തൃശൂർ : രണ്ട് പഞ്ചായത്തുകളിലെ പന്നിഫാമുകളിൽ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടി സ്വീകരിക്കാൻ നിർദ്ദേശം. കോടശ്ശേരി, കടങ്ങോട്, പഞ്ചായത്തുകളിലെ പന്നിഫാമുകളിലാണ് രോഗം സ്ഥിരീകരിച്ചത്. കോടശ്ശേരി പഞ്ചായത്തിലെ ചായ്പ്പൻകുഴിയിൽ രോഗം സ്ഥിരീകരിച്ച പന്നിഫാമിലെ മുപ്പതോളം പന്നികളെ കേന്ദ്രസർക്കാർ നിഷ്‌കർഷിച്ചിട്ടുള്ള ഇലക്ട്രിക് സ്റ്റണ്ണിംഗ് ആൻഡ് സ്റ്റിക്കിംഗ് രീതിയിൽ ദയാവധം ചെയ്തു. തുടർന്ന് പന്നികളെ ശാസ്ത്രീയമായി മറവ് ചെയ്യുകയും അണുനശീകരണം നടത്തുകയും ചെയ്തു. മൃഗസംരക്ഷണ വകുപ്പിന്റെ ദ്രുതകർമ്മ സേനയുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. കടങ്ങോട് പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ച ഫാമിലെയും തൊട്ടടുത്തുള്ള
ഫാമുകളിലെയും പന്നികളെ ഉന്മൂലനം ചെയ്യുന്ന നടപടികൾ രണ്ട് ദിവസം കൂടി തുടരും.
മുൻകരുതൽ
പഞ്ചായത്തുകളിൽ രോഗം സ്ഥിരീകരിച്ച പന്നിഫാമുകൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും പത്ത് കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. രോഗബാധിത പ്രദേശങ്ങളിൽ നിന്ന് പന്നിമാംസം വിതരണം ചെയ്യുന്നതും പന്നിമാംസം വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും നിറുത്തിവയ്ക്കാനും നിർദ്ദേശമുണ്ട്.
പന്നി, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളിൽ നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിറുത്തിവെയ്‌ക്കേണ്ടതാണ്. കടങ്ങോട്, എരുമപ്പെട്ടി, ചൂണ്ടൽ, ചൊവ്വന്നൂർ, വേലൂർ, വരവൂർ, പോർക്കുളം, കടവല്ലൂർ, കൊരട്ടി, കോടശ്ശേരി, പരിയാരം, വരന്തരപ്പള്ളി, മേലൂർ, മറ്റത്തൂർ പഞ്ചായത്തുകളാണ് നിരീക്ഷണത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |