തൃശൂർ: പേവിഷബാധയുടെ പശ്ചാത്തലത്തിൽ തീവ്രയജ്ഞ പരിപാടിയുമായി മൃഗസംരക്ഷണ വകുപ്പ്. ജില്ലയിലെ മുഴുവൻ വളർത്തു നായ്ക്കൾക്കും തെരുവ് നായ്ക്കൾക്കും പൂച്ചകൾക്കും പേവിഷ പ്രതിരോധ കുത്തിവയ്പ് നടത്തുന്നതിനാണ് മൃഗസംരക്ഷണ വകുപ്പ് തുടക്കം കുറിച്ചത്. പേവിഷനിർമാർജ്ജന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ നായ്ക്കൾക്കും പൂച്ചകൾക്കും പേവിഷ പ്രതിരോധകുത്തിവയ്പ് വകുപ്പ് നിർബന്ധമാക്കി.
കുത്തിവയ്പിന് ശേഷം മൃഗാശുപത്രിയിൽ നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട പഞ്ചായത്ത് / നഗരസഭ എന്നിവിടങ്ങളിൽ കാണിച്ച് വളർത്തുമൃഗങ്ങൾക്കുള്ള ലൈസൻസ് എടുക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഇതിനകം പേവിഷ പ്രതിരോധ കുത്തിവയ്പുകൾ ജില്ലയിലെ വിവിധ ഇടങ്ങളിലായി ആരംഭിച്ചെങ്കിലും പേവിഷബാധക്കെതിരെ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കാനാണ് വകുപ്പിന്റെ തീരുമാനം. ബോധവത്കരണ കാമ്പയിനുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.
വേണം, പട്ടിപ്പിടുത്തക്കാരെ
ആനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാമുമായി ബന്ധപ്പെട്ട് ജില്ലയിൽ 4 സെന്ററുകൾ തുടങ്ങും. ഈ സെന്ററുകളിലേക്ക് ഡോഗ് ക്യാച്ചേഴ്‌സിനെ നിയമിക്കുന്നതിനും വിദഗ്ദ്ധ പരിശീലനം നൽകുന്നതിനും അപേക്ഷ ക്ഷണിച്ചതായും വകുപ്പ് അറിയിച്ചു. താത്പര്യമുള്ളവർ ഈ മാസം 30നകം വകുപ്പുമായി ബന്ധപ്പെട്ട് അപേക്ഷ നൽകണം. ഇവർക്കുള്ള പരിശീലനം ഊട്ടിയിൽ നടത്തുമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഒ.ജി. സൂരജ അറിയിച്ചു.
കുത്തിവയ്പ് നിർബന്ധം
ജില്ലയിൽ രണ്ടുമാസത്തിന് മുകളിൽ പ്രായമുള്ള (ജനിച്ച് 60 ദിവസം കഴിഞ്ഞ) എല്ലാ നായ്കുട്ടികൾക്കും ഈ മാസം 15നകം അതത് മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് പ്രതിരോധകുത്തിവയ്പ് എടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |