തൃശൂർ: സ്‌കൂൾ കലോത്സവത്തോട് അനുബന്ധിച്ച് പ്രത്യേകമായി നടത്തുന്ന സംസ്‌കൃതം, അറബി കലോത്സവങ്ങളെ പൊതുവിഭാഗത്തോട് ചേർത്ത് ഒറ്റ മത്സരമാക്കാൻ നീക്കം. പ്രതിഷേധത്തെ തുടർന്ന് ഇത്തവണത്തെ നീക്കം പിൻവലിച്ചെങ്കിലും അടുത്ത വർഷം മുതൽ ഒറ്റ മത്സരമാക്കുമെന്നാണ് വിവരം. നിലവിൽ വിദ്യാർത്ഥികൾക്ക് സംസ്‌കൃതം, അറബി കലോത്സവത്തിലും പൊതുവിഭാഗത്തിലും മത്സരിക്കാം. പൊതു കലോത്സവത്തിന്റെ ഭാഗമാക്കുമ്പോൾ അവസരം കുറയും. സംസ്‌കൃതം, അറബി, പൊതുവിഭാഗങ്ങളിലായി പത്തിനങ്ങളിൽ പങ്കെടുക്കാവുന്നത് ഒന്നാക്കുമ്പോൾ അഞ്ചെണ്ണത്തിലേ മത്സരിക്കാനാകൂ. നിലവിലുള്ള മാന്വൽ അനുസരിച്ച് സംസ്‌കൃതം, അറബി വിദ്യാർത്ഥികൾക്ക് മൂന്ന് വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പിനങ്ങളിലും പൊതുവിഭാഗത്തിലും പങ്കെടുക്കാം. അറബിക്, സംസ്‌കൃതോത്സവങ്ങൾക്ക് പ്രത്യേകം പോയിന്റ് പരിഗണിച്ച് ഓവറോൾ കൊടുക്കുന്ന രീതിയാണുള്ളത്. ഇക്കൊല്ലം മാന്വലിൽ മാറ്റം വരുത്താതെ സ്‌കൂൾ കലോത്സവങ്ങൾക്ക് ശേഷം പുതിയൊരു ഫോറം (ഡാറ്റാ എൻട്രി ഫോം) പൂരിപ്പിച്ചു കൊടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. അതിൽ അറബിക്, സംസ്‌കൃതം കലോത്സവങ്ങൾ പ്രത്യേകം പരിഗണിക്കേണ്ടതില്ലെന്ന് പൊതു നിർദ്ദേശമുണ്ട്. തീരുമാനം വൈകിയതും പ്രതിഷേധത്തിന് ഇടയാക്കി.
കേന്ദ്ര ഫണ്ടോടെ 1982ലാണ് സംസ്‌കൃതോത്സവം തുടങ്ങിയത്. 1992 മുതൽ സ്‌കൂൾ കലോത്സവത്തിനൊപ്പം നടത്താൻ തുടങ്ങി. മാന്വൽ പരിഷ്‌കരിക്കുമ്പോൾ അദ്ധ്യാപക സംഘടനകളും വിദ്യാഭ്യാസ വിദഗദ്ധരുമായി ചർച്ച ചെയ്യേണ്ടതുമുണ്ട്.
പത്മനാഭൻ പി. ഗുരുവായൂർ,
ജനറൽ സെക്രട്ടറി,
സംസ്‌കൃതാദ്ധ്യാപക ഫെഡറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |