തൃശൂർ: പ്രണയകാലത്ത് നിന്നും ധീരജും ധനീഷയും ഒന്നിച്ചൊന്നായി ജീവിതയാത്രയിലേക്ക്. ആർഭാടങ്ങളില്ലാതെ മന്ത്രിയുടെയും മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ ഇരുവരും ആ യാത്രയുടെ കരാറിൽ ഒപ്പുവെച്ചു. വരൻ പൂത്തോൾ പോട്ടയിൽ ലെയിനിൽ കുറുവത്ത് വീട്ടിൽ ധീരജ് അഭിഭാഷകനാണ്. വേലൂർ അത്താണിക്കൽ വീട്ടിൽ ദാസന്റെയും ഷീലയുടെയും മകൾ ധനീഷയാണ് വധു.
തൃശൂർ സബ് രജിസ്ട്രാർ ഓഫീസിൽ മന്ത്രി ആർ.ബിന്ദു സാക്ഷിയായി ഒപ്പുവച്ചു. പഠനവും, സംഘടനാ പ്രവർത്തനവും ഔദ്യോഗിക പദവികളുമെല്ലാമായി വ്യാപരിക്കുമ്പോഴും പിണക്കവും അതിലേറെ ഇണക്കവുമായി പൂത്തുലഞ്ഞ പതിറ്റാണ്ട് നീണ്ട അടുപ്പമാണ് മതജാതി ചിന്തകളുടെ അതിരുകൾ ഭേദിച്ച് ഒന്നിക്കലിലെത്തിയത്. ഡി.വൈ.എഫ്.ഐ തൃശൂർ ബ്‌ളോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റും സി.പി.എം പടിഞ്ഞാറെക്കോട്ട ലോക്കൽ കമ്മിറ്റിയംഗവുമാണ് ധീരജ്. ബാലസംഘം പ്രവർത്തനത്തിനിടെയാണ് ധനീഷ ധീരജിനെ പരിചയപ്പെടുന്നത്. ധനീഷ ആതുര സേവന രംഗത്താണ് പ്രവർത്തിക്കുന്നത്. ജീവിതത്തിൽ ഒന്നിക്കാനുള്ള ആഗ്രഹം പാർട്ടിക്കാരെയും കുടുംബക്കാരെയും അറിയിച്ചു. ഇതറിഞ്ഞ മന്ത്രി ആർ.ബിന്ദു സാക്ഷിയായുണ്ടാകുമെന്ന് അറിയിച്ചു. സാക്ഷികളായി മന്ത്രി ആർ.ബിന്ദുവും ധീരജിന്റെയും ധനീഷയുടെയും മാതാപിതാക്കളും ഒപ്പുവെച്ചു. ഡി.വൈ.എഫ്.ഐ നേതാവ് കെ.എസ്.സെന്തിൽകുമാർ, സന്തോഷ് തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |