തൃശൂർ: മാങ്കോസ്റ്റീൻ, റംബുട്ടാൻ തുടങ്ങിയ വിദേശപ്പഴങ്ങൾ സർക്കാർ ബ്രാൻഡിൽ കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് കൃഷിമന്ത്രി പി. പ്രസാദുമായി ചർച്ച നടത്തുമെന്ന് സനീഷ് കുമാർ ജോസഫ് എം.എൽ.എ. വിദേശപ്പഴക്കൃഷിയെക്കുറിച്ചുള്ള കേരളകൗമുദി റിപ്പോർട്ടുകൾ മന്ത്രിക്ക് സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചാലക്കുടി, പരിയാരം മേഖലയിൽ വിദേശപ്പഴക്കൃഷി സജീവമാണ്. ഇവ വ്യാപിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും എന്ത് ചെയ്യുമെന്ന് നിയമസഭയിൽ ചോദിച്ചിരുന്നു. വിപണനത്തിലും സംസ്‌കരണത്തിലും എന്ത് നടപടി എടുക്കുമെന്നും ആരാഞ്ഞിരുന്നു. ക്‌ളസ്റ്ററുകൾ രൂപീകരിക്കുമെന്ന് മറുപടി ലഭിച്ചിരുന്നു. കൃഷിമന്ത്രിയുടെ അഭാവത്തിൽ മന്ത്രി കെ. രാജനാണ് മറുപടി നൽകിയത്.
വിശദമായ ചർച്ചയ്ക്കായാണ് കൃഷിമന്ത്രിയെ കാണുന്നത്. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലുമായും ചർച്ച ചെയ്യും. ഇതിനായി കർഷകരുടെയും ബന്ധപ്പെട്ടവരുടെയും പ്രത്യേക യോഗം വിളിക്കും. അടുത്ത സീസണു മുമ്പ് നടപടികളുണ്ടാകുമെന്നും എം.എൽ.എ പറഞ്ഞു.
ചാലക്കുടി, പരിയാരം മേഖലയിലെ കർഷകരിൽ പലരും ജാതി, വാഴ, നെല്ല് തുടങ്ങിയ പരമ്പരാഗ കൃഷിയിൽ നിന്ന് പഴക്കൃഷിയിലേക്ക് തിരിയുകയാണ്. ഒരു സീസണിൽ ഏതാണ്ട് 7.25 കോടിയുടെ വിറ്റുവരവുണ്ട്. സർക്കാരിന്റെ സഹായവും ഇപ്പോൾ നൽകുന്ന സബ്‌സിഡിയും കുറേക്കൂടി കാര്യക്ഷമമാക്കിയാൽ കർഷകരുടെ വരുമാനം വർദ്ധിക്കും. കോട്ടയം, വയനാട് തുടങ്ങിയ സ്ഥലങ്ങളിലും വിദേശപ്പഴക്കൃഷിയുണ്ടെങ്കിലും ആദ്യം വിളവെടുക്കുന്നത് ചാലക്കുടി, പരിയാരം മേഖലയിലാണ്. വീടുകളിൽ ലഭ്യമായ സ്ഥലത്ത് കൃഷി ചെയ്യുന്നവരുമുണ്ട്. അതിരപ്പിള്ളിയിലെത്തുന്ന വിനോദസഞ്ചാരികളും പഴങ്ങളുടെ ഉപഭോക്താക്കളാണ്. ഒരാഴ്ചയോളം കേടുവരാതിരുക്കുമെന്നത് ഇവയുടെ കയറ്റുമതി സാദ്ധ്യത വർദ്ധിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |