തൃശൂർ: മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളുടെ എണ്ണം പെരുകുമ്പോൾ വരാനിരിക്കുന്ന പല രോഗങ്ങളും ജന്തുജന്യമാകാമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധർ. അതിനാൽ വളർത്തുമൃഗങ്ങളോടും മറ്റ് ജന്തുക്കളോടും പെരുമാറുമ്പോൾ വ്യക്തിശുചിത്വം പാലിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു. കുരുങ്ങുപനി സംശയിക്കുന്ന മൂന്ന് പേരെ കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരു കുട്ടിക്കാണ് രോഗലക്ഷണം കണ്ടത്. തുടർന്ന് സമ്പർക്കത്തിലുള്ള രണ്ട് സ്ത്രീകളെയും ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാക്കി. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ രേഖകളനുസരിച്ച് പുതുതായി തിരിച്ചറിയപ്പെടുന്നവയിൽ 75 ശതമാനം രോഗങ്ങളും ജന്തുജന്യമാണ്. ഓമനമൃഗങ്ങളെ ചെള്ള്, പേൻ തുടങ്ങിയവയിൽ നിന്നും മുക്തമാക്കണം. അവയുമായി സമ്പർക്കമുണ്ടായാൽ കൈകൾ നന്നായി സോപ്പിട്ട് കഴുകണം. കടിയേൽക്കാതിരിക്കാനും ശ്രദ്ധിക്കണം. ഭക്ഷണ പദാർത്ഥങ്ങൾ അടച്ചു വയ്ക്കുക, മൃഗങ്ങളുമായി ഒരേ പാത്രത്തിൽ നിന്ന് ഭക്ഷണം പങ്കുവയ്ക്കാതിരിക്കുക, മൃഗങ്ങൾ, അവയുടെ ഭക്ഷണം, കൂട് എന്നിവ ശുചിയാക്കുക എന്നിവയിൽ ജാഗ്രത വേണം.
പേവിഷത്തിന് കുത്തിവച്ചിട്ടും പാലക്കാട്ടെ വിദ്യാർത്ഥിനി മരിച്ചത് ആശങ്ക പടർത്തിയിരുന്നു. പേവിഷ ബാധയേറ്റ് വാക്സിൻ കുത്തിവച്ചിട്ടും ജില്ലയിൽ രണ്ട് പേർ അടുത്തയിടെ മരിച്ചിരുന്നു.
കുത്തിവയ്പ് പ്രധാനം
പ്രതിരോധ കുത്തിവയ്പ്പാണ് നായകൾക്ക് രോഗം വരാതിരിക്കാനുള്ള ഏക മാർഗ്ഗം. രണ്ട് മാസമുള്ളപ്പോൾ ആദ്യ കുത്തിവെയ്പ്പ് എടുക്കണം. ഒരു മാസം കഴിയുമ്പോൾ ഒരു ബൂസ്റ്റർ കുത്തിവെയ്പ്പും വർഷം തോറും ഓരോ കുത്തിവെയ്പ്പും നൽകണം.
ജന്തുജന്യ രോഗങ്ങൾ
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും തിരിച്ചും നേരിട്ടോ അല്ലാതെയോ പകരുന്നവയാണ് ഇവ. ഏകദേശം 250ലധികം ജന്തുജന്യ രോഗങ്ങളുണ്ട്. നായകൾ വഴിയാണ് ഭൂരിഭാഗം രോഗങ്ങളും പകരുന്നത്. ശ്രദ്ധിച്ചാൽ രോഗം പകരുന്നത് തടയാം. നായയുമായിട്ടുള്ള സമ്പർക്കം മൂലം കുട്ടികളിലും രോഗം പടരാൻ ഇടയുണ്ട്.
പേവിഷബാധ: മരണക്കണക്ക്
2020.... 5
2021....11
2022....14
എലിപ്പനി മരണം
2020.... 48
2021.... 97
ചില ജന്തുജന്യ രോഗങ്ങൾ
പേവിഷബാധ
കുരങ്ങുപനി
എലിപ്പനി
എബോള
പക്ഷിപ്പനി
നിപ്പ
ആന്ത്രാക്‌സ്
പന്നിപ്പനി
സാൽമണെല്ലോസിസ്.
പേവിഷ ബാധ
ഇന്ത്യയിൽ ഓരോ രണ്ട് സെക്കൻഡിലും ഒരാളെ നായ കടിക്കുന്നു.
കടിയേൽക്കുന്നവരിൽ പകുതിയിലേറെയും 15 വയസിൽ താഴെയുള്ളവർ.
ഓരോ മണിക്കൂറിലും ഒരു കുട്ടി റാബിസ് ബാധിച്ച് മരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |