തൃശൂർ: തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ പേരാമംഗലം മുതൽ മുണ്ടൂർ വരെ ഒരു വശത്തേക്കുള്ള റോഡിൽ നിർമ്മാണപ്രവർത്തനം ഇഴയുമ്പോൾ, വാഹനം കടന്നുപോകുന്ന പാതയിൽ വൻകുഴികൾ അപകടക്കെണികളാകുന്നു. മുണ്ടൂർ മഠം സ്റ്റോപ്പിനടുത്തും കൈപ്പറമ്പ് ഇറക്കത്തിലും മഴുവഞ്ചേരിയിലുമെല്ലാം വെള്ളക്കെട്ടും കുഴികളുമേറെ. രാത്രിയിൽ ഇരുചക്രവാഹനം കുഴിയിൽ വീഴുന്നതും തലനാരിഴയ്ക്ക് അപകടം ഒഴിവാകുന്നതും പതിവുകാഴ്ച. തൃശൂരിൽ നിന്ന് ഗുരുവായൂരിലേക്കും വടക്കൻ ജില്ലകളിലേക്കുമുള്ളവർ ഏറെ സമയം ഈ റോഡിൽ കുടുങ്ങുന്നുണ്ട്.
പേരാമംഗലം മുതൽ മുണ്ടൂർ സെന്റർ വരെ ആഗസ്റ്റ് 15ന് മുമ്പ് പണി പൂർത്തിയാക്കുമെന്നും മൂന്നാഴ്ചയ്ക്കകം റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുക്കുമെന്നുമെല്ലാം കമ്പനി പ്രതിനിധികൾ പറയുന്നുണ്ടെങ്കിലും വെള്ളം ഒഴുക്കിവിടാനുളള കാനകളുടെ നിർമാണം പോലും നടന്നിട്ടില്ല. വാഹനം കടന്നുപോകുന്ന റോഡിലെ കുഴികൾ അടച്ചിരുന്നെങ്കിൽ ഗതാഗതക്കുരുക്ക് ഇത്രമാത്രം രൂക്ഷമാകില്ലായിരുന്നു. വൈകിട്ടാണ് വാഹനങ്ങളുടെ നീണ്ടനിരയുണ്ടാകുന്നത്. കുരുക്ക് മുറുകുമ്പോൾ, മുണ്ടൂരിൽ നിന്ന് കൊട്ടേക്കാട് വഴിയാണ് വാഹനങ്ങൾ വഴിതിരിച്ചു വിടാറുള്ളത്. പൂങ്കുന്നത്തും മുതുവറയിലും അമലനഗറിലുമെല്ലാം കുഴികളേറെയാണ്.
വിള്ളലുണ്ടെന്ന് സംശയം, പൊളിച്ചു
വിള്ളലുണ്ടെന്ന സംശയത്തെ തുടർന്ന് പേരാമംഗലം പെട്രോൾ പമ്പിന് അടുത്തുള്ള റോഡ് പത്ത് മീറ്റർ പൊളിച്ചു. പൊളിച്ച ഭാഗത്തെ റോഡിന്റെ ഗുണനിലവാരം കമ്പനി എൻജിനീയർമാർ നടത്തിയ ഗുണനിലവാര പരശോധനയിലാണ് വിള്ളലുണ്ടെന്ന സംശയമുണ്ടായത്. ഇതിന്റെ റിപ്പോർട്ട് വെളിപ്പെടുത്തിയിട്ടില്ല. സിമന്റ് മിക്‌സറിൽ മാലിന്യം കലർന്നുവെന്നാണ് സംശയം. ഇതിന്റെ സാമ്പത്തിക നഷ്ടം റോഡ് നിർമ്മാണം ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ വഹിക്കും. കോൺക്രീറ്റ് റോഡ് പണിത് ഒരുമാസത്തിനുള്ളിലാണ് പൊളിച്ചു നീക്കേണ്ടി വന്നത്. പാതയുടെ നിർമ്മാണം പൂർത്തിയായ ശേഷം, ഒരു വർഷത്തിനകം തകരാർ സംഭവിച്ചാൽ കമ്പനി പരിഹരിക്കും. അഞ്ച് വർഷത്തെ അറ്റകുറ്റപ്പണിയും കരാറുകാർ നടത്തും.
14 മാസത്തിനകം തീരുമോ?
ജർമൻ ബാങ്കിന്റെ ധനസഹായത്തോടെയുള്ള കെ.എസ്.ടി.പി പദ്ധതി മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. 24 മാസത്തിനകം പൂർത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം. പത്ത് മാസം കഴിഞ്ഞു. പതിനാല് മാസത്തിനുള്ളിൽ പണി എങ്ങനെ പൂർത്തിയാകുമെന്ന ചോദ്യമാണ് ഉയരുന്നത്. തൃശൂർ, വടക്കാഞ്ചേരി, മണലൂർ, കുന്നംകുളം തുടങ്ങിയ മണ്ഡലങ്ങളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. മൂന്ന് ചെറുപാലങ്ങൾ, 21 കലുങ്ക്, ഏഴ് സൈഡ് ഡ്രെയിൻ ക്രോസിംഗ് കലുങ്കുകൾ, ജംഗ്ഷനുകളിലും ജനവാസകേന്ദ്രങ്ങളിലും ബസ് ഷെൽട്ടറുകൾ എന്നിവയുടെ നിർമ്മാണം, ഓടവൃത്തിയാക്കൽ, ട്രാഫിക് സൈൻ മാർക്ക് ചെയ്യൽ, തെരുവുവിളക്കുകൾ സ്ഥാപിക്കൽ തുടങ്ങിയവയും പദ്ധതിയിലുണ്ട്.
ബസ് സ്റ്റാൻഡ്, നോക്കുകുത്തിയായി ഏഴുവർഷം
മഴുവഞ്ചേരി ചൂണ്ടൽ റോഡ് നാലുവരിയാക്കുന്നതും കേച്ചേരി വികസനവും ഉടനെ ഉണ്ടാവില്ലെന്ന ആശങ്കയും ഉയരുന്നുണ്ട്. 2015 മാർച്ച് 21 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത കേച്ചേരി ബസ് സ്റ്റാൻഡിലേക്ക് ഇതുരെ ഒരു ബസ് പോലും കടത്തിവിട്ടിട്ടില്ല. ഏഴുവർഷമായി നോക്കുകുത്തിയാണ് 75 ലക്ഷം ചെലവിൽ പണിത സ്റ്റാൻഡ്. നാലുവരിയാക്കാതെ കുപ്പിക്കഴുത്തായ കേച്ചേരി ജംഗ്ഷനിൽ ഗതാഗതക്കുരുക്കൊഴിഞ്ഞ നേരമില്ല.
നിർമ്മാണം ഇങ്ങനെ
നിർമ്മാണം തൃശൂർ മുതൽ കല്ലുംപുറം വരെ
ദൂരം: 33.24 കി.മീറ്റർ.
പണി ആരംഭിച്ചത്: 2021 സെപ്റ്റംബറിൽ
നിർമ്മാണച്ചുമതല: മുംബയ് റേ പി.ആർ.എൽ (ജെവി) എൻജിനീയറിംഗ് കമ്പനി
ചെലവ്: 229 കോടി രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |