തൃശൂർ: ചക്ക, മാങ്ങ, പൈനാപ്പിൾ, നേന്ത്രപ്പഴം, മരച്ചീനി തുടങ്ങിയ കാർഷികവിളകളെല്ലാം സംഭരിച്ച് വിപണനം നടത്തുന്നതിന് വേണ്ട സംരംഭങ്ങൾ സഹകരണ സ്ഥാപനങ്ങളിലൂടെ നടത്താൻ വഴിയൊരുങ്ങുന്നു. ഈ സംരംഭങ്ങൾ തുടങ്ങുന്നതിന് സഹകരണ സംഘങ്ങൾക്ക് ഒരു ശതമാനം പലിശ നിരക്കിൽ ഏഴ് വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കാവുന്ന രീതിയിൽ 2 കോടി രൂപ വരെ വായ്പയായി അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ടർ ഫണ്ട് ഈ പദ്ധതി വഴി നൽകുന്നുണ്ട്.
സഹകരണ സംഘങ്ങൾക്ക് അവരുടെ പ്രദേശങ്ങളിലെ ഉത്പന്നങ്ങൾ സംഭരിച്ച് സംസ്‌കരിച്ച് സ്വദേശത്തും വിദേശത്തും വിപണനം നടത്താനാകും. ഇതിനായി സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പരിശീലന പരിപാടിയും കാർഷിക സർവകലാശാലയിൽ ഒരുക്കി. കാർഷിക സർവകലാശാലയിലെ അഗ്രികൾച്ചറൽ എൻജിനിയറിംഗ് വിഭാഗത്തിലെ അഗ്രി ബിസിനസ് ഇൻക്യുബേഷൻ സെന്ററുമായി സഹകരിച്ചായിരുന്നു പരിശീലനം.
അത്യാധുനിക മെഷിനറികളുടെ സഹായത്തോടെ ഭക്ഷ്യോത്പന്നങ്ങൾ സംസ്‌കരിക്കുന്നതിന് ആവശ്യമായ പരിശീലനമാണ് നൽകിയത്. സംസ്ഥാനത്തെ സഹകരണ മേഖലയിലെ ഭരണസമിതി അംഗങ്ങളും ജീവനക്കാരും പരിശീലനം നേടി. ഭൂരിഭാഗം ജില്ലകളിലേയും പ്രതിനിധികൾ ഉണ്ടായിരുന്നു. കാർഷിക സർവകലാശാല ഡയറക്ടർ ഒഫ് റിസർച്ച് ഡോ. മധു സുബ്രഹ്മണ്യനായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്.
തൃശൂർ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) എം. ശബരീദാസൻ, കാർഷിക സർവകലാശാല അഗ്രി ബിസിനസ് ഇൻക്യൂബേഷൻ സെന്റർ പ്രൊഫസർ ആൻഡ് ഹെഡ് ഡോ. കെ.പി. സുധീർ, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ബ്ലിസൺ സി. ഡേവീസ് തുടങ്ങിയവർ നേതൃത്വം നൽകി.
സംസ്‌കരണയന്ത്രങ്ങൾ സഹകരണ സംഘങ്ങളിൽ വരുന്നതോടെ വിദേശവിപണി ലക്ഷ്യമിട്ട് കൂടുതൽ ഉത്പന്നങ്ങൾ നിർമ്മിക്കാനാകും. യന്ത്രങ്ങൾക്ക് വലിയ തുക മുടക്കേണ്ടി വരുന്നതാണ് കർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധി. ഈ പദ്ധതി നടപ്പാക്കുന്നതോടെ അത് ഒഴിവാകും.
സൊസൈറ്റികൾക്ക് ഫണ്ടുള്ളതിനാൽ പദ്ധതി ഫലപ്രദമായി നടപ്പാക്കാനാകും. സഹകാരികളും കർഷകരും ഉൾപ്പെടുന്ന നാൽപ്പതോളം അംഗങ്ങളാണ് കഴിഞ്ഞദിവസങ്ങളിൽ പരിശീലനത്തിനെത്തിയത്. കൂടുതൽ സഹകാരികളായിരുന്നു. രണ്ട് ബാച്ചായി തിരിച്ചായിരുന്നു പരിശീലനം. ഇന്നലെ രണ്ടാമത്തെ ബാച്ചിന്റെ പരിശീലനവും പൂർത്തിയാക്കി.
കാർഷിക സർവകലാശാലയിലെ അഗ്രിബിസിനസ് ഇൻക്യുബേഷൻ സെന്ററിലായിരുന്നു പരിശീലനം.
അടിസ്ഥാന സൗകര്യങ്ങളും വായ്പയും നൽകുന്നതോടൊപ്പം സംസ്‌കരണശാലകൾ സൊസൈറ്റികളിൽ സ്ഥാപിക്കുന്നത് കാർഷികമേഖലയ്ക്കും ഗുണകരമാകും.- ഡോ. മധു സുബ്രഹ്മണ്യൻ, കാർഷിക സർവകലാശാല ഡയറക്ടർ ഒഫ് റിസർച്ച്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |