SignIn
Kerala Kaumudi Online
Friday, 26 April 2024 5.30 PM IST

തലൈവിയാക്കി വായ്പയിൽപെടുത്തും : സ്ത്രീകൾക്ക് വായ്പാക്കെണി !

default

തൃശൂർ : സ്വകാര്യ കമ്പനികളുടെ പേരിൽ വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച്, സ്ത്രീകളുടെ അഞ്ചും പത്തും പേരടങ്ങുന്ന ചെറുസംഘം രൂപീകരിച്ച് തട്ടിപ്പ് നടത്തുന്ന സംഘം വ്യാപകം. ഇവരിൽ നിന്ന് പ്രാരംഭ പ്രവർത്തനത്തിനായി വായ്പയുടെ പരിധി അനുസരിച്ച് ആയിരം മുതൽ ആറായിരം രൂപ വരെ പണമായി വാങ്ങും.
എന്നാൽ നൽകിയ പണമോ വായ്പയോ നൽകാതെ കബളിപ്പിക്കും. ഇവരിൽ നിന്ന് ആധാർ കാർഡ്, റേഷൻ കാർഡിന്റെ പകർപ്പ്, ബാങ്ക് അക്കൗണ്ടിന്റെ രേഖകൾ, ഫോട്ടോ, മൊബൈൽ നമ്പർ എന്നിവയും കൈക്കലാക്കും. ഇത്തരം തട്ടിപ്പുകൾക്ക് പിന്നിൽ വലിയൊരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. കൂടുതലും സ്ത്രീകളാണ് പിന്നിൽ. വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇത് സംബന്ധിച്ച് നിരവധി പരാതി ലഭിച്ചിട്ടുണ്ട്.

തട്ടിക്കുന്നത് ഇവ്വിധം

ഓരോ പ്രദേശത്തെത്തി വായ്പ ആവശ്യമുള്ള സാധാരണക്കാരായ സ്ത്രീകളെ കണ്ടെത്തും. ഒരാളെ അതിൽ നിന്നും ലീഡറാക്കും. ഇവർ വഴിയാണ് മറ്റ് അംഗങ്ങളുടെ രേഖകളും പണവും കൈക്കലാക്കുക. ഇതെല്ലാം ശേഖരിച്ച് വായ്പ നൽകാമെന്ന് പറഞ്ഞ വ്യക്തിക്ക് കൈമാറും. പണവും രേഖകളും നൽകിയിട്ട് വായ്പ കിട്ടാതാകുമ്പോൾ മറ്റുള്ളവർ രേഖകളും പണവും വാങ്ങിയ വ്യക്തിയെ സമീപിക്കും. അവരാകട്ടെ കബളിപ്പിക്കപ്പെട്ടതാണെന്ന് മനസിലാക്കാതെ വായ്പ നൽകാമെന്ന് പറഞ്ഞയാളെ വിളിക്കുമ്പോൾ പ്രതികരണം ഉണ്ടാകില്ല. ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടവർ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് തട്ടിപ്പിന്റെ ആഴം വ്യക്തമായത്.

ചെറിയ തുക, പരാതിയും കുറയും

ചെറിയ തുകയായതിനാൽ പരാതികൾ കുറയുന്നത് തട്ടിപ്പുകാർക്ക് കൂടുതൽ പേരെ കെണിയിൽപെടുത്താൻ സഹായകമാകും. കൂടുതൽ പരാതികളും പണം വാങ്ങിയ ടീം ലീഡർമാർക്കെതിരെയായതിനാൽ അവർ കേസിൽ കുടുങ്ങാതിരിക്കാൻ സ്വന്തം കൈയിൽ നിന്നും പണമെടുത്ത് നൽകും. കഴിഞ്ഞദിവസം അന്തിക്കാട് പൊലീസ് ഇത്തരത്തിൽ ഒരു വൃദ്ധയെയും അടാട്ടുള്ള ഒരു സ്ത്രീയെയും കസ്റ്റഡിയിലെടുത്തിരുന്നു.

രണ്ട് ലക്ഷത്തിന് ആറായിരം

ആറായിരം രൂപയും ബന്ധപ്പെട്ട രേഖകളും നൽകിയാൽ രണ്ട് ലക്ഷം രൂപ വരെ നൽകുമെന്നായിരുന്നു വാഗ്ദാനം. ആധാരം ഉൾപ്പെടെ പണയം വയ്ക്കാതെ ലോൺ തരപ്പെടും എന്നതിനാൽ കൂടുതൽ പേർ കെണിയിൽപെടും. സംഘങ്ങളിൽ നിന്ന് സ്വരൂപിക്കുന്ന തുക ജില്ലയിലെ പ്രമുഖ ബാങ്കുകൾക്ക് മുന്നിൽ വച്ചാണ് കൈപ്പറ്റുക.


നാട്ടിൻപുറങ്ങളിലും മറ്റും ഇത്തരത്തിൽ നടത്തുന്ന വായ്പാ തട്ടിപ്പുകളിൽ വീഴരുത്. അംഗീകൃത സ്ഥാപനങ്ങളിലൂടെ മാത്രമേ വായ്പ സ്വീകരിക്കാവൂ

പൊലീസ് അധികൃതർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, LOAN, SCAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.