പുതുക്കാട്: പറപ്പൂക്കര, മുരിയാട് പാടശേഖരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന കോന്തിപുലം പാടശേഖരങ്ങളിൽ കൃഷിപ്പണിക്ക് ബംഗാളികൾ. മുർഷിദാബാദിൽ നിന്നുള്ള അറുപതോളം യുവാക്കളാണ് ഇത്തവണ കൃഷിപ്പണിക്കിറങ്ങിയത്. ഞാറ് വലിക്കുക, നടീൽ നടത്തുക എന്നിവയാണ് ഇവരുടെ തൊഴിൽ.
ഏക്കറിന് 4,000 മുതൽ 5,500 രൂപ വരെയാണ് ഇവരുടെ കൂലി. സംഘത്തിൽ നാൽപ്പതോളം പേർ പഴുവിലാണ് താമസിക്കുന്നത്. 20 ഓളം പേർ ചെറുവാളിലും. പഴുവിൽ താമസിക്കുന്നവർ ദിവസവും രാവിലെ ടെമ്പോ ട്രാവലിൽ ജോലിക്കെത്തും. ജോലിക്കിടെ ബംഗാളി ഭാഷയിലുള്ള ഞാറ്റു പാട്ടുമായി അവർ മലയാളിയുടെ വയലേലകളെ ഹരിതാഭമാക്കുകയാണ്. കോന്തിപുലം പാടശേഖരത്തിലെ ജോലി കൂടാതെ പുതുക്കാട് പഞ്ചായത്തിലെ ഉഴിഞ്ഞാൽ പാടം, ചെങ്ങാലൂർ എന്നിവിടങ്ങളിലും ജില്ലയിലെ പടിഞ്ഞാറൻ കോൾ നിലങ്ങളിലും കൃഷിപ്പണിക്കെത്തും.
മൂന്ന് പേർ ചേർന്ന് ഞാറ് വലിക്കുകയും ഒരു ഏക്കർ സ്ഥലം നടീലും ഒരു ദിവസം കൊണ്ട് പൂർത്തിയാക്കും. പതിനെട്ട് മുതൽ ഇരുപത് ദിവസം പ്രായമുള്ള ഞാറാണ് ഇവിടെ പറിച്ചുനടുന്നത്. മണ്ണിന്റെ പ്രത്യേകത അനുസരിച്ച് നടീലിന്റെ അകലവും കൂടും. അതാണ് ഇവരുടെ കൂലിയുടെ വ്യത്യാസം. പണിക്ക് എത്തുന്നവരിൽ ഒരാൾ ഇവർക്ക് ഉച്ചയ്ക്കുള്ള ഭക്ഷണം പാട വരമ്പിൽ തയ്യാറാക്കും. രാവിലെ ആറോടെ ചെളിയിലിറങ്ങുന്ന ഇവർ വൈകീട്ട് ആറ് വരെ ജോലി ചെയ്യും. പ്രതിദിനം ഇവരോരുത്തരുത്തർക്കും 1,500 രൂപ വരെ ലഭിക്കും. ഇവരുടെ നാട്ടിലെ പരമാവധി കൂലി 250 രൂപയാണെന്ന് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |