തൃശൂർ: വിവിധ ഭാഷകൾ സംസാരിക്കുന്നവരുടെയും വിവിധ സംസ്‌കാരങ്ങളുടെയും സംഗമഭൂമികയായി കിസാൻ സഭയുടെ ദേശീയ സമ്മേളനവേദി. കാർഷികമേഖലയിൽ ഒട്ടേറെ സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ കിസാൻസഭയുടെ കേരളം മുതൽ കാശ്മീർ വരെയുള്ള സംസ്ഥാനങ്ങളിലെ 800 ഓളം പ്രതിനിധികളാണ് നാലു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
ഇന്നലെ രാവിലെ മുദ്രവാക്യമുഖരിതമായ അന്തരീക്ഷത്തിൽ അഖിലേന്ത്യാ പ്രസിഡന്റ് അശോക് ധാവ്‌ളെ ചെമ്പതാക ഉയർത്തി. ബദലിനായി മുന്നേറ്റം, തുടർ സമരങ്ങൾ, കർഷക ഐക്യം എന്നീ മുദ്രാവാക്യങ്ങളിലൂന്നിയാണ് നാല് ദിവസത്തെ സമ്മേളനം. രക്തസാക്ഷിത്വ മണ്ഡപത്തിൽ കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻ മൊള്ളയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് ശേഷമായിരുന്നു പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്.
പതാക ഉയർത്തലിന് ഇ.പി. ജയരാജൻ, ഡോ. വിജു കൃഷ്ണൻ, പി. കൃഷ്ണപ്രസാദ്, മരിയ ധാവ്‌ളെ, സംസഘാടക സമിതി ചെയർമാൻ മന്ത്രി കെ. രാധകൃഷ്ണൻ, ജനറൽ കൺവീനർ എ.സി. മൊയ്തീൻ, വത്സൻ പനോളി, എം. പ്രകാശൻ, ഹേമലത, എം.എം. വർഗീസ്, എ.സി. മൊയ്തീൻ, എം. വിജയകുമാർ, എൻ.ആർ. ബാലൻ എന്നിവർ പങ്കെടുത്തു. ജോയിന്റ് സെക്രട്ടറി എൻ.കെ. ശുക്ല രക്തസാക്ഷിത്വ, അനുശോചന പ്രമേയങ്ങൾ അവതരിപ്പിച്ചു.
പ്രതിനിധി സമ്മേളനത്തിൽ പ്രസിഡന്റ് പ്രകാശ് ധാവ്‌ളെ അദ്ധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ മന്ത്രി കെ. രാധകൃഷ്ണൻ സ്വാഗതം പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ, എ. വിജയരാഘവൻ, പി.കെ. ബിജു, കെ.കെ. രാഗേഷ്, മന്ത്രി കെ. ബാലഗോപാൽ എന്നിവർ സംബന്ധിച്ചു.
എൽ.ഡി.എഫ് ഭരണം റോൾ മോഡൽ
രാജ്യത്തിന് തന്നെ റോൾ മോഡലായ ഭരണമാണ് പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽ.ഡി.എഫ് സർക്കാരിന്റേത്. കൊവിഡ് കാലത്തെ പ്രവർത്തനം ഏറെ പ്രശംസ പിടിച്ചുപറ്റി. കർഷകർക്ക് ഏറ്റവും കൂടുതൽ കൂലി ലഭിക്കുന്ന സംസ്ഥാനമാണ് കേരളം.
- അശോക് ധാവ്ളെ, കിസാൻ സഭ അഖിലേന്ത്യ പ്രസിഡന്റ്
തൊലിലുറപ്പ് പദ്ധതി തകർക്കുന്നു
തൊഴിലുറപ്പ് പദ്ധതി തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണ്. യു.പി.എ സർക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ സമ്മർദഫലമായാണ് തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്. അത് അട്ടിമറിക്കാനാണ് നീക്കം. മോദി നൽകിയ വാഗ്ദാനങ്ങൾഒന്നും നടപ്പാക്കുന്നില്ല.
- എ. വിജയരാഘവൻ, കർഷകത്തൊഴിലാളി യൂണിയൻ പ്രസിഡന്റ്
പുലിക്കളിയുടെ അകമ്പടി
തൃശൂർ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സമ്മേളന പ്രതിനിധികളെ തൃശൂരിന്റെ തനത് കലാരൂപമായ പുലിക്കളിയുടെയും നാടൻപുലിക്കളിയുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെയാണ് സമ്മേളന നഗരിയിലേക്ക് സ്വീകരിച്ചത്. കുടവയർ കുലുക്കി ചുവട് വച്ച പുലികൾക്ക് ഒപ്പം സെൽഫി എടുക്കാനും പ്രതിനിധികൾ ഏറെയായിരുന്നു.
സമ്മേളനത്തിന്റെ സംഘാടക മികവും ശ്രദ്ധേയമായി. 800 ഓളം വരുന്ന പ്രതിനിധികൾക്ക് താമസ സൗകര്യവും മറ്റ് സൗകര്യങ്ങളും കൃത്യമായി ഒരുക്കിയിരുന്നു. മന്ത്രി കെ. രാധാകൃഷ്ണൻ ചെയർമാനും എ.സി. മൊയ്തീൻ എം.എൽ.എ ജനറൽ കൺവീനറും സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ട്രഷററുമായ കമ്മിറ്റിയാണ് സമ്മേളനത്തിന് നേതൃത്വം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |