തൃശൂർ: കൊവിഡ് കവർന്ന രണ്ടുവർഷങ്ങൾക്കുശേഷം വീണ്ടും ഓണക്കാലം വരുമ്പോൾ, വിനോദ സഞ്ചാരകേന്ദ്രങ്ങൾ വൻതിരക്കിലാകും. സാധാരണ അവധിദിനങ്ങളിൽ പോലും ആൾക്കൂട്ടം നിയന്ത്രണാതീതമാകുമ്പോൾ ഓണക്കാലത്ത് പൊലീസ് - ട്രാഫിക് സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കേണ്ടിവരും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഒരു വിനോദ കേന്ദ്രമെങ്കിലും വികസിപ്പിക്കുന്ന ഡെസ്റ്റിനേഷൻ ചലഞ്ചും ഊർജ്ജിതമാക്കിയിട്ടുണ്ട്. ഈ പദ്ധതിയിൽ ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും 12 പദ്ധതികളാണ് ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പദ്ധതികൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത് ജില്ലയിൽ നിന്നാണ്. പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റിൽ ഡെസ്റ്റിനേഷൻ അപ്‌ലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾ ആഗസ്റ്റ് 30നകം ചെയ്യണമെന്ന് അവലോകന യോഗം നിർദ്ദേശിച്ചിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തങ്ങളുടെ പരിധിക്കുള്ളിലെ ടൂറിസം സാദ്ധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി പ്രൊപ്പോസലിന്റെ ഡി.പി.ആർ തയ്യാറാക്കി ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയാണ് സമർപ്പിക്കേണ്ടത്.
പാണഞ്ചേരി പഞ്ചായത്തും ഡിസ്ട്രിക്ട് ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി പീച്ചിയിൽ നടത്തുന്ന ഓണം മഹോത്സവം സെപ്തംബർ 4 മുതലാണ് തുടങ്ങുന്നത്. ഏഴ് ദിവസങ്ങളിലും വിവിധ കലാപരിപാടികൾ, സാംസ്‌കാരിക സായാഹ്നം, വടംവലി മത്സരങ്ങൾ, പൂക്കള മത്സരം, കാർണിവൽ തുടങ്ങിയവ അരങ്ങേറും. 1001 അംഗങ്ങളുള്ള ജനറൽ കമ്മിറ്റിയും 11 സബ് കമ്മിറ്റിയും ആഘോഷപരിപാടികളുടെ നടത്തിപ്പിനായുണ്ട്. റവന്യൂമന്ത്രി കെ. രാജനാണ് സംഘാടകസമിതി ചെയർമാൻ. 11ന് ആഘോഷങ്ങൾ സമാപിക്കും.
ചാവക്കാട് ബീച്ചിൽ വിവിധ കലാമത്സരങ്ങളോടെ ഓണം വിപുലമായി ആഘോഷിക്കും. സെപ്തംബർ രണ്ട് മുതൽ 10 വരെ വൈകിട്ട് നാലിനാണ് പരിപാടികൾ അരങ്ങേറുക. വടംവലി മത്സരം, ഫുഡ് ഫെസ്റ്റിവൽ, ഉറിയടി മത്സരം, ബലൂൺ ഫൈറ്റിംഗ്, തിരുവാതിരക്കളി, കൈറ്റ് ഫെസ്റ്റ് എന്നിവയുണ്ടാകും. കാർണിവലും നടക്കും. പത്തിന് സമാപനസമ്മേളനമുണ്ടാകും. ബീച്ചിലെ ടോയ്‌ലറ്റുകൾ തുറന്നു കൊടുക്കാനും ബീച്ചിൽ അനധികൃത കൈയേറ്റം ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്. ടോയ്‌ലറ്റ്, പാർക്കിംഗ് എന്നിവയ്ക്ക് അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതിയിലും നടപടിയുണ്ടാകും. അവധിദിവസം ബീച്ചിൽ തിരക്ക് ക്രമാതീതമായി വർദ്ധിക്കുന്നതിനാൽ കൂടുതൽ പൊലീസിന്റെ സേവനം ഉറപ്പാക്കും. സ്‌പോർട്‌സ് കൗൺസിലുമായി ബന്ധപ്പെട്ട് പരിപാടികൾ നടത്തും. ബാക്ക് വാട്ടർ ടൂറിസം ഉപയോഗപ്പെടുത്തുന്നതിന് രൂപരേഖ തയ്യാറാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
തൃശൂർ കോർപറേഷൻ ഓണാഘോഷത്തോട് അനുബന്ധിച്ച് തൃശൂർ നഗരത്തിൽ നടത്തിവരാറുള്ള പുലിക്കളിക്കും ഒരുക്കങ്ങളായി. പുലിക്കളി സംഘങ്ങൾ 27ന് വൈകിട്ട് അഞ്ചിനകം കോർപറേഷൻ മെയിൻ ഓഫീസിലെ പൊതുജനാരോഗ്യ വിഭാഗത്തിൽ രേഖാമൂലം അപേക്ഷ സമർപ്പിക്കണം. ശക്തൻ പുലിക്കളി സംഘത്തിന്റെ മെയ്യെഴുത്ത് ജവഹർ ബാലഭവനിൽ നടൻ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.
ഓണാഘോഷം: സംഘാടക സമിതിയായി
തൃശൂർ: കൊവിഡിന് ശേഷമുള്ള ആദ്യ ഓണാഘോഷം സെപ്തംബർ 7 മുതൽ 11 വരെ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിക്കും. പ്രധാന വേദിയായ തേക്കിൻകാടും പരിസരപ്രദേശങ്ങളും അലങ്കരിക്കും. എല്ലാ ദിവസവും കലാപരിപാടികൾ അരങ്ങേറും.
ഓണാഘോഷ നടത്തിപ്പുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. ടൗൺ ഹാളിൽ ചേർന്ന യോഗത്തിൽ എ.സി. മൊയ്തീൻ എം.എൽ.എ അദ്ധ്യക്ഷനായി. എം.എൽ.എമാരായ പി. ബാലചന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, കളക്ടർ ഹരിത വി. കുമാർ, ജില്ലാ വികസന കമ്മിഷണർ ശിഖ സുരേന്ദ്രൻ, ഡി.ടി.പി.സി സെക്രട്ടറി ബേബി ജോർജ് എന്നിവർ സംസാരിച്ചു. കളക്ടർ ഹരിത വി. കുമാർ ജനറൽ കൺവീനറായും സംഘാടക സമിതി രൂപീകരിച്ചു. എം.എൽ.എമാർ ചെയർമാൻമാരായി 10 സബ്കമ്മിറ്റികളും രൂപീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |