കൊടുങ്ങല്ലൂർ: ആരെയും നിരാകരിക്കാത്ത ഭരണഘടനയാണ് ഇന്ത്യൻ ഭരണഘടനയെന്ന് ഡോ. സെബാസ്റ്റ്യൻ പോൾ. ഭരണഘടനയെ ആസൂത്രിതമായ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കാശ്മീരിൽ നമുക്ക് അത് കാണാൻ കഴിഞ്ഞു. പാർലമെന്റിൽ ഭൂരിപക്ഷമെന്ന തെറ്റിദ്ധാരണപരത്തി ഭരണഘടനാ വിരുദ്ധമായാണ് രാജ്യം ഭരിക്കുന്നവർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൊടുങ്ങല്ലൂർ പണിക്കേഴ്‌സ് ഹാളിൽ ടി.എൻ. ജോയ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ജോയോർമ്മയോട് അനുബന്ധിച്ച് നടന്ന ജനാധിപത്യ മൂല്യങ്ങൾ, ഇന്ത്യൻ അനുഭവങ്ങൾ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. സെബാസ്റ്റ്യൻ പോൾ.
2025 ഓടെ മത രാഷ്ട്രം സ്ഥാപിക്കാനാണ് നീക്കം. ഏറ്റവും വൈവിധ്യവും സൗന്ദര്യവുമുള്ള ഈ ഭരണഘടനയുടെ സവിശേഷതയെയാണ് ഹിന്ദുത്വവാദികൾ ഭയക്കുന്നതെന്നും ഭരണഘടനയുടെ സൗന്ദര്യമാണ് ഹിന്ദുത്വവാദികൾക്കെതിരെ ജനാധിപത്യവാദികളുടെ ആയുധമെന്നും സെബാസ്റ്റ്യൻ പോൾ കൂട്ടിച്ചേർത്തു.
ഫൗണ്ടേഷൻ ചെയർമാൻ വി.കെ. ശ്രീരാമൻ അദ്ധ്യക്ഷനായി. അഡ്വ. ഹാരിഷ് വാസുദേവൻ , പി.എം. ആതിര, പി.എൻ. ഹരിദാസ് എന്നിവർ സംസാരിച്ചു. എം. ബിജുകുമാർ മുൻ മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ.എം. ഗഫൂർ, യു.ടി. പ്രേംനാഥ്, അഡ്വ. ടി.കെ. പ്രഭാകരൻ, സദാനന്ദൻ എന്നിവർ നേതൃത്വം നൽകി. പി.എൻ. ഗോപീകൃഷ്ണൻ സ്വാഗതവും കെ.എം. മാഹിൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |