ചാലക്കുടി: കൊവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള കൊരട്ടി മുത്തിയുടെ തിരുന്നാളിന് നിലയ്ക്കാത്ത ഭക്തജന പ്രവാഹം. ഞായറാഴ്ച പതിനായിരങ്ങൾ മുത്തിയുടെ അനുഗ്രഹം തേടിയെത്തി. രാത്രിയിലും കനത്ത തിരക്ക് അനുഭവപ്പെട്ടു. പൂവൻ കുല, തുലാഭാരം വഴിപാടുകൾക്ക് അഭൂതപൂർവമായ തിരക്കാണ് ഉണ്ടായത്.
തിരക്ക് നിയന്ത്രിക്കുന്നതിന് പൊലീസ്, വളണ്ടിയർ സേന എന്നിവ സജ്ജമായിരുന്നു. രാവിലെ അഞ്ചിന് മുത്തിയുടെ അത്ഭുത രൂപം ദർശനത്തിനായി പുറത്തിറക്കി. പിന്നീട് രൂപപ്പുരയിലേക്ക് മാറ്റി. തുടർച്ചയായി നടക്കുന്ന വിവിധ കുർബാനകൾക്കും തിരക്കുണ്ടായിരുന്നു. ആദ്യത്തെ വിശുദ്ധ കുർബാനയ്ക്ക് ഫൊറോന വികാരി ഫാ. ജോസ് ഇടശേരി കാർമികനായി.
തുടർന്ന് ആഘോഷമായ പാട്ടുകുർബ്ബാനയും നടന്നു. വിവിധ ഭാഷകളിലെ കുർബാനയുമുണ്ടായി. വൈകീട്ട് നടന്ന തിരുനാൾ പ്രദക്ഷിണത്തിന് വികാരി ഫാ. ജോസ് ഇടശേരി നേതൃത്വം നൽകി. ഒക്ടോബർ 22, 23 തീയതികളിൽ എട്ടാമിടം ആഘോഷിക്കും. ഈ മാസം 30വരെ തിരുനാൾ നീണ്ടുനിൽക്കും.
കൊരട്ടി; കൊരട്ടി മുത്തിയുടെ ചരിത്ര പ്രാധാന്യത്തെ അരക്കിട്ടുറപ്പിക്കുന്ന പറക്കൊട്ട് നേർച്ച ഇക്കുറിയും ഭക്തി നിർഭരമായി. ആറ്റപ്പാടത്തെ സമുദായ ക്ഷേത്രത്തിൽ നിന്നും കുടുംബങ്ങൾ തിരുനാൾ ദിവസം നടത്തുന്ന നേർച്ചയാണ് പറക്കൊട്ട്. ഇത്തവണ 26 കുടുംബങ്ങളാണ് നേർച്ച സംഘത്തിൽ. മുടിയാട്ടവും താള മേളങ്ങളുമായി സംഘം കാൽനടയായി പള്ളിയിലേക്ക് പോക്കും, രാത്രിവരെയും ആഘോഷങ്ങളിൽ പങ്കെടുക്കലുമാണ് ചടങ്ങ്. പ്രസിദ്ധമായ പ്രദക്ഷിണത്തിലും സംഘത്തിന്റെ സാന്നിദ്ധ്യമുണ്ടാകും. നാടൻ കലാരൂപം പറക്കൊട്ടിന് മാറ്റുകൂട്ടി.
സ്ത്രീകളുടെ മുടിയാട്ടവും കലാരൂപങ്ങളും തിരുനാളിന്റെ കൗതുകക്കാഴ്ചയാണ്. മൂന്നു കിലോമീറ്റർ അകലെയുള്ള വെളുത്തുപറമ്പിൽ ഭദ്രകാളി മുത്തപ്പൻ ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്ന പറക്കൊട്ടിന് യാത്രയിൽ പലയിടത്തും വരവേൽപ്പുണ്ടായി. കൊച്ചി രാജാക്കളുടെ ഭരണകാലത്ത് പ്രദേശത്തിന്റെ ചുമതല പറക്കാട്ടി തമ്പുരാട്ടിക്കായിരുന്നുവെന്നും കോടശേരി കർത്താക്കൾ പടയുമായി എത്തിയപ്പോൾ പാക്കനാരാണ് തമ്പുരാട്ടിക്ക് അഭയം നൽകിയതെന്നും വിശ്വസിക്കുന്നു. ഇതിനു പ്രത്യുപകാരമായി പാക്കനാർ വംശത്തിന് നൽകിയ ഭൂമിയിലാണ് ക്ഷേത്രം സ്ഥാപിച്ചത്.
തുടർന്ന് തൊട്ടടുത്ത ആരാധനാ കേന്ദ്രമായ കൊരട്ടി പള്ളിയിലേക്ക് എല്ലാ വർഷവും ഇത്തരം സമർപ്പണവും തുടങ്ങി. വ്രതമെടുത്തും ആചാരപ്രകാരവുമാണ് പറക്കൊട്ട് വഴിപാട് നടത്തുന്നതെന്ന് ഇപ്പോഴത്തെ കാരണവർ വി.കെ. കുമാരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |