തൃശൂർ: അംഗ പരിമിതരായ കുട്ടികൾക്ക് തൊഴിൽ പരിശീലനത്തിനായി നിർമ്മിച്ച കെട്ടിടത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഹോട്ടൽ അടച്ചുപൂട്ടണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് നഗരസഭാ സെക്രട്ടറിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾ ഒരു മാസത്തിനകം പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.
തൃശൂർ നഗരസഭാ സെക്രട്ടറിക്കാണ് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നൽകിയത്. പുഴയ്ക്കൽ പാടത്ത് നിർമ്മിച്ച കെട്ടിടത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്. അംഗപരിമിതർക്ക് തൊഴിൽ പരിശീലനം നൽകാനായി കോടതിയിൽ നിന്നും അനുമതി വാങ്ങിയാണ് വയൽ നികത്തി കെട്ടിടം നിർമ്മിച്ചത്. തുടർന്ന് കെട്ടിടം ഹോട്ടൽ നടത്താൻ വാടകയ്ക്ക് നൽകി. ഇതിനെതിരെയാണ് പരാതി. കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ക്ലാസ് മുറികൾ പൊളിച്ചുമാറ്റിയാണ് ഹോട്ടൽ തുടങ്ങിയത്.
നിയമ ലംഘനം നടത്തിയ സാഹചര്യത്തിൽ കെട്ടിടത്തിലെ അനധികൃത നിർമ്മാണം പൊളിച്ചുനീക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു. പരാതിയെ കുറിച്ച് ചീഫ് ടൗൺ പ്ലാനർ ( വിജിലൻസ് ) അന്വേഷണം നടത്തിയിട്ടുള്ളതായി തദ്ദേശ സ്വയംഭരണ വകുപ്പു സെക്രട്ടറി കമ്മിഷനെ അറിയിച്ചു. ശുപാർശകൾ സർക്കാർ അംഗീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കണം. കെട്ടിട നിർമ്മാണത്തിന് നിബന്ധനകൾ പാലിച്ചിെല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
തദ്ദേശ സ്വയംഭരണ സെക്രട്ടറി നൽകിയ ശുപാർശകൾ നഗരസഭാ സെക്രട്ടറി നടപ്പാക്കിയിട്ടില്ലെന്ന് പരാതിക്കാരനായ പൊതുപ്രവർത്തകൻ ശ്രീജിത്ത് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |