തൃശൂർ: കാർഷിക സർവകലാശാലയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് സമരത്തിനിറങ്ങിയ സി.പി.എം അനുകൂല യൂണിയനുകൾ ജൂലായ് 30ന് ജനറൽ കൗൺസിലിന് മുന്നിൽ ജനാധിപത്യ സംരക്ഷണ സംഗമവും തുടർന്ന് റിലേ സത്യഗ്രഹവും ഉപവാസവും നടത്തും. കൃഷിമന്ത്രി പ്രശ്‌ന പരിഹാരത്തിന് തയ്യാറായില്ലെങ്കിൽ അനിശ്ചിതകാല നിരാഹാരത്തിലേക്ക് നീങ്ങാനും സംരക്ഷണ സമിതി കൺവെൻഷൻ തീരുമാനിച്ചു. സംരക്ഷണ സമിതിയുടെ സമരപ്രഖ്യാപന കൺവെൻഷൻ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എം.എം.വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.
അതേസമയം സർവകലാശാലയെ അനുകൂലിച്ച് സി.പി.ഐ അനുകൂല സംഘടന രംഗത്തുള്ളതിനാൽ ഭരണമുന്നണിയിലെ പ്രധാനകക്ഷികൾ തമ്മിലുണ്ടായ വിടവ് അനുദിനം വളരുകയാണ്. സമരത്തെ രാഷ്ട്രീയമായി ചിത്രീകരിക്കുന്നവർ തിരുത്തണമെന്ന് എം.എം വർഗീസ് ആവശ്യപ്പെടുകയും ചെയ്തു. സംരക്ഷണ സമിതി ചെയർമാൻ ഡോ.പി.കെ.സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. കോൺഫെഡറേഷൻ ഒഫ് യൂണി. എംപ്‌ളോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ഹരിലാൽ, പ്രദീപ്, കെ.ആർ.രവി തുടങ്ങിയവർ സംസാരിച്ചു.
ഗ്രാൻഡ് നഷ്ടപ്പെടുത്തിയെന്ന്
ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഗ്രാൻഡ് നഷ്ടപ്പെടുത്തിയെന്ന് സംരക്ഷണ സമിതി ആരോപിക്കുന്നു. 2017ൽ എട്ട് കോടി ലഭിച്ചിരുന്നു. അക്രഡിറ്റേഷൻ പ്രശ്‌നം കാരണം രണ്ട് കൊല്ലം മുമ്പ് ഗ്രാൻഡ് ലഭിച്ചില്ല. പിന്നീട് അക്രഡിറ്റേഷൻ പുന:സ്ഥാപിച്ചെങ്കിലും തുക വീണ്ടും കുറഞ്ഞു. വിത്ത്, നടീൽ വസ്തുക്കൾ എന്നിവയുടെ വിൽപ്പനയിൽ നിന്നുള്ള വരുമാനവും കുറഞ്ഞു. ജനറൽ കൗൺസിലിൽ രണ്ട് വർഷമായിട്ടും ജനപ്രതിനിധികളെ ഉൾപ്പെടുത്തി ഭരണസമിതി രൂപീകരിച്ചില്ല. കാർഷിക ഗവേഷണ കൗൺസിലിന്റെ റാങ്കിംഗിൽ സർവകലാശാല പിന്നോട്ടായെന്നും കോഴ്‌സുകൾക്ക് അംഗീകാരം ലഭിക്കുന്നില്ലെന്നും നിയമനം നടക്കുന്നില്ലെന്നുമാണ് മറ്റ് ആരോപണങ്ങൾ.
ഗ്രാൻഡിൽ ഏറ്റക്കുറച്ചിലുണ്ടാകുമെന്ന്
കഴിഞ്ഞ വർഷം ഗ്രാൻഡായി 3.7 കോടി ലഭിച്ചുവെന്നും ഇതിൽ ഏറ്റക്കുറച്ചിലുണ്ടാകുമെന്നും സർവകലാശാല അധികൃതർ പറഞ്ഞു. വരുമാനം ഉണ്ടാക്കൽ സർവകലാശാലയുടെ ലക്ഷ്യമല്ലെങ്കിലും വിത്തും നടീൽ വസ്തുക്കളും വിൽക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം മെച്ചപ്പെട്ട സേവനത്തിന് ഉപയോഗിക്കുകയാണെന്നും അധികൃതർ വിശദീകരിക്കുന്നു. 86 കോഴ്‌സുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഐ.സി.എ.ആർ നാല് ബിരുദാനന്തര ബിരുദ കോഴ്‌സുകൾ അംഗീകരിക്കാത്ത പ്രശ്‌നമുണ്ടായി. അത് പരിഹരിക്കാൻ ശ്രമിക്കുന്നു. പ്രാദേശിക ആവശ്യങ്ങൾ മുൻനിറുത്തിയുള്ള കോഴ്‌സുകൾക്ക് ഐ.സി.എ.ആർ. അംഗീകാരം നൽകാറില്ല. ഇത്തരം കോഴ്‌സുകളും നടത്തുന്നുണ്ട്. അഞ്ചു വർഷം 300 ഓളം തൊഴിലാളികളെയും 250 ഓളം അദ്ധ്യാപകരെയും നിയമിച്ചെന്നും സർവകലാശാല വ്യക്തമാക്കി.
ഐ.സി.എ.ആർ റാങ്കിംഗ്
ആരംഭിച്ചത് 2017 മുതൽ
റാങ്കിംഗ് നൽകുന്നത് കാർഷിക ഗവേഷണ കൗൺസിൽ
2017ൽ 26
2018ൽ 34
2019ൽ 18
2020ൽ 28
ആഭ്യന്തര വരുമാനം
2020- 21ൽ 29 കോടി
2021- 22ൽ 31 കോടി
സമരത്തെ രാഷ്ട്രീയമായി ചിത്രീകരിക്കുന്നവർ തിരുത്തണം. താത്കാലിക നേട്ടങ്ങൾക്കായി വൈസ് ചാൻസലർക്ക് സ്തുതി പാടുന്നവർ അതിൽ നിന്ന് പിന്മാറണം.
എം.എം.വർഗ്ഗീസ്
സംസ്ഥാന കമ്മിറ്റി അംഗം, സി.ഐ.ടി.യു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |