ചാലക്കുടി: അർജന്റൈൻ സൂപ്പർതാരം ലയണൽ മെസിക്കൊപ്പം ലോകം പായുമ്പോൾ ഇവിടെ ചൈനീസ് മെസിയെ കാണാനും സെൽഫിയെടുക്കാനും ജനപ്രവാഹം. പ്രിയതാരത്തോടൊപ്പം ഫിഫ കപ്പ് കൈയ്യിൽ പിടിച്ചു നിൽക്കൽ, സെൽവിയെടുക്കൽ അങ്ങനെ നീളുന്നു ലോകകപ്പ് ആഘോഷത്തിനിടെ ചാലക്കുടിക്കാരുടെ വിനോദം.
കാർഗോ വഴി കടൽ കടന്നെത്തിയ മെസിയുടെ നിൽപ്പ് ആരംഭിച്ചിട്ട് ആറുമാസം പിന്നിടുന്നു. അന്നു മുതൽ നൂറുകണക്കിന് കായിക പ്രേമികൾ ഇവിടെയെത്തി വിനോദത്തിൽ പങ്കുചേരുന്നുണ്ട്. ലോകകപ്പിന്റെ ആരവം ഉയർന്നതോടെ ദിവസേന മെസിയെ തേടിയെത്തുന്നവരുടെ എണ്ണം ആയിരത്തിന് മുകളിലായി.
ചൈനയിൽ നിർമ്മിച്ച മെഴുക് പ്രതിമ ചാലക്കുടി മെയിൻ റോഡിലെ ഡ്രീം ഡ്യൂട്ടി പെയ്ഡ് ഷോപ്പിലാണ് തല ഉയർത്തി നിൽക്കുന്നത്. ഒറ്റനോട്ടത്തിൽ മെസിയെ നേരിൽ കണ്ട പ്രതീതി. നിറവും മുടിയും താടിയും ഉയരവും എല്ലാം സാക്ഷാൽ മെസിയുടേത് പോലെ.
ആരിലും വിസ്മയമുണ്ടാക്കുന്ന പന്തടിക്കാൻ നിൽക്കുന്ന ഭാവം. വെറുമൊരു പ്രതിമയല്ല ഇതെന്ന് വിലയിൽ നിന്നും വ്യക്തം. വിലയെത്രയെന്ന ചോദ്യത്തിന് വെട്ടുകടവ് സ്വദേശി മേനാച്ചേരി ബിജു പൗലോസിന് പുഞ്ചിരി മാത്രം. എട്ടുലക്ഷമോ അതിൽ കൂടുതലോ ആകാമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
ബ്രസീൽ ആരാധകനായ ബിജു ജനഹിതം മാനിച്ചാണ് ഭഗീരഥ പ്രയത്‌നത്തിലൂടെ മെസിയുടെ പ്രതിമ എത്തിച്ചത്. കച്ചവടത്തിന് ഇതു ഏറെ മുതൽക്കൂട്ടായെന്നും അദ്ദേഹം സമ്മതിക്കുന്നു. വിവിധ രാജ്യങ്ങളുടെ ജേഴ്‌സിയും പതാകയുമെല്ലാം ചൂടപ്പം പോലെ വിറ്റഴിയുന്നുണ്ട്. കായിക പ്രേമികളുടെ സന്തോഷത്തിൽ പങ്കു ചേരാനാകുന്നത് അതിലേറെ സന്തോഷം തരുന്നുവെന്ന് ബിജു പൗലോസ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |