ഒല്ലൂർ: വൈലോപ്പിള്ളി ശ്രീധര മേനോൻ ഹയർസെക്കൻഡറി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഉയരാൻ പോകുന്നത് ആറ് കോടിയുടെ കെട്ടിടങ്ങളെന്ന് റവന്യൂ മന്ത്രി കെ.രാജൻ വ്യക്തമാക്കി. വൈലോപ്പിള്ളി സ്‌കൂളിൽ പുതുതായി നിർമ്മിക്കാൻ പോകുന്ന സ്‌കൂൾ കെട്ടിടത്തിന്റെ ആലോചനാ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിനായി 2.18 കോടിയുടെ കെട്ടിട നിർമ്മാണ പ്രവർത്തനം പുരോഗമിക്കുകയാണ്. ഹൈസ്‌കൂൾ വിഭാഗത്തിനായി 3.90 കോടി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വൊക്കേഷണൽ ഹയർ സെക്കൻഡറി കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനം ഒക്ടോബറോടെ പൂർത്തിയാക്കണമെന്ന് കോസ്റ്റ് ഫോർഡ് കമ്പനിയുടെ പ്രതിനിധികൾക്ക് മന്ത്രി നിർദ്ദേശം നൽകി.
8 ക്ലാസ് റൂം, ഒരു സ്റ്റാഫ് റൂം ഒരു നൈറ്റ് വാച്ച് റൂം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ടോയ്‌ലറ്റ് സൗകര്യം എന്നിവയാണ് കെട്ടിടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ കെട്ടിടം താത്കാലികമായി ഒല്ലൂർ ഗവ കോളേജിനായി ഉപയോഗിക്കും. കോളേജിനായി കണ്ടെത്തിയ ഭൂമിയിൽ താമസിയാതെ പുതിയ കെട്ടിടം നിർമ്മിക്കും. വൈലോപ്പിള്ളി ഹൈസ്‌കൂൾ വിഭാഗത്തിന്റെ പുതിയ കെട്ടിടത്തിനായി കിഫ്ബി ഫണ്ടിൽ നിന്നാണ് തുക വകയിരുത്തുന്നത്. മൂന്നു നിലകളുള്ള കെട്ടിടത്തിൽ താഴത്തെ നിലയിൽ മൂന്ന് ക്ലാസ് റൂം, ഒരു സ്റ്റാഫ് റൂം, രണ്ടാമത്തെ നിലയിൽ ലൈബ്രറി, സെമിനാർ ഹാൾ, മുകളിലത്തെ നിലയിൽ ഓഡിറ്റോറിയം, ഓപ്പൺ സ്റ്റേജ്, ഡ്രസ്സിംഗ് റൂം എന്നിവ നിർമിക്കും. കൂടാതെ ചുറ്റുമതിൽ, ഗേറ്റ് എന്നിവ നിർമ്മിക്കാനും പദ്ധതിയുണ്ട്. കില അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയർ അനുപ്‌സ, എൻജിനീയർ ദിവ്യ, കോസ്റ്റ് ഫോർഡ് പ്രതിനിധി സ്‌കന്ദ കുമാർ, സ്‌കൂൾ ഹെഡ്മിസ്ട്രസ് ടി.വി.അജിതകുമാരി , പ്രിൻസിപ്പൽ കെ.എസ്.സ്മിത എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |