തൃശൂർ : കൊവിഡ് തരംഗം തീർത്ത വല്ലായ്മയിൽ വിളർത്ത് സ്കൂൾ കലാകായിക മത്സരങ്ങൾ. രണ്ട് കൊല്ലത്തെ ഇടവേളയ്ക്ക് ശേഷം ആരംഭിച്ച മത്സരങ്ങളിൽ മത്സരാർത്ഥികളെ ചേർക്കാൻ പെടാപ്പാട് പെടുകയാണ് അദ്ധ്യാപകർ. ഉപജില്ല കലോത്സവം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോൾ പല ഇനങ്ങളിലും മത്സരം നാമമാത്രമായി. പല സ്‌കൂളിൽ നിന്നും എല്ലാ ഇനങ്ങളിലേക്കും മത്സരിക്കാൻ കുട്ടികളെ കൊണ്ടുപോയിരുന്നില്ല. കൊവിഡിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധിയാണ് കലോത്സവങ്ങളുടെ തിളക്കം കുറച്ചത്. അതേസമയം കായികക്ഷമതയാണ് കായിക ഇനങ്ങളുടെ പകിട്ട് കുറയ്ക്കുന്നത്. കായികപരിശീലനവും മറ്റും ഇല്ലാതെയാണ് പലരും മത്സരരംഗത്തിറങ്ങിയത്. അതിനാൽ ഭൂരിഭാഗം പേർക്കും മികച്ച സമയമോ ദൂരമോ കുറിക്കാനായില്ലെന്ന് കായിക അദ്ധ്യാപകർ പറയുന്നു. പരിശീലനം നടത്തുമ്പോഴേക്കും കുട്ടികളിൽ കിതപ്പുണ്ടാകും. കൊവിഡ് ബാധിച്ച കുട്ടികളിലാണ് കൂടുതൽ ക്ഷീണം. ദീർഘദൂര ഓട്ടത്തിൽ നിന്നും മറ്റും പലരും പിൻവാങ്ങുകയാണ്. കായികാദ്ധ്യാപകരുടെ സ്‌നേഹപൂർവമായ നിർബന്ധത്തിന് വഴങ്ങിയാണ് പലരും ഇറങ്ങുന്നത്. കൊവിഡ് കാലത്തിന് മുമ്പ് വരെ സ്‌കൂൾ തലങ്ങളിൽ വീറും വാശിയുമായിരുന്നു. ഇത് ഉപജില്ലാ ജില്ലാ സംസ്ഥാനതലങ്ങളിലേക്കെത്തുമ്പോൾ മത്സരങ്ങളുടെ ഗുണനിലവാരം ഉയർത്തുമായിരുന്നു.
നൃത്തഇനങ്ങളിൽ വില്ലൻ ചെലവ്
ഒരു കുട്ടിയെ സ്‌കൂൾതലം മുതൽ സംസ്ഥാനതലം വരെയെത്തിക്കണമെങ്കിൽ പതിനായിരങ്ങൾ മുതൽ ചെലവ് വരും. നിലവിലെ സാഹചര്യത്തിൽ അത് താങ്ങാനാകില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്. ഉയർന്നതലത്തിലേക്ക് പോകുമ്പോൾ ചില സ്‌കൂളുകളിൽ പി.ടി.എകളും മറ്റും ചെറിയ രീതിയിൽ സഹായിക്കും. എങ്കിലും ഭൂരിഭാഗം ചെലവും രക്ഷിതാക്കളുടെ ചുമലിലാണ്.
കുഴഞ്ഞുവീഴുന്നവർ കൂടുന്നു
സ്‌കൂളുകളിലെ അംസംബ്ലികളിൽ പത്ത് മിനിറ്റ് നിൽക്കുമ്പോഴേക്കും കുഴഞ്ഞു വീഴുന്നവരുടെ എണ്ണം കൊവിഡിന് ശേഷം വർദ്ധിച്ചെന്ന് അദ്ധ്യാപകർ പറയുന്നു. ആദ്യകാലങ്ങളിൽ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാതെയോ, അല്ലെങ്കിൽ മറ്റ് എന്തെങ്കിലും അസുഖങ്ങൾ മൂലമോയാണ് കുഴഞ്ഞ് വീണിരുന്നത്. എന്നാൽ ഇപ്പോൾ ഓരോ സ്‌കൂളിലും അഞ്ചും ആറും പേരാണ് നിൽക്കാൻ സാധിക്കാതെ ക്ഷീണിതരായി വീഴുന്നത്. പരിപാടികളുടെ സമയദൈർഘ്യം കൂടിയാൽ ക്ഷീണിതരാകുന്നവരുടെ എണ്ണം വർദ്ധിക്കുമെന്നും അദ്ധ്യാപകർ പറയുന്നു.
വിളർച്ചയ്ക്ക് പിന്നിൽ
1. കൊവിഡിന് പിന്നാലെ കായികക്ഷമത കുറഞ്ഞു
2. കുട്ടികളിലെ കായിക പരിശീലനത്തിന്റെ അഭാവം
3. കുടുംബങ്ങളുടെ സാമ്പത്തിക പ്രതിസന്ധി
കൊവിഡ് കാലത്ത് യാതൊരു പ്രവർത്തനമില്ലാതെയും അമിതമായ ഭക്ഷണവും മൂലം ശരീരത്തിലെ ഹോർമോണുകളിൽ ഉണ്ടായ വ്യതിയാനം കുട്ടികളുടെ ശാരീരിക ക്ഷമത കുറച്ചിട്ടുണ്ട്. കൂടാതെ ഇടയ്ക്കിടെ വരുന്ന വൈറൽ പനികളും ഒരു ഘടകമാണ്.
ഡോ.പവൻ മധുസൂദനൻ
ശിശുരോഗ വിദഗ്ദ്ധൻ
ജില്ലാ ജനറൽ ആശുപത്രി, തൃശൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |