ള സൗകര്യം ഉപയോഗിക്കാനും ഇതു മൂലം കഴിയുന്നില്ല.
കരാർ ജീവനക്കാരുടെ അസ്ഥിരത
ഒരു എൻവയൺമെന്റ് എൻജിനിയറും ഒരു അസി. എൻവയൺമെന്റ് എൻജിനിയറുമാണ് മിക്കയിടത്തെയും സ്ഥിരം ജീവനക്കാർ. ബാക്കിയുള്ളവർ കരാർ ജീവനക്കാരാണ്. മറ്റ് ജോലി കിട്ടുമ്പോൾ ഇവർ പോകും. വീണ്ടും പുതിയവർ വരും. ഇവരെ ജോലി പഠിപ്പിക്കലും സ്ഥിരം ജീവനക്കാരുടെ 'ജോലി'യാണ്. ആറു പേരാണ് കണക്കിൽ ഉള്ളതെങ്കിലും പല ജില്ലകളിലും തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ മാസം പി.എസ്.സി പരീക്ഷ നടത്തിയിട്ടുണ്ട്. ഇതിൽ നിന്നുള്ള നിയമനം നടക്കാൻ വർഷങ്ങൾ കാത്തിരിക്കണം.
ജീവനക്കാരുടെ കുറവിൽ രണ്ട് പതിറ്റാണ്ട്
ജീവനക്കാരുടെ കുറവിൽ ബോർഡ് വീർപ്പുമുട്ടാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടായി. മുമ്പ് ബോർഡാണ് നിയമനം നടത്തിയിരുന്നത്. പിന്നീട് പി.എസ്.സിക്ക് വിട്ടെങ്കിലും നടപടിക്രമം വൈകിയത് വിനയായി. പ്‌ളാസ്റ്റിക് നിരോധനം കാര്യക്ഷമമാക്കാൻ ബോർഡിന്റെ ഇടപെടൽ സജീവമാകണം. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ നിയമലംഘനം കണ്ടെത്തി പിഴ ചുമത്തണം. ഇതിന് തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാർക്കൊപ്പം ബോർഡ് ജീവനക്കാരും ഫീൽഡിൽ പോകണം. ആവശ്യത്തിന് സാങ്കേതിക വിഭാഗം ജീവനക്കാർ ഇല്ലാതെ ഇത് നടക്കില്ല. ജോലിഭാരം തിട്ടപ്പെടുത്തി കൂടുതൽ തസ്തികകൾ അനുവദിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
ബോർഡിന്റെ ചുമതലകൾ
മലിനീകരണ നിയന്ത്രണ നിയമം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.
പരാതികളിൽ തീർപ്പുണ്ടാക്കുക.
കേസുകളിൽ ഹാജരാകുക, ഹിയറിംഗുകളിൽ പങ്കെടുക്കുക.
ഹരിതട്രിബ്യൂണലിന്റെ നിർദ്ദേശം നടപ്പാക്കുക.
വ്യവസായങ്ങൾക്കും സ്ഥാപനങ്ങൾക്കും അനുമതി നൽകുക, പുതുക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |