തൃശൂർ: നാലിടങ്ങളിൽ ഇന്നലെ പെയ്തത് 200 മില്ലി മീറ്ററിലേറെ മഴ; ചുരുങ്ങിയ സമയത്തിനുള്ളിൽ ഭൂമിയിലെത്തുന്ന വെള്ളത്തിന്റെ അളവുമേറെ. 2018 പോലെയുളള സ്ഥിതി അല്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നുണ്ടെങ്കിലും വരാനിരിക്കുന്നത് പ്രളയസമാനമായ സാഹചര്യമായിരിക്കുമെന്നാണ് കാലാവസ്ഥാ ഗവേഷകരുടെ മുന്നറിയിപ്പ്.
200 മില്ലിമീറ്ററിലേറെ മഴ വ്യാപകമായി പെയ്യുകയും 48 മണിക്കൂർ നീണ്ടുനിൽക്കുകയും ചെയ്താൽ പ്രളയത്തിന് സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു. അടുത്ത മൂന്നുദിവസം കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞർ പറയുന്നു. ജാഗ്രതയോടെയിരിക്കണമെന്നും മുന്നറിയിപ്പുണ്ട്. കേരളത്തിലും കർണാടകത്തിലും ലക്ഷദ്വീപിലുമാണ് കാലവർഷം വളരെ സജീവമായി തുടരുന്നത്. 11 ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുളളത്.
പെട്ടെന്ന് പെയ്യുന്ന അതിശക്തമായ മഴയിൽ വ്യാപക നഷ്ടങ്ങളാണ് നഗരങ്ങളിലും ഗ്രാമങ്ങളിലും ഉണ്ടായത്. തീരദേശത്തും മലയോരങ്ങളിലും ഒരുപാേലെ നാശമുണ്ടായി. തൃശൂർ - കോട്ടപ്പുറം ഡിവിഷനിലെ വൈദ്യുതിഭവന് സമീപത്തെ വൻ മരം കടപുഴകി വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. സമീപത്തെ ഫ്‌ളാറ്റിലേക്കാണ് മരം മറിഞ്ഞത്. തുടർന്ന് തൃശൂരിൽ നിന്ന് അഗ്‌നിരക്ഷാ സേന എത്തി മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.
കാലാവസ്ഥാമാറ്റം കാർഷികമേഖലയുടെ ഉത്പാദനക്ഷമത പകുതിയാക്കിയെന്നതിന്റെ നേർസാക്ഷ്യമാണ് കോൾമേഖല. ഞാറുനടുന്ന സമയത്തുണ്ടായ കനത്ത മഴമൂലം കർഷകർക്ക് വൻനഷ്ടമാണ് ഉണ്ടായത്. വെള്ളം കയറി നശിച്ച ഞാറ് അഞ്ചും എട്ടും തവണ മാറ്റിനട്ടുകൊണ്ടാണ് അൽപ്പമെങ്കിലും പച്ചപിടിച്ചത്. വിളവെടുക്കുന്ന സമയത്തും ഇതേ അവസ്ഥയുണ്ടാകുമോയെന്ന ഭയപ്പാടിലാണ് കർഷകർ.
നല്ല വിളവുണ്ടായാലും വിളവെടുപ്പുസമയത്ത് മഴപെയ്താൽ എല്ലാം വെള്ളത്തിലാകും. കഴിഞ്ഞ മാസങ്ങളിൽ മഴ കുറഞ്ഞതും പ്രതിസന്ധിയായി. പ്രളയശേഷം ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് പല പടവുകളും മീൻകൃഷി ഉപേക്ഷിച്ചു. അതോടെ വെള്ളം കെട്ടിനിർത്തിയ താത്കാലിക കിടയും മറ്റും പൊളിച്ചുനീക്കി. കോളിലെ നെൽക്കൃഷിക്ക് അടുത്ത മാസം മുതൽ പമ്പിംഗ് ആരംഭിക്കാനിരിക്കെയാണ് മഴ ശക്തമാകുന്നത്.
ഏതാണ്ട് മുപ്പതിനായിരം ഏക്കർ വിസ്തൃതിയുളള ജില്ലയിലെ കോൾപ്പാടത്ത് അമ്പതിനായിരത്തിലേറെ കർഷകരുണ്ട്. കാലംതെറ്റിയെത്തുന്ന മഴയും വരൾച്ചയും ഉത്പാദനച്ചെലവും കാരണം കണ്ണീർപ്പാടത്താണ് കർഷകർ. കോർപറേഷൻ പരിധിയിൽ മാത്രം 1100 ഹെക്ടർ കോൾപ്പടവാണുള്ളത്.
ഏനാമാക്കൽ - 225.6 മി.മീ
ചാലക്കുടി - 213.4
കൊടുങ്ങല്ലൂർ - 210
ഇരിങ്ങാലക്കുട - 208
വിലങ്ങൻകുന്ന് - 145.
വെളളാനിക്കര - 124.8
വടക്കാഞ്ചേരി - 42.8
48 മണിക്കൂർ മഴ നിറുത്താതെ പെയ്താൽ അത് ഗുരുതരമായ സ്ഥിതിവിശേഷത്തിന് കാരണമാകും. പ്രളയകാലത്തേതു പോലെയുള്ള പെയ്ത്ത് ഇപ്പോഴും തുടരുകയാണ്. അതിതീവ്രമഴയിൽ, സാധാരണയുള്ള മഴയേക്കാൾ പത്തിരട്ടി വെള്ളമാണ് മണ്ണിലെത്തുന്നത്.
- ഡോ. ഗോപകുമാർ ചോലയിൽ, കാലാവസ്ഥാഗവേഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |