തൃശൂർ : കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം കൂടുതൽ പരിഷ്‌കാരങ്ങളുമായി മുന്നോട്ടു പോകുമ്പോൾ അതിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചന ചില കോണുകളിൽ നിന്ന് ഉണ്ടാകുന്നതായി മന്ത്രി ആർ.ബിന്ദു. ഗവർണർ ആണോ അത് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ അങ്ങനെ താൻ പറഞ്ഞിട്ടില്ലെന്നും മാദ്ധ്യമ പ്രവർത്തകർക്ക് അങ്ങനെ തോന്നിയോ എന്നുമായിരുന്നു മറുപടി.
അക്കാഡമിക് മികവുള്ള വനിതയാണ് എം.എസ്.രാജശ്രീ. അത് പറയേണ്ട ഉത്തരവാദിത്തമുണ്ട് എന്ന് തോന്നുന്നത് കൊണ്ടാണ് അത്രയും പറയുന്നത്. സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനം സുപ്രീം കോടതി റദ്ദാക്കിയ വിഷയത്തിൽ വിധി പകർപ്പ് കിട്ടിയിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കും. പുനഃപരിശോധനാ ഹർജി നൽകാനുള്ള അവസരമുണ്ട്. ഹൈക്കോടതിയിലെ തർക്ക വിഷയമല്ല സുപ്രീം കോടതി പരിഗണിച്ചത്.
കേരളത്തിലെ എല്ലാ വി.സിമാരും കഴിവുള്ളവരും നല്ല കാഴ്ചപ്പാടുള്ളവരുമാണ്. എൽ.ഡി.എഫ് നേതാക്കൾക്കെതിരെ സ്വപ്‌ന സുരേഷ് ഉയർത്തിയ ആരോപണങ്ങൾ പരിശോധിക്കട്ടെ. കുറെ കാലമായി കുമ്പസാരം തുടങ്ങിയിട്ട്. അന്നൊന്നും ഇല്ലാത്ത പേരുകളാണല്ലോ ഇപ്പോൾ വന്നിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണത്തിൽ ഗവർണറെ പങ്കെടുപ്പിക്കണമെന്ന് നിർബന്ധമില്ല. ഇത് ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്രവികസനവുമായി ബന്ധപ്പെട്ട വിഷയമാണ്. അത്തരം കാര്യങ്ങളുടെയെല്ലാം നേതൃത്വം മുഖ്യമന്ത്രിക്കായതിനാലാണ് കൊളിക്വിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |